ആടിക്കാറുമാഞ്ഞെത്തിയ ചിങ്ങനിലാവ്
വെള്ളിനിലാപ്പന്തലിട്ടാവണിത്തറയിൽ
തുമ്പയും തെച്ചിയും കണ്ണാന്തളിപ്പൂവും
ഓർമ്മച്ചിത്രാംബരം മൂടി ചിത്താങ്കണം
മഞ്ഞനീരാളം പുതച്ച നീരണിപ്പാടത്ത്
ആവണിത്തുമ്പിയെമിഴിവാർത്തിരിക്കും
കുഞ്ഞരിപ്പൂക്കളെ നുള്ളിയിറുക്കാത്ത
കുഞ്ഞു മനസ്സിന്റെ നിറമല്ലോ ഓണം
ആവണിപ്പിറപ്പിന്നാമോദം വിളിച്ചോതി
ചക്കരമാവിൻ കൊമ്പിലെ ഊഞ്ഞാൽ
നാക്കിലത്തുമ്പു നിറച്ച സമൃദ്ധിയായി
ഒരുമയും പഴമയും ഒന്നിച്ചോണമായി
തുമ്പിപ്പാട്ടിൽ തുള്ളിയുറഞ്ഞുമങ്കമാർ
ആർപ്പുവിളിച്ചാടി തോലുമാടൻ
ഓട്ടുമണികിലുക്കിയാടി ഓണേശ്വരൻ
ഉജ്ജ്വല പൂർവ്വിക സങ്കല്പമല്ലോ ഓണം
ഉത്രാട രാത്തിങ്കൾ ചായം മെഴുകിയ
കിനാവിൻ പൂന്തോണി തുഴഞ്ഞവൾ
പ്രാണനിൽ പ്രണയപ്പൂക്കൾ വിതറിയ
ഓർമ്മനിലാവിൻ തിരുവരവല്ലോ ഓണം
കാലം കരിയിലമൂടിയ പൂത്തറയിന്നും
ആരോമൽപ്പൂക്കളെ കാത്തിരിക്കുന്നു
കാലം മെഴുകിയ മാനസപ്പൂത്തറയിൽ
പൂർവ്വസ്‌മൃതിതന്നുറവയായ് ഓണം