ചോറിനോടെനിക്കു പ്രണയമുണ്ടായിരുന്നോ?
ഞാനുടുപ്പിനെ പ്രണയിച്ചിരുന്നോ?
എനിക്കു പെണ്ണിനോടു പ്രണയമുണ്ടായിരുന്നോ?
എനിക്ക്
ഭൂമിയോടും ജലത്തിനോടും വായുവിനോടും പ്രണയമുണ്ടായിരുന്നോ?
മനുഷ്യനെ,
മൃഗങ്ങളെ,
മരങ്ങളെ,
മലകളെ ഞാൻ പ്രണയിച്ചിരുന്നോ?
പ്രണയിച്ചിരിക്കില്ല!
ഞാൻ ദൈവത്തെ പ്രണയിച്ചോ?
ഞാൻ എന്നെ പ്രണയിച്ചോ?
ഇല്ല.
ഞാനിന്നുവരെ എന്നെ തിരിച്ചറിഞ്ഞിട്ടില്ല.
കാരണം
എന്റെ കണ്ണുകൾ തെളിഞ്ഞിട്ടില്ല.
തെളിഞ്ഞാലും
കൂടുതലൊന്നും കാണാനില്ല!
എനിക്കൊഴുകണം
മലവെള്ളത്തിലെ തേങ്ങപോലെ,
തോട്ടിലെറിഞ്ഞ കളിപ്പന്തുപോലെ,
തട്ടിത്തെറിച്ച്,
പൊങ്ങിച്ചാടി
പോറാതെ, കീറാതെ
വലിയ സമുദ്രത്തിലെത്തണം!
തിരകളുടെ മസ്തകത്തിൽ ചവിട്ടി
നൃത്തം ചെയ്യണം!
തളർന്നലിഞ്ഞ്, ഒരു നീർക്കുമിളപോലെ
ആ ജലധിയിലലിയണം!