ഭാഗം 49
ഹൃദയ വേദനയോടെ ഗ്രീഷ്മയുടെ പപ്പ പറഞ്ഞു:
"ഞങ്ങളുടെ കൊച്ച് ഒരുപാട് അനുഭവിച്ചു സാറേ. അവളുടെ ഉള്ളിലെ വിഷമങ്ങളെല്ലാം നിങ്ങളെ കണ്ടപ്പോൾ പുറത്തുവന്നതാണ്."
"അതേയതേ... എന്നെ വലിയ ഇഷ്ടമായിരുന്നു."
"എന്നത്തേക്ക് വീട്ടിൽപ്പോകാൻ പറ്റും, ഡോക്ടർ എന്തു പറഞ്ഞു?"
"അതിനെപ്പറ്റി ഒന്നും പറഞ്ഞില്ല. ഈ അവസ്ഥയിൽ എങ്ങനെ വീട്ടിൽ കൊണ്ടുപോകും? കുറച്ചുകൂടി ശരിയായിട്ട് പോകാമെന്നാണ് ഞാൻ വിചാരിക്കുന്നത്. ഇതിനകം തന്നെ ഒരുപാട് പണം ചിലവായി. എന്നാലും സാരമില്ല, ഇവൾ നന്നായി സംസാരിക്കുകയും എഴുന്നേറ്റ് നടക്കുകയുമൊക്കെ ചെയ്താൽ മതിയായിരുന്നു."
"വിഷമിക്കാതെ, എല്ലാം ശരിയാവും. ഇത്രയും ആയില്ലേ... അല്പം കാലതാമസം വന്നാലും ഗ്രീഷ്മ പഴയതുപോലെ തന്നെയാവും. ഒന്നുമല്ലെങ്കിലും ഞങ്ങളെയൊക്കെ ഓർമയുണ്ടല്ലോ..."
"ഡോക്ടർ വിനോദിനെപ്പറ്റി ഇവൾ പറഞ്ഞു കേട്ടിട്ടുണ്ട്. നേരിൽ കാണാൻ പറ്റിയതിൽ സന്തോഷമുണ്ട്. ഡോക്ടറിന്റെ കുടുംബമൊക്കെ ഇവിടെയുണ്ടോ?"
"എന്റെ കല്യാണം കഴിഞ്ഞിട്ടില്ല, ഉടനെ തന്നെയുണ്ട്. അതിന്റെ കാര്യങ്ങളൊക്കെ ആയിട്ട് കുറച്ച് തിരക്കിലുമാണ്."
"ഉടനെയെന്നുപറഞ്ഞാൽ എന്നാണ്?"
"അടുത്ത തിങ്കളാഴ്ച എൻഗേജ്മെന്റാണ്. ഒരാഴാഴ്ച കഴിഞ്ഞ് കല്യാണവും."
"പെൺകുട്ടി ഡോക്ടർ തന്നെ ആയിരിക്കും, അല്ലേ?"
"അതേ..."
"നന്നായി വരട്ടെ... തിരക്കിനിടയിലും ഇവിടെ വരെ വന്ന് മോളേ കാണാൻ തോന്നിയല്ലോ... നിങ്ങളുടെ നല്ല മനസ്സിന് ഒത്തിരി നന്ദി."
"കുറേ ദിവസങ്ങളായി വരണമെന്ന് ആഗ്രഹിച്ചെങ്കിലും ഇപ്പോഴാണ് കഴിഞ്ഞത്."
"ഡോക്ടർ, എങ്കിൽ നമുക്ക് ഇറങ്ങാം." സാം ധൃതി കൂട്ടി.
"ശരി പോകാം, എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ? ഗ്രീഷ്മാ, അസുഖമൊക്കെ മാറി തിരിച്ചുവരണം. ഇപ്പോൾ എഴുതാൻ കഴിഞ്ഞില്ലെങ്കിലും അടുത്ത ചാൻസിൽ പരീക്ഷയൊക്കെ എഴുതണം കേട്ടോ..."
സംശയത്തിന്റെ നിഴലുകൾ വീണ മുഖത്ത് ഒരു പുഞ്ചിരി വരുത്തിക്കൊണ്ട് അവൾ തലയാട്ടി.
"മരിച്ചു ജീവിച്ചതാണ് എന്റെ കുട്ടി. ഇതിവളുടെ പുനർജന്മമാണ് ഡോക്ടർ. ജീവൻ തിരിച്ചുകിട്ടിയതിൽ തമ്പുരാനോട് ഞങ്ങൾ എന്നും കടപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ കാലം കഴിയുന്നതുവരെ ഇനിയിവളെ എങ്ങോട്ടും വിടില്ല."
"അതേ, ദൈവത്തിനോട് നന്ദി പറയാം.. എങ്കിൽ ഞങ്ങളിറങ്ങട്ടെ?"
"ഓ... ആയിക്കോട്ടെ, ഇങ്ങനെയൊരു അവസ്ഥയിൽ അല്ലായിരുന്നെങ്കിൽ കല്യാണം കൂടാൻ ഞങ്ങളും വരുമായിരുന്നു..."
"അത് സാരമില്ല, സാഹചര്യങ്ങൾ മനസ്സിലാക്കാവുന്നതല്ലേയുള്ളൂ.''
അവിടെ നിന്നുമിറങ്ങുമ്പോൾ വിനോദിന്റെ മനസ്സിൽ ഗ്രീഷ്മയോടുളള വെറുപ്പെല്ലാം അലിഞ്ഞില്ലാതെയായി.
"ആ കുട്ടിയുടെ രൂപം പോലും മാറിപ്പോയി. എന്തു മിടുക്കിയായിരുന്നു!"
"ശരിയാണ് സാം... ആ കുട്ടിയെ ഈ അവസ്ഥയിൽ കണ്ടപ്പോൾ മനസ്സിൽ വല്ലാത്തൊരു നീറ്റൽ.. ഇനിയൊരിക്കലും ഗ്രീഷ്മയെ പഴയതുപോലെ കാണാൻ കഴിയില്ലെന്നുള്ള സത്യം ഉൾക്കൊള്ളാനാവുന്നില്ല സാം."
"ശരിയാണ് ഡോക്ടർ. വിധിയുടെ ചതുരംഗപ്പലകയിലെ കരുക്കൾ പോലെയാണ് മനുഷ്യരും."
"അതേയതേ, എങ്കിൽ ശരി, നമുക്ക് നാളെ കാണാം."
തമ്മിൽ കൈകൊടുത്ത് അവർ പിരിഞ്ഞു. തിരിച്ചു മുറിയിലെത്തിയിട്ടും ഗ്രീഷ്മയുടെ ദയനീയമായ രൂപം തന്നെയായിരുന്നു വിനോദിന്റെ മനസ്സിൽ. ഫോണിലേക്കയച്ചുതന്ന കല്യാണക്കുറി, എല്ലാ ഗ്രൂപ്പുകളിലേക്കും അയച്ചുകൊടുത്തു. ചെയ്യാനുള്ള കാര്യങ്ങളൊക്കെ ഓർത്തുകൊണ്ട് കിടന്നെങ്കിലും ഗ്രീഷ്മയുടെ രൂപം മനസ്സിലേക്ക് ഓടിവന്നു.
"ശാലിനിയുടെ മരണത്തിന് പിറകിൽ ഗ്രീഷ്മയുടെ കൈകളുണ്ടായിരുന്നെങ്കിൽ, അതിന്റെ ശിക്ഷ അവളനുഭവിച്ചു കഴിഞ്ഞു. കൈകൂപ്പി തന്നോടവൾ മാപ്പപേക്ഷിച്ചപ്പോൾ ശരിക്കും അവളോട് മനസ്സലിവ് തോന്നി. അവളോടുണ്ടായിരുന്ന പകയും വെറുപ്പുമെല്ലാം എവിടെയോ പോയൊളിച്ചു.'
പപ്പയും മമ്മിയും എത്ര നിർബന്ധിച്ചിട്ടും ഭക്ഷണം കഴിക്കാൻ ഗ്രീഷ്മ കൂട്ടാക്കിയില്ല. വല്ലാത്തൊരു വാശി കാണിച്ചുകൊണ്ടിരുന്ന അവളെ അനുനയിപ്പിക്കാൻ അവർ പരമാവധി ശ്രമിച്ചുകൊണ്ടിരുന്നു.
വാതിലിൽ മുട്ടുന്നത് കേട്ട് മോളിക്കുട്ടി പറഞ്ഞു.."ആരാണാവോ ഈ സമയത്ത്?"
"നീ പോയി കതക് തുറക്ക്."
അകത്തേക്ക് കയറിവന്ന അലക്സിനേയും അരുണിനേയും കണ്ട് ഗ്രീഷ്മ കണ്ണടച്ച് കിടന്നു.
"ആഹാ, രണ്ടുപേരും ഉണ്ടല്ലോ... ഇന്നത്തെ തിരക്കുകളൊക്കെ കഴിഞ്ഞോ?"
"ഇന്നെങ്ങും പോയില്ല. ഓഫീസിൽത്തന്നെ ആയിരുന്നു. വീട്ടിൽ പോകാൻ തുടങ്ങിയ അരുണിനേയും വിളിച്ചുകൊണ്ട് ഇങ്ങോട്ടു പോരുന്നു."
"അപ്പോൾ നിങ്ങൾ ഭക്ഷണം കഴിച്ചുകാണില്ലല്ലോ."
"ഭക്ഷണമൊക്കെ ഇനി വീട്ടിലെത്തിയിട്ടേ ഉള്ളൂ."
"ഞങ്ങളും കഴിച്ചില്ല, കൊണ്ടുവച്ചത് അങ്ങനെ തന്നെ ഇരിക്കുന്നു."
"അതെന്താണ് ഇതുവരെ നിങ്ങൾ കഴിക്കാതിരുന്നത്, ഗ്രീഷ്മയും കഴിച്ചില്ലേ?"
"എത്ര നിർബന്ധിട്ടും അവളൊന്നും കഴിക്കാൻ കൂട്ടാക്കുന്നില്ല. ഇന്നലെ മുതൽ ഒരുതരം വല്ലാത്ത വാശിയാണ്."
"അതെന്തു പറ്റി?"
"ഗ്രീഷ്മേ... നീയെന്താണ് ഭക്ഷണം കഴിക്കാത്തത്, ഇങ്ങനെ വാശിപിടിച്ച് പപ്പയേയും മമ്മിയേയും വിഷമിപ്പിക്കുന്നത് എന്തിനാണ്?"
വല്ലാത്തൊരു നോട്ടത്തിലൂടെ തന്റെ പ്രതിഷേധം അറിയിച്ചിട്ട് അവൾ തിരിഞ്ഞുകിടന്നു.
"ഇവളിങ്ങനെയൊക്കെ പെരുമാറുന്നതിൽ പ്രത്യേകിച്ച് എന്തെങ്കിലും കാരണമുണ്ടോ അച്ചായാ?"
"ഇവൾ പഠിച്ചിരുന്ന ആശുപത്രിയിലെ രണ്ട് ഡോക്ടേർസ് ഇന്നലെ ഇവളെക്കാണാൻ
ഇവിടെ വന്നിരുന്നു. അവരോട് എന്തൊക്കെയോ പറയാൻ അവൾ ശ്രമിക്കുകയും ചെയ്തു. അവർ പോയതിൽപ്പിന്നെയാണ് അവൾ ഇങ്ങനെയൊക്കെ പെരുമാറുന്നത്."
"ആരാണവർ?"
"ഒരു വിനോദും സാമും. രണ്ടുപേരും അവിടുത്തെ ഡോക്ടേർസ് ആണ്."
"അവർ വെറുതേ വന്നതാണോ?"
"മോളെ കാണാനായിട്ടാണ് വന്നത്. വിനോദ് ഡോക്ടറുടെ കല്യാണമാണെന്നും പറഞ്ഞു."
"മ്... എന്നെയും ക്ഷണിച്ചിട്ടുണ്ട്."
"അയാൾ അരുണിന്റെഫ്രണ്ടാണോ?"
"ആ ഡോക്ടറിനെപ്പറ്റി ഞാൻ സാറിനോട് പറഞ്ഞിട്ടുണ്ട്. കേസിന്റെ ആവശ്യത്തിനായി പലപ്പോഴും വിളിച്ച് സംസാരിച്ചിട്ടുമുണ്ട്."
അലക്സ് ഗ്രീഷ്മയെ തട്ടിവിളച്ചിട്ട് ചോദിച്ചു...
"മോളെക്കാണാൻ ഇന്നലെ ഇവിടെ ആരാണ് വന്നത്?"
അവ്യക്തമായ ഭാഷയിൽ അവളെന്തൊക്കെയോ പറഞ്ഞു.
"അച്ചായാ, അവളിനി നല്ല കുട്ടിയായിരിക്കും. ഒരു വാശിയും കാണിക്കില്ല, ഭക്ഷണമൊക്കെ കഴിച്ചോളും. എടുത്തു കൊടുത്താട്ടെ ചേടത്തീ, ഗ്രീഷ്മ കഴിച്ചുകഴിഞ്ഞിട്ടേ ഞങ്ങൾ ഇവിടെ നിന്നും പോകുന്നുള്ളൂ..."
കട്ടിലിൽ ചാരിയിരുന്ന് മോളിക്കുട്ടി കൊടുത്ത ഭക്ഷണം അവൾ കഴിക്കുന്നത് കണ്ടു കൊണ്ടാണ് അലക്സും അരുണും അവിടെ നിന്നും പോയത്. പലതും ചിന്തിച്ചുകൊണ്ടുനടന്ന അരുൺ പറഞ്ഞു:
"ഡോക്ടർ വിനോദിന്റെ കല്യാണക്കാര്യം അറിഞ്ഞപ്പോൾ മുതലായിരിക്കും ഗ്രീഷ്മ റിയ്ക്ട്ചെയ്യാൻ തുടങ്ങിയത്."
"അയാൾ കല്യാണം കഴിക്കുന്നതിന് അവൾക്കെന്താണ് പ്രശ്നം?"
"അവളുടെ ഉള്ളിലിപ്പോഴും അയാളോടുള്ള ഇഷ്ടം കാണുമായിരിക്കും. അയാളെ സ്വന്തമാക്കാൻ വേണ്ടിയായിരുന്നല്ലോ അരുൺ സ്നേഹിച്ച ശാലിനിയെ, ഗ്രീഷ്മ എപ്പോഴും ദ്രോഹിച്ചുകൊണ്ടിരുന്നത്. ഇപ്പോൾ അയാളുടെ കല്യാണമാണെന്ന് കേട്ടപ്പോൾ അവൾക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞുകാണില്ലായിരിക്കും."
"മ്.... ഈ മനസ്സെന്നൊക്കെ പറയുന്നത് ഒരു പ്രഹേളികയാണ്, അല്ലേടോ?"
"അതേ സാർ."
പാർക്കിംഗ് ഏറിയായിൽ വച്ച് തമ്മിൽ യാത്രപറഞ്ഞ് തൽക്കാലത്തേക്ക് രണ്ടുപേരും പിരിഞ്ഞു.
രാവിലെതന്നെ വാർഡുകളിലും ഐ.സി.യു വിലുമെല്ലാം ചെന്ന് രോഗികളെ പരിശോധിച്ചിട്ടാണ് അന്ന് ഡോക്ടർ വിനോദ് ഓ.പി യിലേക്ക് പോയത്. നേരേ ഡോക്ടർ സാമിന്റെ കാബിനിലേക്ക് ചെന്ന് കസേര വലിച്ചിട്ട് അയാൾക്കഭിമുഖമായി ഇരുന്നു.
"എന്താണ് ഡോക്ടർ വിശേഷിച്ച്?"
"എന്റെ അവധിയൊക്കെ അനുവദിച്ചു കിട്ടിയിട്ടുണ്ട്."
"എന്നുമുതലാണ് അവധി?"
"അടുത്ത ബുധനാഴ്ച മുതൽ."
"ഷോപ്പിംഗ് ഒക്കെ അതുകഴിഞ്ഞേ ഉള്ളോ?"
"അല്ല, ഈ ശനിയാഴ്ച പോകണമെന്ന് വിചാരിക്കുന്നു. ഏതായാലും ഇൻവിറ്റേഷൻ കാർഡ് എടുക്കാനായി ഇന്ന് വീട്ടിലേക്ക് പോകണം. നാളെ വന്നിട്ട് വെള്ളിയാഴ്ച വീണ്ടും പോകും."
"എങ്കിൽപ്പിന്നെ തിങ്കളാഴ്ച വരുമ്പോൾ കാർഡ് കൊണ്ടുവന്നാൽ പോരേ? വെറുതേ എന്തിനാണ് ഇന്ന് പോകുന്നത്? പോരെങ്കിൽ എല്ലാവർക്കും ഡിജിറ്റൽ കാർഡ് അയച്ചുകൊടുത്തതുമല്ലേ?"
"അതു ശരിയാണ്, എങ്കിൽപ്പിന്നെ അതു മതി. മമ്മിയെ വിളിച്ചുപറയാം."
"തക്കസമയത്ത് നൽകുന്ന തന്റെ ഓരോ ഉപദേശങ്ങളും എനിക്ക് വളരെ വിലപ്പെട്ടതാണ്. ഡാഡിക്ക് വയ്യാത്തതുകൊണ്ട് എല്ലാക്കാര്യങ്ങളും എന്റെ തലയിലാണ്. ഒരു ചേട്ടനോ അനിയനോ ഇല്ലാത്തതിന്റെ ദോഷം ഇപ്പോഴാണ് ഞാൻ മനസ്സിലാക്കുന്നത്."
പൊതുവേ എല്ലാവരുമായി അകലം പാലിക്കുന്ന തന്റെ പ്രശ്നങ്ങളൊക്കെ ഒന്ന് പങ്കുവയ്ക്കാൻ സാമെങ്കിലും ഉണ്ടല്ലോ എന്നോർത്ത് അയാൾ ആശ്വസിച്ചു.
(തുടരും)