കലാപ ബാധിത രാഷ്ട്രമായ കോംഗോയിൽ (ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ) എബോള പകർച്ച വ്യാധി വീണ്ടും (ആഗസ്ത് 2018 ൽ ) പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു. ഭൂമദ്ധ്യരേഖാ പ്രദേശങ്ങളിൽ ഉണ്ടാകുന്ന ഈ വൈറസ് രോഗത്തിന്റെ ലക്ഷണം പനിയും, രക്തസ്രാവവും ആണ്. ആൾക്കുരങ്ങുകളിലും ചില മാൻ വർഗ്ഗങ്ങളിലും കണ്ടുവരുന്ന വൈറസ് മനുഷ്യരിലേക്കു സംക്രമിക്കുന്നത് പലപ്പോഴും അവയുടെ ശവശരീരം കൈകാര്യം ചെയ്യുന്ന മനുഷ്യരിലൂടെയാണ്. അതുകൊണ്ടു തന്നെ ഉയർന്ന മരണ നിരക്കുള്ള ഈ രോഗം ചില സാമൂഹിക പ്രശ്നങ്ങളും ഉണ്ടാക്കുന്നു. എല്ലാ സമൂഹങ്ങളിലും ചില ആചാരങ്ങളിലൂടെയാണ് മൃതദേഹം സംസ്കരിക്കുന്നത്. മൃതദേഹം കുളിപ്പിക്കുക, അതിനെ വസ്ത്രം അണിയിക്കുക, ലേപനങ്ങൾ പൂശുക, ചിലപ്പോൾ നഗര പ്രദക്ഷിണം വയ്ക്കുക എന്നിവയെല്ലാം ആരോഗ്യമുള്ളവരിലേക്കു ഈ രോഗം പകരുന്നതിനുള്ള പ്രധാന കാരണങ്ങളാണ്. രോഗം പകരുന്നത്, രോഗിയുടെയോ, മൃതദേഹത്തിന്റെയോ രക്തം തുടങ്ങിയ ശ്രവങ്ങളിലൂടെയാണ്. മൃതദേഹം ഏറ്റവും സുരക്ഷിതമായി സംസ്കരിക്കുക, രോഗി ഉപയോഗിച്ച വസ്ത്രങ്ങൾ കത്തിച്ചു കളയുക എന്നിവ ഏറ്റവും പ്രാധാന്യത്തോടെ ചെയ്യേണ്ട കാര്യങ്ങളാണ്. മൃതദേഹ സംസ്കരണം മതപരമായ ചടങ്ങായതിനാൽ, പലപ്പോഴും ബന്ധുക്കളുടെ എതിർപ്പിനെ നേരിട്ടുകൊണ്ടാണ് ആരോഗ്യ പ്രവർത്തകർ സംസ്കാരം നിർവഹിക്കുന്നത്.
മരിച്ചുകഴിഞ്ഞാൽ, പിന്നെയുള്ളത് വെറും ശവം മാത്രമാണെന്ന് മനസ്സിലാക്കാൻ എത്ര എബോള വ്യാധികൾ വേണ്ടിവരും? ജീവിച്ചിരിക്കുന്ന കാലത്തു ചെയ്യാത്ത ഉപകാരങ്ങൾ, ശവത്തിനു ഉപചാരമായി ചെയ്യുന്നതു എന്തുകൊണ്ടാണ്? ഭയമാകാം, സമൂഹത്തിലെ സ്ഥാനമാനങ്ങൾ ഉറപ്പിക്കാൻ വേണ്ടിയാകാം അന്ധവിശ്വാസവും ആകാം.