മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

വള്ളിക്കുന്നം നാടിനു പ്രിയപ്പെട്ട വള്ളിനിക്കറിട്ട് നടന്നിരുന്ന ചെക്കനായിരുന്നു വിബിൻ. ചെറുപ്പത്തിൽ മൂക്കളയൊലിപ്പിച്ച് ചാടിനടന്നിരുന്ന വിബിൻ ഇന്ന് പയറുവള്ളിപോലെ വളർന്ന് അമരയ്ക്കാ പയറുപോലെ പൊടിമീശയും വെച്ച് ഒരു പ്രൊഫഷണലായി മാറാനുള്ള തത്രപ്പാടിലാണു. ചെറുപ്പം മുതലേ ഉള്ള ആഗ്രഹമായിരുന്നു ഒന്ന് ഫേമസ് ആകുക എന്നത്.

എന്നാൽ താൻ നാടിനു ഒരു ദുരന്തമായി മാറിയാലോ എന്ന് ചിന്തിച്ച് പ്രൊഫഷണൽ കോഴ്സിനായി തലസ്ഥാനത്തേക്ക് സ്വയം പറിച്ചു നട്ടു.

 അനന്തപുരിയുടെ മാരസ്മികതയിൽ ലയിച്ച് ചേർന്ന ചെക്കൻ പഠിത്തത്തോടൊപ്പം ഒരു വലിയ സൌഹ്യദ വലയത്തിനും തുടക്കമിട്ടു. കൂടെ ഹോസ്റ്റലിൽ ഉള്ളവർ ഒക്കെ മിമിക്രിയും ചെറിയ ആൽബങ്ങളിൽ നടിക്കുകയും ചെയ്യുന്നത് ഒക്കെ കണ്ട് തന്റെ മുഖവും ഒരു ആൽബത്തിലെങ്കിലും വരണം എന്ന ലക്ഷ്യവുമായി ആദ്യം മുട്ടിയത് പ്രശസ്ത ഗാനരചയിതാവും പാട്ടുകാരനുമായ ഫാ. നിക്സ്ൺ പോളച്ചിറയിൽ അച്ചന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ ആയിരുന്നു. ആദ്യമാദ്യം ലൈക്കും പിന്നീടു ഷെയറും അതിനുശേഷ കമന്റുകളുമായി അച്ചന്റെ വീഡിയോകൾ അവൻ പ്രൊമോട്ട് ചെയ്തു. ഏതായാലും തേടിയവള്ളി കാലിൽ ചുറ്റി.

സ്വന്തം ഇടവകയിലെ പള്ളിപ്പെരുന്നാളിനു ഒരു വീഡിയോ ഉണ്ടാക്കി തന്റെ പള്ളിയിലും നാട്ടിലും ഒന്ന് പേരെടുക്കണം എന്ന ഒറ്റ കാരണത്താൽ , പ്രളയദുരന്തത്തിൽ പെട്ട നാടിനുവേണ്ടി ഒരു വീഡിയോ തയ്യാറാക്കാം എന്ന ഇൻസ്പിറേഷനുമായി,  പോളച്ചിറയിൽ അച്ചനെ സമീപിച്ച് വിബിൻ തന്റെ സ്വപ്ന സാക്ഷാത്ക്കാരം അച്ചന്റെ മുൻപിൽ അവതരിപ്പിച്ചു. ഒരു ദുരന്തം വന്ന നാടല്ലെ, പള്ളിപ്പെരുന്നാളിനു വിശുദ്ദന്റെ നാമത്തിൽ ഒരു ഗാനം എഴുതി അത് റിലീസ് ചെയ്യുന്നത് നല്ലകാര്യമല്ലെ എന്ന് അച്ചനും ചിന്തിച്ചു. വിബിന്റെ നേത്യത്വത്തിൽ അങ്ങനെ വീഡിയോ റിലീസും ചെയ്തു. ആദ്യം തന്നെ വീഡിയോയുടെ ലിങ്ക് പള്ളിയിലെ വാട്ട്സാപ് ഗ്രൂപ്പിൽ ഷെയർ ചെയ്തു. പള്ളിയിലെ യുവരക്തങ്ങളുടെ സിരകളിൽ യുവജനശക്തി ഇരമ്പി. വിശുദ്ദനെകുറിച്ചുള്ള ഗാനമല്ലേ അതെങ്ങനെ ഒരു നാടിന്റെ ദുരന്തമാകും? അതായിരുന്നു അവരുടെ ചോദ്യം. പ്രളയത്തെ വിറ്റ് കാശാക്കാനാണോ എന്നായി അവരുടെ സംശയം. പാവം വിബിൻ, ഗ്രൂപ്പിൽ കൂടി യുവാക്കളും അച്ചായന്മാരും എന്ന് വേണ്ട , പ്രവാസികൾ പോലും അവനെ പഞ്ഞിക്കിട്ടു. ഏതായാലും നനഞ്ഞിറങ്ങി ഇനി തോർത്തിക്കയറാം എന്ന് ചിന്തിച്ച് വീഡിയോയുടെ ക്യാപ്ഷൻ മാറ്റി വീണ്ടൂം അപ് ലോഡ് ചെയ്തു. യുവജനങ്ങൾ ശാന്തരായി. അഭിനന്ദനങ്ങളുടെ പ്രവാഹം കൊണ്ട് ഇൻബോക്സ് നിറഞ്ഞു. ലൈക്കുകൾ നോക്കി ഹോസ്റ്റലിൽ ഇരിക്കുന്ന സമയത്താണു ഒരു കോൾ വന്നത്. ഫാ,നിക്സൺ ആണു. “ഹലോ വിബിനേ, നമ്മുക്ക് ഒരു ആൽബത്തിന്റെ കൂടി വർക്ക് വന്നിട്ടുണ്ട്, വിബിൻ വേണം അതിനും പ്രൊഡക്ഷൻ കണ്ട്രോളർ ആകാൻ, അടുത്താഴ്ച നമ്മുക്ക് അതിന്റെ ഷൂട്ടിംഗ് തുടങ്ങാം. ഓകെ.” അച്ചന്റെ സ്വരം വിബിന്റെ കാതുകളിൽ ഒരു തിരമാല കണക്കെ ഉയർന്നുപൊങ്ങി, അതെ ഉയരത്തിൽ നിന്ന നില്പിൽ ഒരു ചാട്ടവും! സീലിംഗ് ഫാനിൽ തലയിടിച്ച് റും മേറ്റിന്റെ മടിയിലേക്ക് വീണപ്പോഴും വിബിന് യാതൊരു കൂസലുമില്ല പൂച്ച നാലുകാലിൽ വീണതുപോലെ!.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ