മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Saraswathi T

ചിങ്ങമാസവും വന്നു ചേർന്നു.മഴ പെയ്യാൻ മടിച്ചുനിൽപാണിപ്പൊഴും. കൊടുംവേനലിലേതുപോലുള്ള ചൂടുരുക്കം. ഇങ്ങനെയൊരു കാലം ഓർമയിലില്ല.

അങ്ങനെയിരിക്കെ,പ്രതീക്ഷ നൽകി കാർമേഘങ്ങളെത്തുന്നൊക്കെയുണ്ട്. ഇപ്പൊ പെയ്യും, നാളെ പെയ്യും ഇന്നെന്തായാലും ചെയ്യാതിരിക്കില്ല എന്നെല്ലാമാശ്വസിച്ചിരിക്കുന്നവരെ "പറ്റിച്ചേ '' എന്നു കളിയാക്കി ക്ഷണനേരം കൊണ്ട് ഓടി മായുന്ന കാർമേഘവൃന്ദങ്ങൾ.

അല്ലെങ്കിൽത്തന്നെ മഴയെപ്പറഞ്ഞിട്ടെന്തു കാര്യം. ഇവിടെയീ മണ്ണിൻ്റെ ദാഹമകറ്റാനായി ആവോളം പെയ്തിറങ്ങായിരുന്നത് ഇവിടെയുള്ള പക്ഷിമൃഗാദികൾക്കും വിരലിലെണ്ണാൻ മാത്രമവശേഷിക്കുന്ന നന്മയാർന്നവർക്കുമായിരുന്നല്ലോ. അവർക്കായി നദികളിൽ തെളിനീർ പ്രവാഹമൊഴുക്കാനും മരങ്ങളിൽ തളിരാർന്ന് പൂവാർന്ന് ഫലസമൃദ്ധിയൊരുക്കാനും ചെടികളിലും ലതാനി കുഞ്ജങ്ങളിലും പൂപ്പാലികയൊരുക്കാനും കൃത്യമായ അളവിൽകനിഞ്ഞു പെയ്തിറങ്ങിയവളായിരുന്നല്ലോ.

മനുഷ്യൻ്റെ ചെയ്തികളിൽ മനം മടുത്ത് മഴ എങ്ങോട്ടൊക്കെയോ ഓടിപ്പോയി പെയ്തൊഴിയുന്നു. ഇന്ന് അത്തം. ഓണത്തിൻ്റെ വരവറിയിയ്ക്കുന്ന സുദിനം. മുറ്റത്ത് പൂക്കളമൊരുക്കി വിഭവസമൃദ്ധമായ സദ്യ കുടുംബാംഗങ്ങൾക്കൊപ്പം കഴിക്കുന്ന ദിനം. ഇന്നേക്ക് പത്താം നാൾ തിരുവോണം. നമ്മുടെ ഏറ്റവും പ്രിയങ്കരമായ ആഘോഷം. കർക്കടകത്തിലെ കോരിച്ചൊരിയുന്ന പേമാരിയ്ക്കു ശേഷം മാനം തെളിഞ്ഞ് പുഞ്ചിരി തൂകിയെത്തുന്ന ചിങ്ങപ്പുലരി പഴയ ഓർമ്മ. ഇപ്പോഴാ ചിരിക്ക് അത്ര തെളിച്ചമില്ല. വർഷമേഘങ്ങൾ കനിവു കാട്ടാത്തതിനാൽ സങ്കടപ്പെട്ട മുഖഭാവത്തോടെയാണ് ഇക്കുറി ചിങ്ങം പിറന്നത്.

എങ്കിലും പ്രതീക്ഷിക്കാം..  ഇവിടെയിനിയും അവശേഷിക്കുന്ന മിണ്ടാപ്രാണികൾക്കായി കാർമേഘം കനിയുമെന്ന് .. പ്രതീക്ഷകളാണല്ലോ ജീവിക്കാനുള്ള ഊർജ്ജം നൽകുന്നത്.

ഏവർക്കും അത്തദിനാശംസകൾ !

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ