"എന്താ അവിടെ നിന്നുകളഞ്ഞത് ?" ഗൗളി ചോദിച്ചു.
"കാലുള്ളതു കൊണ്ട്, മനുഷ്യനായതു കൊണ്ട് " ഗബ്രിയേൽ പ്രതിവചിച്ചു.
"അതാണു കുഴപ്പം " ഗൗളി തുടർന്നു. "മനുഷ്യനെ അവിടെ ഉപേക്ഷിച്ച ശേഷം എന്നോടൊപ്പം കയറി വന്നോളു."
ഗബ്രിയേൽ സാവധാനം ഭിത്തിയിലേക്കു ഇഴഞ്ഞു കയറി.
ഗൗളി തുടർന്നു. "ഗുരുത്വാകർഷണം പല്ലികൾക്കില്ല . അതു മനുഷ്യനുള്ളതാണ്. ഇനി നിന്റെ വഴിയിൽ പലതും കാണും. പലതും ഓർമ്മപ്പെടുത്തും. അരുത്! മനുഷ്യനാകാൻ മാത്രം തുനിയരുത്. അതു നിന്റെ അധപ്പതനമായിരിക്കും."
ഗബ്രിയേൽ തല കുലുക്കി.
മുകളിലേക്ക് പോകും തോറും ഗബ്രിയേൽ തിരിച്ചറിഞ്ഞു കൊണ്ടേ ഇരുന്നു; വെളിവുണ്ടാകുന്നത് മുകളിലെ ത്തുമ്പോളാണെന്ന്, നോക്കി കാണേണ്ടത് മുകളിൽ നിന്നു തന്നെ ആയിരിക്കണം എന്ന് . തന്റെ പരാജയങ്ങൾ എന്തു കൊണ്ടായിരുന്നു? കണ്ടതെല്ലാം താഴെ നിന്നായിരുന്നു. ഡാഡിയെ കണ്ടത്, മമ്മിയെ കണ്ടത്, മമ്മിയുടെ സുഹൃത്തു സച്ചിദാനന്ദനെ കണ്ടത്, സഹോദരി മുംതാസിനെ കണ്ടത്, അവളുടെ കാമുകൻ റൊസാറിയോയെ കണ്ടത്, വിമലയെ കണ്ടത്. കാഴ്ച്ചയുടെ വ്യാപ്തി കുറഞ്ഞിരുന്നതിനാൽ കൊച്ചു കൊച്ചു വട്ടത്തിനപ്പുറത്തുള്ള വലിയ ജീവിതം കാണാൻ കഴിഞ്ഞില്ല.
ഏറെ നേരം കഴിഞ്ഞപ്പോൾ ഗബ്രിയേൽ ചോദിച്ചു, "ഉത്തരത്തിൽ എപ്പോഴെത്തും?"
പല്ലി പറഞ്ഞു, "ഗബ്രിയേൽ, നീ എപ്പോഴേ ശരിയായ ഉത്തരത്തിൽ എത്തിക്കഴിഞ്ഞു. ഇവിടെ നിന്നും ഒന്നു ചാടിയാൽ സ്വർഗത്തിലേക്കു വളർന്നു പോയ മരത്തിൽ കയറാം."
"ദാ, എന്റെ പുറകെ ചാടിക്കോളു"
മരത്തിന്റെ പരു പരുത്ത പ്രതലത്തിലൂടെയുള്ള യാത്ര ഗബ്രിയേലിനു പുതിയ ഒരനുഭവമായിരുന്നു. വിണ്ടുണങ്ങിയ മരപ്പോളകളുടെ വിടവിൽ ചെറിയ പ്രാണികൾ ധാരാളമായി ഉണ്ടായിരുന്നു. അവയെ പിടികൂടാൻ വെളുത്ത വലവിരിച്ച് എട്ടുകാലികൾ കാത്തിരിക്കുന്നുണ്ടായിരുന്നു. മരപ്പൊത്തുകളിൽ കിളികൾ ഉണ്ടായിരുന്നു, ഉണങ്ങിയ കായ്കൾ കരുതി പഞ്ഞകാലം കാത്തിരിക്കുന്ന അണ്ണാറക്കണ്ണന്മാർ ഉണ്ടായിരുന്നു.
കാഴ്ചയുടെ ലഹരി കൂടിയപ്പോൾ പല്ലി പറഞ്ഞു, ഇവിടെ ഞാൻ യാത്ര നിറുത്തുന്നു. ഭൂമിയാണ് എനിക്കിഷ്ടം."
ഗബ്രിയേൽ ഉള്ളിൽ ചിരിച്ചു. ""ഉരഗങ്ങൾക്കുള്ളത് നരകമാണ്". "ഇനിയുള്ള യാത്ര ഒറ്റയ്ക്കാണ്.എങ്കിലും യാത്ര സ്വർഗത്തിലേക്കാവുമ്പോൾ അതൊരു അനുഭൂതിയാണ്."
വഴിക്ക് തല തല്ലി പ്പൊളിക്കുന്ന മരംകൊത്തിയോടു ഗബ്രിയേൽ ചോദിച്ചു. "എന്തിനാണ് ഈ കുഴപ്പം പിടിച്ച പണി ചെയ്യുന്നത്?"
മരം കൊത്തി പറഞ്ഞു.
"Sorry, എനിക്കു സമയമില്ല. പാപം ചെയ്തി ട്ടുണ്ടെങ്കിൽ നീയും ഇതു ചെയ്യേണ്ടിവരും. വേറെ മാർഗ്ഗങ്ങൾ ഒന്നുമില്ല. പിന്നെ ഒരു കാര്യം, കുറച്ചുകൂടി മുന്നോട്ടു പോയാൽ മരത്തിനു ശിഖരങ്ങൾ രണ്ടാണ്. ഇടതു തന്നെ തെരഞ്ഞെടുത്തോളു. വഴി അൽപ്പം കുഴപ്പം പിടിച്ചതാണ്, എങ്കിലും നേരത്തെ എത്തിച്ചേരാം."
നന്ദി പറഞ്ഞ ശേഷം ഗബ്രിയേൽ യാത്ര തുടർന്നു. ശിഖരങ്ങളും മേഘപാളികളും കടന്നു. നിതാന്തമായ ശൂന്യത. ഗബ്രിയേലിനു സന്തോഷമായി. ലക്ഷ്യത്തിലെത്തിയിരിക്കുന്നു!
ചുവന്നു തുടുത്ത ആപ്പിളുകൾ. ആരും കാണുന്നില്ലെന്നു ഉറപ്പു വരുത്തിയ ശേഷം ഗബ്രിയേൽ അതിലൊന്നു പറിച്ചെടുത്തു.
അപ്പോൾ ഭൂമിയിൽ നിന്നും വിമല വിളിച്ചു പറഞ്ഞു, "അരുത്, അതു കഴിക്കരുത്."
ഗബ്രിയേൽ ചിന്തിച്ചു, "ഈ സ്വർഗ്ഗീയ സുഖം നുകരാതിരിക്കാൻ ഞാൻ ഒരു ഗൗളി അല്ലല്ലോ! ഞാൻ മനുഷ്യനാണ്." അനന്തരം ഒന്നു കടിച്ചു, മനസ്സിൽ വിമലയായിരുന്നു. ഇന്ദ്രിയങ്ങളിലേക്കു പടർന്നു കയറുന്ന ലഹരി.
ലഹരിയുടെ പാരമ്യതയിൽ അനിവാര്യമായതു സംഭവിച്ചു. ദിവാസ്വപ്നം കണ്ടിരുന്ന ന്യൂട്ടന്റെ തലയിലേക്കു പതിച്ചു. ഒപ്പം ആപ്പിളും.