അരയിൽ കറപ്പുകരചേർന്ന ചെമ്പട്ടിനു മേലേ മണിക്കിങ്ങിണികൾ കോർത്തു കെട്ടിയ ചരട് രണ്ട് വരിയായ് ചുറ്റി ചെണ്ടകൊട്ടിന്റെ താളത്തിലുടവാൾ കിലുക്കി ചെറുസംഘത്തോടൊപ്പം തോട്ടുവരമ്പിലൂടെ നടന്നു വരുന്ന പുതിയവീട്ടമ്പലത്തിലെ കോമരം. കോമര വരവ് കണ്ടതും, അനുസരണക്കേട് കാണിച്ചു വഴുതി വീഴുന്ന ട്രൗസറിന്റെ വള്ളി തോളിലേക്ക് വലിച്ചേറ്റി, ഇളങ്കാലടികൾ പൂഴിമണ്ണിലമർത്തിയോടി വീട്ടിലെ മച്ചകത്തട്ടിൽ ഒളിയിടം കണ്ടെത്തുന്ന ഒരെട്ടുവയസ്സുകാരന്റെ പേടിപ്പനിക്കാലം.
മുറ്റത്തെ വടക്കേ മൂലയിലെ തെങ്ങിൽ നിന്നും ചൂടിക്കയറുകെട്ടിയിറക്കിയ ഇളനീർക്കുലയുമായി കോമര സംഘം നടന്നകലുമ്പോൾ ആശ്വാസ നെടുവീർപ്പിട്ടു താഴേക്കിറങ്ങി വരുന്ന കോമരപ്പേടിക്കാരനായ എട്ടു വയസ്സുകാരനെ വർഷങ്ങൾക്കിപ്പുറം നിന്നു ഞാനൊന്നു പാളി നോക്കി. പഴയ കോമരപ്പേടിയുടെ ചങ്കിടിപ്പിന്നും സിരയിലേക്ക് ഇരുമ്പിക്കയറുന്നതു പോലെ രാജേഷിന്റെയും ജയദീപിന്റെയും തോളിലമർത്തിപ്പിടിച്ചു നിൽക്കുകയാണവൻ, അൻപത് പിറവിനാൾ തൊട്ടറിഞ്ഞ അന്നത്തെ എട്ടു വയസ്സുകാരൻ, മനോജൻ. കൊടുങ്ങല്ലൂർക്കാവിലെ വടക്കേ നടയിലെ ആലിലകളിലൂടെ ഊർന്നിറകുന്ന മീന സൂര്യന്റെ നട്ടുച്ച രശ്മികളെ വിയർപ്പിൽ നനപ്പിച്ചു രക്തപൂരിതമായ ഭരണിക്കോമരങ്ങളെ നോക്കുന്ന മനോജിന്റെ ഭയ ഭക്തി ഭാവം ഉൾക്കൊണ്ട് ഞങ്ങളും നിന്നു. പല ദേശങ്ങൾ, പല ഗോത്രങ്ങൾ പല നാട്ടു വഴികൾ താണ്ടിയെത്തിയ കോമരങ്ങൾ എല്ലാ അഹംബോധത്തേയും വെട്ടി ത്തെളിയിച്ച്, വടക്കേ നടയിലെ കോഴിക്കല്ലിനു മേൽ വിരിച്ച ചെഞ്ചോര ചോപ്പാർന്ന പട്ടിനുമേലു റഞ്ഞു തുള്ളി അഹം ദേവിയായി മാറുന്ന വിസ്മയ കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കുമ്പോൾ, ഞങ്ങളുടെ ചിരകാല അഭിലാഷം സാക്ഷാത്ക്കാരത്തിന്റെ മണിക്കുട ചൂടുകയായിരുന്നു.
ആദിത്യൻ മീനരാശിയിലേക്ക് ചേക്കേറുന്ന ഭരണി നാളിൽ, കൊടുങ്ങല്ലൂർക്കാവിലെ ദേവി തിന്മയ്ക്കു മേൽ നേടിയ വിജയോത്സവത്തിൽ പങ്കുകൊള്ളാൻ കടത്തനാടിൽ നിന്നുമെത്തിയവരാണ് മനോജനടക്കം ഞങ്ങൾ നാലു പേർ. തൃശ്ശൂർ ജില്ലയുടെ തെക്കുപടിഞ്ഞാറൻ അതിർത്തിയിലാണ്, നാൾക്കു മേൽ നാൾ കൂട്ടിവച്ചു പറഞ്ഞാലും തീരാത്ത അമ്മൂമ്മക്കഥകളും ഐതീഹ്യവുമുറങ്ങുന്ന കൊടുങ്ങല്ലൂർക്കാവ്. ദദ്രകാളി തിന്മയുടെ പര്യായമായ ദാരികനെ യമപുരിക്കയച്ചതും മധുരാപുരി ചുട്ടെരിച്ചെത്തിയ ചിലപ്പതികാരത്തിലെ വീര നായികയായ കണ്ണകീ മോക്ഷത്തിന്റെയും കഥകൾ സങ്കലനം ചെയ്തതാണ് ഇവിടത്തെ വിശ്വാസം. ശാക്തേയ ആരാധനയുടെ ചൈതന്യ കേന്ദ്രവും ആദി പരാശക്തിയുടെ മാതൃസ്ഥാനവുമായ, കൊടുങ്ങല്ലൂർക്കാവിലെ രൗദ്ര ഭക്തിയുടെ ആഘോഷപ്പൊലിമയാണ് മീന ഭരണി. ഭരണി നാളിൽ തുടങ്ങി ഭരണി നാളിലവസാനിക്കുന്ന ഉത്സവത്തിലെ വിശേഷ ആചാരങ്ങളാണ് രേവതി വിളക്കും അശ്വതി നാളിൽ പൂകുന്ന കാവു തീണ്ടലും. ഗുരുവായൂരപ്പനെ തൊഴുതാണ് ഞങ്ങൾ കൊടുങ്ങല്ലൂർക്കാവിൽ എത്തിയത്. പടിഞ്ഞാറെ നടയിൽ അന്ന് മായാകണ്ണനൊരുക്കിയ അപ്രതീക്ഷിത ദർശന സൗഭാഗ്യത്തിന്റെ ആനന്ദത്തിലായിരുന്നു, കാവു തീണ്ടൽ പൂകാൻ കൊടുങ്ങല്ലൂരിലെത്തിയത്. പത്തേക്കറോളം വ്യാപിച്ചു കിടക്കുന്ന കൊടുങ്ങല്ലൂർക്കാവിൽ കാവുതീണ്ടലിനെത്തുന്ന വൈവിധ്യങ്ങളായ എത്ര ദേശങ്ങൾ, എത്ര സമൂഹങ്ങൾ, എത്ര ഗോത്രങ്ങളാണ് കലങ്ങിമറിഞ്ഞൊന്നായ് കൊടുങ്ങങ്ങല്ലൂർ അമ്മ എന്ന ചൈതന്യത്തിലേക്ക്, തന്റെ വ്യഥകൾ നേരിട്ടു പറയാൻ ഒഴുകിയെത്തുന്നത്. കൊടുങ്ങല്ലൂരമ്മയെ തന്നുള്ളിലേക്ക് ആവാഹിച്ചെടുത്തു, ചന്ദ്രക്കലാഗ്രമുള്ള വെള്ളി വാളാൽ തലവെട്ടി രക്തക്കളിയാട്ടമാടി കലിതുള്ളി വരുന്ന കോമരങ്ങളുടെ കൊച്ചു കൊച്ചു കൂട്ടങ്ങളുടെ പ്രവാഹമായിരുന്നു തിരുമുറ്റത്തേക്ക്.
തിരുനൃത്തച്ചുവടവെച്ചാടുന്ന ഓരോ കോമരങ്ങളുടേയും മുഖത്ത് ദൈന്യതയുടേയും അവഗണനയുടേയും ചങ്ങലകൾ പൊട്ടി തീരാത്ത അവകാശങ്ങളുടേയും നീതി നിഷേധങ്ങളുടേയും ഒരിരിണ്ട അടയാളമുണ്ടായിരുന്നു. കാവിന്റെ തിരുമുറ്റത്തെ തിരക്കിൽ ഞെങ്ങിഞെരുങ്ങി നിൽക്കുമ്പോൾ, പതുങ്ങി വന്ന ആലിലക്കാറ്റിനു പച്ച ചോരയുടെയും വിയർപ്പിന്റെയും മഞ്ഞളിന്റെയും രൂക്ഷഗന്ധമുണ്ടെങ്കിലും അതിൽ കറകളഞ്ഞ ഭക്തിയുടെയുടേയും സ്നേഹത്തിന്റെയും സൗഗന്ധമുണ്ടെന്നു ഞാൻ മനോജിന്റെ ചെവിയിലോതി. പരസ്പരം കലഹിച്ചും കുറ്റം പറഞ്ഞകറ്റിയും അസൂയപ്പെട്ടും ദ്രോഹിച്ചും നമ്മൾ നയിക്കുന്ന കുഞ്ഞു ജീവതം എത്ര നിരർത്ഥകമാണെന്ന തിരിച്ചറിവാണ്, കോമരത്തിന്റെ നെറുകയിൽ നിന്നു കവിളു നനച്ചിറങ്ങുന്ന ഓരോ തുള്ളി രക്തവും, മനോജൻ ഒരു തത്വജ്ഞാനിയുടെ പരിവേഷമിട്ടു പറഞ്ഞു. കാലൊന്നു മാറ്റിക്കുത്താനിടമില്ലാത്ത വടക്കേ നടയിൽ നിന്നു, ഞങ്ങൾ പരസ്പരം കോർത്തു പിടിച്ച കൈകകൾ മുന്നോട്ടാഞ്ഞു വലിച്ചു കൊണ്ട്, രാജേഷ് പറഞ്ഞു " സൂക്ഷിക്കണം, ഉറഞ്ഞു തുള്ളുന്ന വാൾത്തലയിൽ തലവച്ചു കൊടുക്കരുത്, പടിഞ്ഞാറെ നടയിലേക്ക് നടക്കാം, ഭരണിപ്പാട്ട് കേൾക്കേണ്ടേ?" ദാരികാസുരനെ നിഗ്രഹിച്ച ഘോര യുദ്ധത്തിൽ മുറിവേറ്റ ഉഗ്രകാളീഭാവത്തെ ശമിപ്പിച്ചു ശാന്തമാക്കാനാണ് ഭരണിപ്പാട്ട് പാടുന്നതെന്നാണ് സങ്കല്പകഥ. മുടിയഴിച്ചിട്ടു അഗ്നിച്ചോപ്പു പെയ്യുന്ന മിഴികളിൽ രൗദ്രഭാവം നിറച്ചു ചിലമ്പും അരമണിയും പള്ളിവാളും കിലുക്കി സ്വയം കാളിയായി ഉന്മദത്തോടെ ഉറഞ്ഞുതുള്ളുന്ന കോമരങ്ങളെ പ്രത്യേകിച്ചും പെൺകോമരങ്ങളെ ഭരണിപ്പാട്ട് പാടി ശാന്തരാക്കാൻ ശ്രമിക്കുന്നുണ്ട് അകമ്പടി സേവിക്കുന്ന സംഘങ്ങൾ. കൊട്ടുവടികളുടെ താളം പിടിക്കലിനും കൂടെ മുഴങ്ങുന്ന "തന്നരോ താനാരോ" നാടോടി ശീലിനുമിടയിൽ ഞെരുങ്ങി പോകുന്ന പല്ലവി, പാടുന്നവന്റെ മുഖത്തോടടുപ്പിച്ചു മൊബൈൽ വച്ച് റിക്കോർഡ് ചെയ്യുന്ന ആയാസകർമ്മത്തിൽ രാജേഷ് മുഴുകിയിരുന്നു. അശ്ലീലം ചുവക്കുന്ന ചില ചുണ്ടനക്കങ്ങളിൽ, ഉച്ചനീചത്വത്തിന്റെ അജീർണ്ണം തുപ്പുന്നുണ്ടായിരുന്നു. ചില വരികളിൽ 'ലഹരി' മൂപ്പിക്കുന്ന അശ്ലീലാനന്ദവും ചിലതിൽ കവികൾ പോലും തോറ്റു പോകുന്ന രതി ഭാവനകൾ അനർഗള നിർഗളമായി ഒഴുകുന്നുണ്ടായിരുന്നു. ഭയപ്പെടുത്തുന്ന രൂപത്തെ ആദരിക്കുമ്പോൾ ഭയം അപ്രത്യക്ഷമാകുന്നു എന്ന കാളീ പൂജയുടെ തത്വം തന്നെയാണ് അടിച്ചമർത്തപ്പെട്ട അന്ത:ക്ഷോഭങ്ങളെ സ്വതന്ത്രമാക്കുന്ന രതിഗീതകങ്ങളുടെ ആന്തരികപ്പൊരുൾ 'ഗുരു' മനോജ് ഉപ്പലാക്കന്റെ മൊഴിമുത്തുകൾ ഞങ്ങൾ ശ്രവിച്ചു.
അമൂല്യകൃതികളിലെ രതിവർണ്ണനകൾ ശ്രേഷ്ഠ ഭാവനാവിലാസമാകുന്നതും ഖജരാവോയിലെയും അജന്തയിലേയും എല്ലോറയിലെയും രതിചിത്രങ്ങൾ കലാ നിപുണതയായും വാഴ്ത്തുമ്പോൾ ഭരണിപ്പാട്ടുകളെ രതി ഭക്തിയുടെ ആവിഷ്ക്കാരങ്ങളായി ചേർത്തു കാണാതെ, വിമർശിച്ചു തെറിപ്പാട്ടുകളാക്കി താഴ്ത്തിക്കെട്ടുന്നതെന്തേ? മനോജിന്റെ 'ദാർശനിക' ചോദ്യത്തിന് ഉത്തരമില്ലായിരുന്നു. കണ്ണീരിലും വിയർപ്പിലും നനഞ്ഞ പൂഴി മണ്ണിലൂടെ മീന സൂര്യന്റെ ചൂട്ടു വെട്ടത്തിന്റെ സുലഭതയിലൂടെ ഞങ്ങൾ വീണ്ടും വടക്കേ നടയിൽ എത്തുമ്പോൾ, കൽവരി സ്റ്റെപ്പുകളിൽ, കുങ്കുമത്തിലും മഞ്ഞളിലും നിരാടി ജയദീപ് തന്റെ പ്രിയപ്പെട്ട ക്യാമറക്കണ്ണുകൾക്ക് ആവോളം ആനന്ദക്കാഴ്ചകൾ സമ്മാനിച്ചു കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു. കാവിന്റെ നടയിലേക്ക് ചെറു മുളവടികളുമായി ശുഭ്രവസ്ത്രധാരികളുടെ പ്രവാഹം 'കാവുതീണ്ടൽ' ചടങ്ങിനു സമയമായി എന്ന മുന്നറിയിപ്പു നൽകി. കിഴക്കേ നടയിലുള്ള നിലപാടുതറയിലേക്ക് കൊടുങ്ങല്ലൂർ കോവിലകത്തെ തമ്പുരാൻ എഴുന്നള്ളാൻ തുടങ്ങിയതിന്റെ തിരക്കിൽ ഞങ്ങൾ ആടിയുലവേ, രാജേഷിന്റെ നേതൃത്വത്തിൽ അല്പം തിരക്കുകുറവുള്ള ആൽത്തറമേലെ കയറിപ്പറ്റി' സമാധാനത്തിൽ നിന്നു. എന്നാൽ സമാധാനം നൈമിഷികമായിരുന്നു. "ഇത് അവകാശത്തറയാണ്, ഇവിടുന്നു മാറിത്തരണം" അവകാശക്കരം കെട്ടി പിന്നിൽ നിന്നുകൊണ്ടൊരു ശുഭ്രവസ്‌ത്രധാരി ഉത്തരവിട്ടു. പല ദേശക്കാർക്കും വിഭാഗങ്ങൾക്കും അവകാശ ത്തറകളുണ്ട്. സ്വന്തം തറകളിൽ മാത്രമേ ഓരോവിഭാഗവും ഇരിക്കുകയുള്ളൂ. മറ്റുള്ളവരെ തറയിൽ നിൽക്കാനും അനുവദിക്കുകയുമില്ല. "ഞങ്ങൾ ദൂരെ വടകരയിൽ നിന്നു വരുന്നതാണ്. കുറച്ചു സമയം ഞങ്ങളിവിടെ നിന്നോട്ടെ" രാജേഷിനൊട്ടും പരിചയമില്ലാത്ത ഭവ്യഭാഷയിൽ ഒരപേക്ഷ നീട്ടിവച്ചു. "കോഴിത്തറയിലേക്ക് ആദ്യകോഴിയെ സമർപ്പിച്ചു മീന ഭരണിക്കു സമാരംഭം കുറിക്കുന്നത് വടകരയിലെ തച്ചോളിതറവാട്ടുകാരല്ലേ! നിങ്ങൾക്കെവിടേയും നിൽക്കാം!" പ്രതീക്ഷിക്കാതെ ലഭിച്ച അംഗീകാരത്തിന്റെ ഗർവ്വോടെ നെഞ്ചുവിരിച്ചു ഞങ്ങൾ അവകാശത്തറയിൽ നിന്നു 'കാവുതീണ്ടൽ ചടങ്ങ്' വീക്ഷിച്ചു. അതിനിഗൂഢമായ തൃച്ചന്ദന പൂജ കഴിഞ്ഞാൽ ദാരിക യുദ്ധത്തിൽ മുറിവേറ്റ ദേവിക്കു ചികിത്സ നിർദേശിച്ച ഭിഷഗ്വരനായ പാലക്കവേലന്റെ പിൻഗാമി കൊടുങ്ങല്ലൂർ കോവിലക തമ്പുരാന് ഇളനീർ നൽകി കാവുതീണ്ടലിന് അനുമതി വാങ്ങിക്കണം. "ദേ, മേലോട്ട് നോക്കൂ!, അടുത്തു നിന്ന പ്രായമായ ഒരാൾ ആകാശത്തേക്ക് കൈ ചൂണ്ടി പറഞ്ഞു. ഒരു പരുന്തു ക്ഷേത്രത്തിനു മുകളിൽ വട്ടമിട്ടു പറക്കുന്നു. കാവ് തീണ്ടൽ തുടങ്ങുന്നത് ഈ പരുന്തു വന്നതിനു ശേഷമാണെന്ന് അദ്ദേഹം പറഞ്ഞു തന്നു. ഏതു വിപത്തിനു മേലേയും ചിറകു വിരിച്ചു പറക്കാൻ കഴിവുള്ള പരുന്ത് വിശാലമായൊരു വിശ്വാസത്തിനു വഴിയൊരുക്കി കൊടുങ്ങല്ലൂർ ക്ഷേത്രത്തിനെ ചുറ്റി പറക്കുന്നുണ്ടായിരുന്നു. തുടർന്ന് മുളവടികൊണ്ട് ക്ഷേത്രത്തിൻറെ മേൽക്കൂരയുടെ ചെമ്പോലയിൽ അടിച്ചുകൊണ്ടു 'അമ്മേ ശരണം ദേവി ശരണം' വിളിച്ചു കോമരങ്ങളും നൂറായിരം ഭക്തരും മൂന്നു വട്ടം പ്രദിക്ഷണവച്ചോടി. ഒരു നുള്ള് ശ്വാസത്തിനായ് നീട്ടി വലിച്ച കിതപ്പിലും ദേവീ..., അമ്മേ... വിളികൾ നിറഞ്ഞിരുന്നു. കൊടുങ്ങല്ലൂരിലെ മീന സന്ധ്യയെ മുകിലുകൾ രക്താഭമായ പട്ടുചോലയിൽ പൊതിയാൻ തുടങ്ങവേ, ക്ഷേത്രത്തിനു ചുറ്റുമുള്ള കൽവിളക്കുകളിലും ദീപസ്തംഭത്തിലുമെല്ലാം തിരിതെളിഞ്ഞു കാവുതീണ്ടൽ ചടങ്ങ് അവസാനിച്ചു. ഭക്തിയുടെ ഉന്മാദത്തിൽ , നിലവിളികളാൽ, ചെണ്ട കൊട്ടിപൊളിക്കുന്ന ശബ്ദത്താൽ, മുഖരിതമായ ദേവി സന്നിധി ശാന്തഭാവമണിഞ്ഞു.
കൊടുങ്ങല്ലൂർ ദേവിക്കു മുമ്പിൽ തലതാഴ്ത്തി തൊഴുതു ഞങ്ങൾ മടങ്ങി. ഭക്തിയുടെ സീമാഗ്രത്തിൽ നെറുകയിൽ നിന്നുവീണുടയുന്ന കളങ്കമില്ലാ രക്തത്തുള്ളികളുടെ നിലവിളികളിലെ വേദനയും, ഉന്മാദ അട്ടഹാസങ്ങളിലെ ചങ്കിടിപ്പുകളും തൊണ്ടപൊട്ടി പാടുന്ന ദേവീസ്തുതിയും ചെണ്ടപ്പെരുക്കവും പള്ളിവാൾ കിലുക്കവും മടക്കയാത്രയിൽ ഞങ്ങളോടൊപ്പം ഞങ്ങളിലൊരാളായി കൂടെ ഉണ്ടായിരുന്നു. കൊടുങ്ങല്ലൂർ അമ്മയുടെ പ്രസാദം കഴിക്കുന്നതിനും ചില ദേശങ്ങളിൽ, ചില മനുഷ്യരുടെ ഇടയിൽ അലിഖിത വിലക്കുകളുണ്ട്. ഉച്ചനീചത്വത്തിന്റെ പരിധിയിൽ ദേവിമാരേയും ഉൾപ്പെടുത്തിയുണ്ടെന്നറിയുമ്പോൾ അഴുകി മണിക്കുന്നുണ്ട് പൊയ്മുഖമണിഞ്ഞ പരിഷ്കാരപത്രാസും വിദ്യാസമ്പന്നതയും. വിമർശിക്കപ്പെടുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളുമായും കൊണ്ടാടുന്ന കൊടുങ്ങല്ലൂർ ഭരണി, മനുഷ്യ മനസ്സുകളിൽ നിന്നു ഉച്ചനീചത്വങ്ങൾ കുടിയൊഴിഞ്ഞു, സമത്വ സങ്കല്പത്തിന്റെ ചുവന്ന ആകാശം പിറക്കും വരെ, ഭരണിപ്പാട്ടുകൾ പാടി കൊടുങ്ങല്ലൂരിലെ കോമരങ്ങൾ തുള്ളട്ടെ.