അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങളിൽ ഞങ്ങൾ അധികം യാത്രചെയ്തിട്ടില്ല. ഇത്തവണ ദക്ഷിണസംസ്ഥാനങ്ങൾ ആകട്ടെ എന്ന് തീരുമാനിച്ചു. അതിനു പലകാരണങ്ങളും ഉണ്ട്. സബൂറിനു എൽവിസ് പ്രീസ്റ്റ്ലിയുടെ വീടായിരുന്നു ഗ്രേസ്ലാൻഡ് കാണണം. എനിക്ക് മാർട്ടിൻ ലൂതർ കിംഗ് ജൂനിയറിന്റെ അന്ത്യവാസസ്ഥലം കാണണം . പിന്നെ അദ്ദേഹം നടന്ന വഴികളിലൂടെ നടക്കണം. കൂടാതെ പണ്ട് കണ്ട മിഡിസ്സിപ്പി നദിയിലൂടെ ഒന്ന് കൂടെ യാത്ര ചെയ്യണം.
അങ്ങനെ രണ്ടാഴ്ചത്തെ പരിപാടികൾ തയ്യാറാക്കി ഞങ്ങൾ പുറപ്പെട്ടു. അറ്റ്ലാന്റയിൽ USA ഇമ്മിഗ്രേഷൻ നിഷ്പ്രയാസം നടന്നു. പുറത്തുവന്നപ്പോൾ ഞങ്ങളുടെ വഴികാട്ടി കാത്തുനിൽക്കുന്നു. 'സാറ എന്നാണു എന്റെ പേര് ' ഒരു സുന്ദരമായ പുഞ്ചിരിയോടെ അവർ ഞങ്ങളെ സ്വാഗതം ചെയ്തു. അവർ തെക്കൻ സംസ്ഥാനങ്ങളിൽ ഒന്നിൽ നിന്നുമാണ്. അതുകേട്ടപ്പോൾ ഞാൻ അല്പം നിരാശനായി. തെക്കൻ സംസ്ഥാനത്ത് നിന്നുള്ളവർക്ക് പൊതുവെ കറുത്തവർഗക്കാരെ ഇഷ്ടമല്ല.
യാത്രയിൽ ഒരു കാര്യം മനസ്സിലായി. ഈ വഴികാട്ടിയുടെ ആദർശങ്ങൾ എന്റെ ആദർശങ്ങളോട് പൊരുത്തപ്പെട്ടുപോകുന്നതാണ്. ഞങ്ങൾ രണ്ടുപേരും ട്രംപ്നെ ഇഷ്ടപ്പെടാത്തവരാണ് . ഞങ്ങളുടെ ആദർശങ്ങൾ കൂടുതൽ ഇടത്തോട്ടു ചായ്‌വുള്ളതാണ്.
യാത്രയുടെ അവസാനം അവർ ഞങ്ങളുടെ കൂടെ എയർപോർട്ടിൽ വന്നു. ഞങ്ങളുടെ കുട്ടത്തിൽ നിന്നും എന്നെ ഒറ്റയ്ക്ക് വിളിച്ചു മാറ്റിയിട്ടു എന്നോട് പറഞ്ഞു എനിക്ക് ഒരു ചെറിയ സമ്മാനം തരണം. അവർ ബാഗിൽ നിന്നും ഒരു പുസ്തകം എടുത്തു കാണിച്ചു.'ഇത് വായിച്ചിട്ടുണ്ടോ' അവർ ചോദിച്ചു. പുസ്തകം ഹാർപ്പർ ലീ യുടെ To Kill a Mockingbird ആയിരുന്നു. പണ്ട് വായിച്ചിട്ടുണ്ട്. കൂടാതെ ഹാർപ്പർ ലീയുടെ ജന്മസ്ഥലം സന്ദർശിച്ചപ്പോൾ അവർ എന്നും ചെന്നിരിക്കുന്ന കോടതിയും കണ്ടു . ഹാർപ്പർ ലീയുടെ പിതാവ് അതേ കോടതിയിൽ ഒരു അഭിഭാഷകനായിരുന്നു. ഹാർപ്പർ ലീ എഴുതിയ ആദ്യനോവലായിരുന്നു അത്. അതിലെ കഥ തികച്ചും സാങ്കല്പികമാണെങ്കിലും അതെ തരത്തിലുള്ള പല കേസുകളും ലീയുടെ പിതാവ് ആ കോടതിയിൽ വാദിച്ചു അവർ കേട്ടിട്ടും കണ്ടിട്ടും ഉണ്ട്.
ഹാർപ്പർ ലീയുടെ ആദ്യപുസ്തം ലോകപ്രശസ്തമാകുകയും അത് സെല്ലുലോയ്ഡിലേക്കു പകർത്തുകയും ചെയ്തു. ആദ്യപുസ്തകത്ത്ന് തന്നെ പുളിസ്റ്റർ സമ്മാനം കിട്ടുകയും ചെയ്തു. അതിൽ അഭിഭാഷകനായി അഭിനയിച്ചത് പ്രസിദ്ധനേടാനായ ഗ്രിഗറി പേക്കണല്ലോ. ഞങ്ങൾ കണ്ട കോടതി തന്നെയാണ് ആ സിനിമയിലും കാണുന്നത്.
ആ അമേരിക്കക്കാരി വഴികാട്ടി എന്തുകൊണ്ട് ആ ബുക്ക് എനിക്ക് തരാൻ തീരുമാനിച്ചു എന്നുള്ളത് മനസ്സിലാകുന്നില്ല. വളരെയേറെ നന്ദി പറഞ്ഞുകൊണ്ട് ഞാൻ ആ സമ്മാനം സ്വീകരിക്കാതിരുന്നത് ഞാൻ ആ കോടതിയിൽ നിന്നും അതെ പുസ്തകം വാങ്ങിയിരുന്നത് കൊണ്ടാണ്.
ഇന്ന് കാലത്ത് വെറുതെ ആസ്ത്രീയെ ഓർത്തുപോയി. നന്ദി സാറാ , നന്ദി.