നനഞ്ഞ ഓർമകളിലൂടെ ഒരു യാത്ര പോവുകയാണ് ഞാൻ..പെയ്തിറങ്ങുന്ന അവൾക്കൊപ്പം ഞാനും ഇഴുകിച്ചേരുന്നു.
ചിതറിവീഴുന്ന അവൾക്കൊപ്പം എന്റെ ഓർമകളും ചിന്നി ചിതറുന്നു.ആർത്തലച്ചു വരുന്ന അവളുടെ ശബ്ദമാണ് എനിക്കേറ്റവും പ്രിയപ്പെട്ടത്.എന്നിട്ടും ചിലപ്പോഴെങ്കിലും പാതി പെയ്തവൾ പോകാറുണ്ട് .. വീണ്ടും വരാനായി..;)
അവളുടെ വരവറിയിക്കാനെന്നവണ്ണം മേലെ ഉരുണ്ടുകൂടുന്ന കാര്മേഘങ്ങൾക്കൊപ്പം എന്റെയുള്ളിലും ഒരായിരം പുതു പ്രതീക്ഷകൾ തളിരിടാറുണ്ട്.
ഒടുവിലെൻ ആശാ സാഫല്യത്തിനായി അവൾതിമിർത്തു പെയ്യുമ്പോൾ ,വെറുതെയെങ്കിലും ഞാൻ ആശിച്ചു പോയിട്ടുണ്ട് "എന്നെങ്കിലും എനിക്ക് മഴയായി മാറുവാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് "വരണ്ടുണങ്ങിയ ജീവിതങ്ങളിൽ പ്രതീക്ഷയുടെ നനവുമായി പടർന്നിറങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്.
ഓർമ്മകൾ കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണ്.. എങ്കിലും എന്റെ മഴ ഓർമകളിലെ അക്ഷരങ്ങൾ ഒരിയ്ക്കലും മാഞ്ഞുപോവുകയില്ല, കാരണം അവളുടെ ഭാവങ്ങൾ ഞാൻ ഒപ്പിയെടുത്തത് എന്റെ ഹൃദയത്തിലേക്കാണ്..
വീട്ടിൽ നിന്നും ഏതാണ്ട് അഞ്ച് കി മി ഓളം ദൂരമുള്ള സ്കൂളിലേയ്ക് അവളോടൊപ്പം തുള്ളിച്ചാടി നടന്ന ദിനങ്ങൾ ഓർക്കാൻ തന്നെ എന്ത് രസാ..
സ്കൂള് തുറക്കുന്നത് സംബന്ധിച്ച് വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റിൽ കുട മാത്രം ഞാൻ ചേർക്കില്ല (മനപ്പൂർവം) . എന്നാലല്ലേ എനിക്ക് അവളോടൊപ്പം നടക്കാൻ പറ്റൂ.എങ്കിലും മഴക്കാലമായതിനാൽ കുട ഉറപ്പായും വാങ്ങും..അങ്ങനെ അവൾ പെയ്തു തിമിർത്തൊരുനാൾ നനഞ്ഞു വിറച്ചു വന്നതിനു വീട്ടിൽ നിന്ന് കിട്ടിയ തല്ലും വഴക്കും ചെറു ചിരിയോടെയേ പറയാനാവൂ..
ശകാരങ്ങളുടെ പെരുമഴയിൽ ഒലിച്ചുപോകുമായിരുന്ന എന്നിലേക്ക് പിന്നീട് പലവട്ടം അവൾ പെയ്തൊഴിഞ്ഞു..കാലവും കോലവും മാറിക്കൊണ്ടേയിരുന്നു. അവൾ മാത്രം മാറിയില്ല ,ചിലപ്പോൾ കുണുങ്ങി ചിരിച്ചും ചിലപ്പോ അട്ടഹസിച്ചും മറ്റുചിലപ്പോ വിതുമ്പി കരഞ്ഞും അവൾ എന്നിലേക്കെത്തി..
അങ്ങനെയൊരു മഴക്കാലത്താണ് കാറും കോളും മനസിലേയ്ക്ക് വാരിയിട്ടുകൊണ്ട് അമ്മയെന്ന സത്യം ഒരു ഓർമയായി മാറിയത് .പിന്നീടങ്ങോട് അവൾ ഒഴുകിയിറങ്ങിയത് എന്റെ കണ്ണുകളിലൂടെയാണ്.. . മനസ്സിൽ കുഴിച്ചുമൂടിയ സർവ ദുഖങ്ങളും തന്നിലേയ്ക് ആവാഹിച്ചെടുത്തവൾ , മരവിച്ച മനസ്സിന് സാന്ത്വനമായി..
അലസമായ മഴയുറക്കങ്ങളിൽ ഞാൻ കണ്ടതൊക്കെയും അവളിലൂടെ ഒഴുകി നീങ്ങുന്ന നനഞ്ഞൊട്ടിയ കളിത്തോണിയാണ് , വെള്ളം അലച്ചൊഴുകുന്ന ദിശയിലേക്കവൾ എന്നെയും കൊണ്ട് പോവുകയാണ് എങ്ങോട്ടെന്നറിയാതെ ..
ഇന്നും യാത്രയിലാണ് ഞാൻ... മഴയിലൂടെ ..മഴയിലേയ്ക്..