കരുണൻ പിള്ള കുടുംബത്തിലെ കാരണവരാണ്. മറ്റുള്ളവരെ അനുസരിപ്പിച്ച് അല്ലാതെ സ്വയം അനുസരിച്ച് ശീലമില്ല. അത് ഇനി നേഴ്സ് പറഞ്ഞാലും ഡോക്ടർ പറഞ്ഞാലും അവസാന തീരുമാനം പിള്ളയുടേത് തന്നെയായിരിക്കും.
കരുണൻ പിള്ളയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. നല്ല ചുമയും മൂത്രതടസ്സവും ഉണ്ട്.
അസുഖം ആയാലും ആശുപത്രി ആയാലും വൃത്തിയുടെ കാര്യത്തിൽ പിള്ളയ്ക്ക് ചില നിർബന്ധങ്ങൾ ഒക്കെയുണ്ട്. മുറിക്കുള്ളിൽ വാഷ്ബേസിൻ ഉണ്ടെങ്കിലും ചുമച്ചു തുപ്പാനായി പിള്ള മുറിക്കു പുറത്തു തന്നെ പോകും. ഇത് ശ്രദ്ധയിൽ പെട്ട ഡ്യൂട്ടി നേഴ്സ് അടപ്പുള്ള ഒരു കോളാമ്പി മുറിക്കുള്ളിൽ വച്ചുകൊടുത്തു. എന്നാലും പിള്ള കോളാമ്പിയും എടുത്തു പുറത്തു പോയിട്ടേ അതിൽ തുപ്പൂ. അല്ലാതെ മുറിക്കുള്ളിൽ വച്ച് തുപ്പാൻ പിള്ളയെ കിട്ടില്ല.
മൂത്രതടസ്സം മാറാൻ ട്യൂബ് ഇട്ടപ്പോഴും ഇതുതന്നെയാണ് അവസ്ഥ. യൂറിൻ ബാഗും ട്യൂബും എല്ലാം പിടിച്ചുകൊണ്ട് പിള്ള ഇടയ്ക്കിടയ്ക്ക് ടോയ്‌ലറ്റിൽ പോകും; മൂത്രമൊഴിക്കാൻ.
എന്തായാലും രണ്ടാഴ്ച കഴിഞ്ഞപ്പോൾ പിള്ളയുടെ അസുഖം മാറി, വീട്ടിൽ പോകാമെന്നായി. വീട്ടിലെത്തിയപ്പോൾ പുതിയൊരു പ്രശ്നം; മലബന്ധം. ഇക്കാര്യം ഡോക്ടറോട് പറഞ്ഞപ്പോൾ അതിൻറെ ഗുളിക കൊടുത്തു.
"രാത്രി ഇതിൽ ഒന്ന് കഴിച്ചു കിടക്കുക. രാവിലെ മോഷൻ ഇളകി പോകും."
അടുത്ത ദിവസം വീണ്ടും പിള്ളയുടെ പരാതി.
" വയറിളകി പോകുന്നു. നിൽക്കുന്നില്ല."
"ഇത് ശല്യമായല്ലോ" എന്നാലോചിച്ച് ഡോക്ടർ വയറിളക്കം നിൽക്കാനുള്ള ഗുളിക കൊടുത്തു.
പിന്നെ പിള്ള സ്വയം ചികിത്സയായി. രാത്രി രണ്ടിൽ നിന്നും പപ്പാതി ഗുളിക കഴിക്കും. പകുതി ഇളകിപ്പോകാനും, പകുതി ഇളക്കം നിൽക്കാനും.