ഫീൽഡ് പ്രാക്ടീസ് വേറെ ഒരു ലോകമാണ്. നിരവധി അനുഭവങ്ങൾ.
ചിലതു ചിരിക്കാനുള്ളവ. ചിലതു വിഷമിക്കാൻ . ഇനിയും ചിലതു ദേഷ്യം വരാൻ. കാലമേറെക്കഴിഞ്ഞു തിരിഞ്ഞു നോക്കേണ്ട പ്രായമാകുമ്പോൾ ചിരി മാത്രം ബാക്കി! ഒരു അനുഭവം. തണുപ്പാണ് ചുറ്റിനും. സമയം വെളുപ്പാൻ കാലത്ത് ഏകദേശം ആറു മണി .വയനാട്ടിലെ നടവയലിനടുത്തുള്ള നെയ്‌ക്കുപ്പ പാടത്തുകൂടെ നടക്കുകയാണു ഞങ്ങൾ മൂന്നു പേർ . കനത്ത മൂടൽ മഞ്ഞാണ്. മുന്നിൽ ജീപ്പ് ഡ്രൈവർ കുട്ടാപ്പു. ആറടി ഉയരം. നല്ല ആജാനുബാഹു . പിന്നിൽ ഞാൻ. എന്റെ പിന്നിൽ എന്റെ പുത്തൻ "PP ബാഗും" പിടിച്ചുകൊണ്ട് ജോണി. പാടത്തിനക്കരെ കാട്ടിലെ ജോണിയുടെ അഞ്ചു സെന്റ് "encroachment ഇൽ ജോണിയുടെയും ഭാര്യ മേരിയുടെയും ജീവിത സമ്പാദ്യമായ ആടിന്റെ പ്രസവമെടുത്തുള്ള മടക്കയാത്രയാണ്. പരമദാരിദ്ര്യമാണെങ്ങിലും ആടിന്റെ കാര്യത്തിൽ ജോണി ഒരു ധാരാളിയാണ്. തലേന്ന് രാത്രി പാടത്ത് നെല്ല് തിന്നാനിറങ്ങിയ ആനക്കൂട്ടത്തെ തുരത്തൻ നോക്കി തോറ്റോടേണ്ടി വന്ന കാര്യം ഒരു പരാതി പോലെ പറയുകയാണ് ജോണി. മഞ്ഞിലൂടെ കേൾക്കുംമ്പോളുള്ള ഒരു പതിഞ്ഞ ശബ്ദത്തിൽ അതങ്ങനെ തുടർന്നുകൊണ്ടിരുന്നു. "അതിലൊരെണ്ണം തൊട്ടു മുമ്പിൽ വന്നു നിന്നാൽപോലും നമ്മളിപ്പോൾ അറിയില്ല, തുമ്പിക്കൈ കൊണ്ട് ചുറ്റിപ്പിടിക്കുമ്പോഴേ അറിയൂ" കുട്ടാപ്പു പറഞ്ഞു. പറഞ്ഞു തീർന്നില്ല, എന്റെ വലത്തെ കക്ഷത്തിനടിയിലൂടെ എന്തോ ഒരു കുഴൽ പോലുള്ള വസ്തു അരിച്ചരിച്ചു ഇടത്തേ വശത്തേക്കു നീങ്ങാൻ തുടങ്ങി. "അയ്യോ " എന്നലറിക്കൊണ്ട് ഞ്ഞാൻ ആ വസ്തുവിനെ ദേഹത്ത് നിന്നും പറിച്ചെറിഞ്ഞു. അതോടെ ബാലൻസ് തെറ്റി പാടവരമ്പിൽ നിന്നും വഴുക്കി ഞാൻ വെള്ളത്തിലേക്ക് വീണു. എന്റെ പിന്നിൽ എന്തോ ഒരു heavy ആയ സാധനം വെള്ളത്തിൽ വീഴുന്ന ശബ്ദം ഞാൻ കേട്ടു. കുട്ടാപ്പു നിലവിളിച്ചും കൊണ്ട് മുന്നോട്ടോടുന്നതും കണ്ടു. ഐസ് പോലുള്ള ആ വെള്ളത്തിൽ ഞാൻ ഒരല്പനേരം വിറങ്ങലിച്ചു കിടന്നു. പിന്നെ കൈ കുത്തിയിരുന്നു. തൊട്ടുമുന്നിൽ മഞ്ഞിലൂടെ ചളിയിൽ മുങ്ങിയ എന്റെ PP ബാഗുമായി ഒരു ഇളിഞ്ഞ ചിരിയോടെ ജോണി അടുത്തുവന്നു. ജോണിയുടെ ചമ്മിയ ചിരി കണ്ടപ്പോളാണ് എനിക്കൊരു സംശയം തോന്നിയത്. ഞാനെന്റെ ഇടത്തെ പോക്കറ്റിൽ കൈയിട്ടു നോക്കി. 15 രൂപ!! കുട്ടാപ്പു അറിയാതെ ജോണി ഫീസ് തന്നതായിരുന്നു ഇതിനൊക്കെ കാരണം!