പതിനാലു സംവത്സരം നോമ്പു നോറ്റ പോൽ നിശബ്ദ രൂപമായ് അയോധ്യ പുരിയുടെ അന്തപുര അകത്തളങ്ങളിൽ എരിഞ്ഞു തീർന്ന ത്രേതായുഗപുത്രി. ജനന രാജന്റെ സ്വന്തം നിണത്തിൽ പിറന്നവളെങ്കിലും അവളെയാരും ജാനകിയെന്ന് വിളിച്ചതില്ല. മിഥിലാ പുരി തൻ ഓമനയെ ഒരു മാത്ര പോലും മൈഥിലിയെന്നും വിളിച്ചതില്ല. വിരഹത്തിൻ താപാഗ്നിയിൽ ഉരുകിയൊലിച്ചിട്ടും വൈദേഹിയെന്ന നാമവും അവൾക്കന്യം. വനവാസകാലേ... ഉറങ്ങാതിരിക്കും പതിക്കു മുന്നിൽ സ്മൃതിയായി ഉണരാതിരിക്കാൻ നിദ്രാദേവിയോട് വരം വാങ്ങിയ ശ്രേഷ്ഠ പുത്രീ...
സ്വപതിയുടെ നിയോഗത്തിന് വിഘ്നം വരാതിരിക്കാൻ ഓർമ്മകളെ അവനിൽ നിന്നും മായ്ക്കാൻ നിദ്രാദേവിയോട് അപേക്ഷിച്ച സ്ത്രീരത്നമേ! യൗവനകാലേ യോഗിനിയെ പോലെ ജീവിതം ത്യജിച്ചും, പാതിവ്രത്യം തപസ്സായി അനുഷ്ഠിച്ച് പതിവ്രതയുടെ പരിവേഷമില്ലാതെ ആടിത്തീർത്തതും.
നീർക്കുമിള പോൽ വീർപ്പിച്ച ആണത്തത്തിൻ സ്വത്വത്തിൻ മുന്നിൽ
ജനനി പുത്രിയുടെ നിഴലായ് പെണ്മ തൻ രൂപത്തെ മറച്ച ആദികവിയും;
ഇരുപത്തിനാലായിരം ശീലുകളുള്ള
രാമായണം മുഴുവനായി ഗ്രഹിക്കുന്ന മാത്രയിൽ ഹൃത്തിലെ കെടാവിളാക്കായ് ഊർമ്മിളേ എന്നും നീ മാറിടുന്നു.