(Padmanabhan Sekher)
രാവിലെ കട്ടനുമടിച്ച് ഒരു കുളിയും പാസ്സാക്കി കുട്ടപ്പനായി തിണ്ണയിൽ പതിവു പേലെ കിട്ടു കുത്തിഇരിന്നു അപ്പോൾ അടുക്കളയിൽ നിന്നും പെമ്പറുന്നോരുടെ ഒരു ഉപദേശം. നിങ്ങൾ ഇങ്ങനെ വെറുതെ കുത്തി ഇരുന്നാ മതിയോ മനുഷ്യാ. ആ പറമ്പ് ഒന്നു കിളച്ച് പണ കോരി കുറെ മലക്കറി നട്ടൂടെ. ഞാനും ചിന്തിച്ചു കുറച്ചു നാളായി ഇങ്ങനെ വെറുതെ ഇരിക്കാൻ തുടങ്ങിയിട്ട്. പണ്ട് ഒരേക്കർ നാലഞ്ചു ദിവസത്തിനുള്ളിൽ
കിളക്കുമായിരുന്നു. അതിഥി തൊഴിലാളികൾ വന്നതിനു ശേഷം അതൊക്കെ മാറി. നോക്കു കൂലിയും വാങ്ങി അവർ പണിയുന്നതും നോക്കി ഇരിക്കുമായിരുന്നു. ഇനി എന്നാണ് അതൊക്കെ നടക്കുക. അവർ അവരുടെ നാട്ടിലെത്താനുള്ള പ്രയാണത്തിലാണല്ലോ. എന്തായാലും പെമ്പറന്നോരെ ദേഷ്യപ്പെടുത്തണ്ടാ ഉള്ള കഞ്ഞിയിൽ പാറ്റാ വീഴും. അഞ്ചു സെന്റു കിളക്കാൻ കഴിഞ്ഞില്ലേൽ പിന്നെ പഴയ കാര്യങ്ങൾ വീമ്പിളക്കാൻ പറ്റില്ലല്ലോ. ഇനി കിളകഴിഞ്ഞിട്ടേ കാര്യമുളളു എന്ന് കിട്ടു തീരുമാനിച്ചുറച്ചു.
അങ്ങനെ കൂന്താലി തേടി ചായിപ്പിലെത്തി. കൂന്താലി വച്ചിടത്തു തന്നെ ഉണ്ട്. തൊട്ടിട്ട് കുറ കാലമായതിനാൽ കുറെ തുരുമ്പെടുത്തിട്ടുണ്ട്. ഉരച്ചു മിനുസമാക്കിയാൽ ആഴത്തിൽ കിളക്കാമല്ലോ. അങ്ങനെ എന്തോ മൂന്നാം ലോക മഹായുദ്ധത്തിനായി ഒരുങ്ങുന്നതു പോലെ കൂന്താലി ഉരച്ചു മിനുസപ്പെടുത്തി. അപ്പോഴക്കും നല്ല വെയിൽ ആയിത്തുടങ്ങിയിരുന്നു. പടിഞ്ഞാറ് നിന്നും തണൽ നോക്കി കിളച്ചു തുടങ്ങി. ഏതാണ്ട് മൂന്നടി കിളച്ചപ്പോഴക്കും അഞ്ചു സെന്റ്, അഞ്ച് ഏക്കർ പോലെ തോന്നി. അപ്പോൾ അതാ ഒരു ചൊറിതവള വെട്ട് ഏറ്റ് ഏറ്റില്ല എന്നമട്ടിൽ മുന്നിൽ. എടാ ചൊറിയാ മാറിക്കോ ഇല്ലേൽ ആകും രണ്ട് തുണ്ടം എന്ന് കിട്ടു പുലമ്പി. തവള കിട്ടുവിനോട് കുശലം പറഞ്ഞു. എവിടായിരുന്നു ഇത്രയും നാൾ. പണ്ടൊക്കെ വല്ലപ്പോഴും കിളക്കുന്നത് കണ്ടിട്ടൊണ്ട്. എന്തു നല്ല പണിക്കാരനായിരുന്നു കിട്ടു. കിട്ടുവിന് അത് തീരെ പിടിച്ചില്ല. ജീവൻ വേണേൽ ചാടിക്കോ ചൊറിയാഎന്ന് കിട്ടു പറഞ്ഞു. തവള പറഞ്ഞു എന്നെ തൊടുന്നത് ആളുൾ, ചൊറിയുന്നത് അവർ പേരുദോഷം എനിക്ക് എന്നു പറഞ്ഞിട്ടവൻ ചാടി ഒളിച്ചു. കിട്ടു വീണ്ടും കിളക്കാൻ തുടങ്ങി. അടുക്കളയിൽ നിന്ന് കിട്ടു കിളക്കുന്നത് കണ്ട പെമ്പറന്നോര് കിട്ടുവിന് കുടിക്കാനായി കുറെ കഞ്ഞിവെള്ളവുമായി എത്തി. കഞ്ഞിവെള്ളം കുടിച്ച് കിട്ടു കിള തുടങ്ങി. വൈകുന്നേരമായപ്പോഴേക്കും ഏതാണ്ട് കിളച്ചു തീർന്നു. പഴയതു പോലെ ഇപ്പോൾ കിളക്കാൻ പറ്റുന്നില്ല എന്ന് മനസ്സിലായി. അങ്ങനെ ഊപ്പാടും പതക്കേടുമായി നിന്ന കിട്ടുവിനെ നോക്കി പെമ്പറന്നോര് ചിരിച്ചു. എന്നിട്ടു പറഞ്ഞു നിങ്ങളു വാ വെള്ളം ചുടാക്കിയിട്ടുണ്ട്. നല്ല ഇഞ്ചഇട്ട് തേച്ച് ചൂടുവെള്ളത്തിൽ കുളിപ്പിക്കാം. അപ്പോൾ കിട്ടുവിന് കുട്ടിക്കാലം ഓർമ്മ വന്നു. അമ്മ കുളിപ്പിക്കുമ്പോൾ കാലിലെ ചിരങ്ങിൽ ഇഞ്ച വെച്ച് തേക്കുമ്പോൾ വേദനിച്ചു കരയുമായിരുന്നു. അന്നൊക്കെ ഇഞ്ചതേച്ച് കുളിക്കുന്നത് ഭയമായിരുന്നു. ഇപ്പോൾ പെമ്പറന്നോര് ഇഞ്ച വെച്ചു തേച്ചു കുളിപ്പിച്ചപ്പോഴാണ് അതിന്റെ സുഖം ശരിക്കും മനസ്സിലായത്. അങ്ങനെ പഴയതുപോലെ ആകില്ല എങ്കിലും കിട്ടു എന്നും കിളയലും നടീലും തുടങ്ങി. പെമ്പറുന്നോര് സന്തോഷത്തോടെ കിട്ടുവിനെ തീറ്റിപ്പോറ്റി തേച്ചു കുളിപ്പിച്ചോണ്ടിരുന്നു. ദിവസങ്ങൾ മാസങ്ങൾപോയതറിഞ്ഞില്ല. അതിഥി തൊഴിലാളികളെ തിരഞ്ഞില്ല. അങ്ങനെ കിട്ടു വീണ്ടും സ്വയം തൊഴിൽ കണ്ടെത്തി.