സമകാലിക സാഹിത്യ വിഭാഗങ്ങളിൽ അനിഷേധ്യമായ സ്ഥാനം ചെറുകഥക്കുണ്ട്. വായനാസമൂഹത്തെ സാഹിത്യാസ്വാദനത്തിൽ നിന്നും വിട്ടു പോകാതെ ചേർത്തു നിർത്തുന്നതിൽ ചെറുകഥക്ക് വലിയ
തോതിലുള്ള പങ്കുണ്ട്. വാമൊഴിക്കാലം മുതൽ വർത്തമാനകാലം വരെ സാമൂഹിക മണ്ഡലങ്ങളിലെല്ലാം കഥയുടെ സ്വാധീനം ആഴത്തിൽ വേരോടിയിരിക്കുന്നു. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അവസാനം മുതൽ മലയാളത്തിൽ ഏറെ സജീവമായ ഒന്നാണ് ചെറുകഥ. വായനക്ക് തടസ്സം സൃഷ്ടിക്കുന്ന അനേകം ഘടകങ്ങൾ വെല്ലുവിളികൾ സൃഷ്ടിക്കുമ്പോൾ തന്നെ സാമൂഹിക ബോധമണ്ഡലത്തിൽ തൻ്റെതായ സ്ഥാനം ചെറുകഥാ സാഹിത്യം അരക്കിട്ടുറപ്പിച്ചിരിക്കുന്നു.
വ്യക്തികളുടേയും അവരുൾക്കൊള്ളുന്ന സമൂഹത്തിൻ്റേയും നേർക്കാഴ്ചകളായി ആനുകാലികളിലും സമാഹാരങ്ങളിലുമായി വരുന്ന കഥകൾ സാമൂഹിക വ്യവസ്ഥയെ പ്രതിനിധാനം ചെയ്യുന്നതു കൊണ്ടാകാം അത്. ബൃഹദ് സൃഷ്ടികളുടെ കാലം കഴിഞ്ഞെന്ന പൊതു ചിന്തയും, കഥ എന്ന സാഹിത്യ രൂപത്തിൻ്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. മറ്റൊരാളോട് പറയുന്ന ചെറു സംവാദങ്ങളെന്ന് ചെറുകഥയെ വിലയിരുത്തിക്കൊണ്ട് പറയാറുണ്ട്. ഇത്തരം സംവാദങ്ങൾ സംസ്ക്കാരിക ജീവിതം മനുഷ്യൻ ആരംഭിച്ച കാലഘട്ടത്തിൽ തന്നെ നിലനിന്നിരുന്നു. ഒരു സാഹിത്യ രൂപമായി മാറിയ ശേഷം ഏതൊരു സംസ്കൃതിയുടേയും സജീവമായ സാഹിത്യ വിഭാഗം കഥാസാഹിത്യമാണ് .സൗന്ദര്യ സങ്കൽപ്പങ്ങളും സാമൂഹിക വിമർശനവും മനുഷ്യനെ എന്നും അലട്ടി പോന്നിട്ടുള്ള ദാർശനീകപ്രഹേളികകളും ആദ്യം വെളിച്ചം കണ്ടിട്ടുള്ളത് ചെറുകഥകളിലാണ് .കേരളീയ സാമൂഹിക ജീവിതത്തിൻ്റെ സമാഗ്ര മാറ്റത്തിനു പിന്നിൽ ഒരു നിമിത്തമായോ അല്ലെങ്കിൽ സാക്ഷിയായോ ചെറുകഥ നിലനിന്നിട്ടുണ്ടെന്നത് ചരിത്ര ബോധമുള്ള ആർക്കും വ്യക്തമാണ്.
പഴയ എഴുത്തുകളിൽ നിന്ന് തുലോം വ്യത്യസ്തമായ എഴുത്തു രീതികൾ ഇന്ന് കഥാസാഹിത്യത്തിൽ കാണുന്നു. മനുഷ്യപ്രജ്ഞയെ അമ്പരപ്പിച്ചു കൊണ്ട് ക്രമാനുഗതമായി മാറിക്കൊണ്ടിരിക്കുന്ന പ്രശ്നാധിഷ്ഠിത ലോകാവസ്ഥകളും യാഥാർത്ഥ്യങ്ങളും സാങ്കേതിക വിദ്യയുടെ ഭ്രമിപ്പിക്കുന്ന കെട്ടുകാഴ്ചകളും അഭൂതപൂർവ്വമായി മനുഷ്യനിൽ ചെലുത്തുന്ന സ്വാധീനങ്ങളും കഥാകാരനെ ആശങ്കയിലാഴ്ത്തുന്നു. ആ ആശങ്കയുടെ ചട്ടക്കൂടിൽ നിന്നു കൊണ്ടാണ് കഥാകാരൻ തൻ്റെ സർഗനൈപുണ്യം രൂപപ്പെടുത്താൻ ശ്രമിക്കുന്നത്. ഇങ്ങിനെ രൂപപ്പെടുന്ന സർഗാത്മകത പഴയ കഥപറച്ചിലുകളെ തമസ്ക്കരിച്ച് പുത്തൻ കൈവഴിയിലൂടെ മുന്നോട്ടു പോകുന്നു. മറ്റു സാഹിത്യ രൂപങ്ങളെ താരതമ്യം ചെയ്യുമ്പോൾ കാലഘട്ടത്തിൻ്റെ ചലനാത്മകത ശക്തമായിത്തന്നെ സംവേദകനിൽ അനുഭവിപ്പിക്കുന്നത് കഥാസാഹിത്യം തന്നെയെന്നതിനു തർക്കമില്ല. ആധുനികതയുടെ സവിശേഷ ബിംബങ്ങളെ കൂട്ടുപിടിച്ച് പ്രമേയത്തിലും പദശൃംഖലയിലും കൈവന്ന പുത്തൻ സാധ്യതയിൽ അഭിരമിക്കുമ്പോഴും ഇവയുടെ ഇഴചേരലില്ലാതെ കഥനം സാധ്യമാണ് എന്നൊരു ചിന്തയും അവശേഷിക്കുന്നു. ഉത്തരാധുനികർ നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ് വിപണിയുമായി കഥയ്ക്കുള്ള അഭേദ്യമായ ബന്ധം. സ്വസൃഷ്ടിയുടെ ആത്മരതിയിൽ മുഴുകിയും, അന്യൻ്റെ സർഗശേഷി വികലമെന്നു വരുത്തിത്തീർത്തും, മത്സരാധിഷ്ഠിത വിപണിയിൽ മുന്നിട്ടു നിന്നാലെ നിലനിൽപ്പുള്ളൂ എന്ന ചിന്തയാണ് ആധിപത്യം നേടുന്നത്. സർഗ്ഗശേഷിയുടെ ഉത്തുംഗതയിലേക്ക് പോകാതെ ഒന്നോ രണ്ടോ സൃഷ്ടികളിൽ ഉത്തേജിതനായി നിലയുറപ്പിച്ചുകഴിഞ്ഞു എന്ന് കരുതുന്ന ഉത്തരാധുനിക കഥാകാരൻമാർക്ക് ,സ്വചിന്താഗതി തന്നെ വെല്ലുവിളി ഉയർത്തുന്നതായിട്ടാണ് കാണുന്നത്.