ഗോതമ്പു മുത്തുകൾ ചാരത്തു വച്ചു* നീ
കാതരയായ് കാത്തിരുന്ന രാവിൽ
നീരദ നീരാള പാളി പുതച്ചിന്ദു
പാരമുറങ്ങിയ വേളയൊന്നിൽ
ചോരനായ് വന്നു നിൻ വാതിലിൽ തുറന്നിറ്റു
നേരമിരുന്നിട്ടു പോയി ഞാനും,
ആരോമലേ തിരമാലപോൽ നിൻ ശ്ലഥ
വേണിയിൽ നീനിജ പങ്കജമായ്
സൂര്യ തേജസ്സായി ഞാനുമേവം, ചൈത്ര
വേണു മുഴക്കിയോ രാക്കിളികൾ?
*റൊമേനിയൻ പുരാവൃത്തവുമായി ബന്ധപ്പെട്ട് ആൻഡ്രൂ പുണ്യവാളദിനത്തിൽ (നവംബർ 30) തരുണികൾ തലയിണക്കീഴിൽ 41 ധാന്യ മണികളുമായി ഉറങ്ങുന്നു. ധാന്യമണികൾ കവരുവാൻ ആരെങ്കിലും ശ്രമിക്കുന്നതായി സ്വപ്നം കണ്ടാൽ, വരും വർഷം വിവാഹം നടക്കുമെന്നു വിശ്വസിക്കുന്നു. എത്ര മനോഹരമായ (അന്ധ) വിശ്വാസം. എന്തൊരാലോചനാമൃതം! എത്ര കാല്പനിക പരിവേഷിതം! തിരുവാതിരയ്ക്കു താരുണ്യവതികൾ ഉറങ്ങാതിരിക്കുന്നതുപോലെ!, തിങ്കളാഴ്ച നൊയമ്പു പോലെ! ധാന്യമണികൾ വിത്തുകളാണ്. ഉർവ്വരതയുമായി ബന്ധപ്പെട്ട ഇത്തരം മിത്തുകൾ നാനാ ദേശങ്ങളിലും നിലവിലുണ്ട്. ശാസ്ത്രത്തിന്റെ ഉഗ്ര ശസ്ത്രംകൊണ്ട് ഇത്തരം അന്ധ വിശ്വാസങ്ങളെ വെട്ടി മുറിക്കാൻ എനിക്കു കഴിയുന്നില്ല. അതങ്ങനെ തുടരട്ടെ, ഒരു സ്വപ്നം പോലെ. (ഗൂഗിൾ തന്നതാണ് ഈ റൊമേനിയൻ കഥ.)