മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

നിലത്തു നിഴൽ വീഴ്ത്തിക്കൊണ്ട്
തലയ്ക്കു മുകളിൽ കെട്ടിത്തൂക്കിയ മഞ്ഞ വെളിച്ചം,
അനന്തതയെ മറയ്ക്കുന്ന ചുവരുകൾ,
പാതി തുറന്ന ജാലകത്തിലൂടെ
ഒഴുകിയെത്തുന്ന പഴയ സിനിമാ ഗാനങ്ങൾ,


മടിയിലെ തുറന്ന പുസ്തകത്തിൽ
ചിഹ്നങ്ങൾക്കിടയിൽ വീർപ്പുമുട്ടുന്ന അക്ഷരങ്ങൾ,
പതിഞ്ഞു വീഴുന്ന നിശ്വാസങ്ങളിൽ ആശങ്കയുടെ ഇടർച്ച.
-കസേരയ്ക്കു കീഴിലെ പൂച്ച വെളുത്തതോ  കറുത്തതോ?

 

ഇരുട്ടു വീണ നിരത്തിൽ ആരോ പൊട്ടിച്ചിരിക്കുന്നു
ജനൽ കടന്നെത്തുന്ന ചിരിയിൽ ക്രൂരമായ ഹാസ്യം
മച്ചകത്തിൽ എലികൾ കഥ പറഞ്ഞു പോകുന്നു,
മുകളിലെ മരപ്പലകകൾക്കിടയിലൂടെ
പൊടിയായി ഊർന്നിറങ്ങുന്ന കഥകൾ
ചിഹ്നങ്ങൾക്കിടയിൽ ഞെരുങ്ങി ക്കയറുന്നു.
കഥ തടിച്ചുരുണ്ട പൂച്ചയെപ്പോലെ നോവലായി മാറുന്നു.
വിരസമായ വിവരണങ്ങളിൽ ഒളിഞ്ഞു കിടന്ന
സുഷുപ്തിയുടെ എക്കലിൽ നിന്നും
പടർന്നു കയറുന്ന സ്വപ്നവല്ലികൾ.
-കസേരയ്ക്കു കീഴിലെ പൂച്ച തടിച്ചതോ മെലിഞ്ഞതോ?

 

പുരാണ ഘടികാരത്തിൽ രണ്ടടിക്കുന്നു
രാത്രി വണ്ടി ഒരു ചടങ്ങുപോലെ ദൂരെ പാളമുരച്ചു പോകുന്നു,
ജാലകത്തിലൂടെ തണുപ്പൊരു  തേങ്ങൽ എത്തിക്കുന്നു.
കടലാസിൽ  നിന്നും പറന്നുയരുന്ന അക്ഷരങ്ങളുടെ അവ്യവസ്ഥയിൽ
ഒരു കലാപത്തിന്റെ ചുഴലി രൂപം കൊള്ളുന്നു.
പൂവിട്ട വല്ലിയിൽ നിന്നും പടരുന്ന ഗന്ധ രേണുക്കളിൽ
വെളുത്തു സൂചിപോലെ കോമ്പല്ലുകൾ വളർന്നിറങ്ങുന്നു
ആനപ്പുല്ലായി വളർന്ന രോമങ്ങളിൽ വഴി പിഴയ്ക്കുന്നു
ഒളിച്ചിരുന്ന നഖരങ്ങൾ മിന്നലായി പൊള്ളിക്കുന്നു.
വീർപ്പുമുട്ടലിനൊടുവിൽ  ഫോൺ നിലവിളിച്ചുണർത്തുന്നു.
-കസേരയ്ക്കു കീഴിലെ പൂച്ച ചക്കിയോ ചങ്കരനോ?

 

ജനാലയിലൂടെ എത്തിനോക്കുന്ന പാടലാകാശം
നഗരവിഹഗങ്ങളുടെ കോലാഹലം
കാലിടറി വീഴുന്ന മഞ്ഞ വെളിച്ചം ഏറ്റുവാങ്ങുന്ന മരക്കസേര
അതിനടിയിൽ ഒരു കാണാലോകം.
അവിടേയ്ക്കുള്ള 'പോർട്ടൽ' എവിടെയാണ്?
വെളുത്തു തിളങ്ങുന്ന പല്ലുകളും
ഒളിപ്പിച്ചു വച്ച നഖങ്ങളും
മെത്തപോലെ മൃദുലമായ രോമകവചവും...
അതെ, അവിടേയ്ക്കുള്ള 'പോർട്ടൽ' തന്നെയാണ്

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ