ഒരു ഇരമ്പലോടെ ബസ് സ്റ്റോപ്പില്‍ നിന്നു.കനത്ത ആള്‍ത്തിരക്കില്‍ നിന്ന് വളരെ പണിപ്പെട്ട് വിമലടീച്ചര്‍ സ്റ്റോപ്പിലിറങ്ങി. പരിസരം വിജനവും ശാന്തവുമായിരുന്നു.
സായാഹ്നത്തിലെ പോക്കുവെയിലിന്‍ടെ സ്വര്‍ണ്ണനിറത്തിേനോടൊപ്പം തണുത്ത ഇളം തെന്നലും വീശുന്നുണ്ടായിരുന്നു. വീട്ടിലേക്ക് അര കിലോമീറ്ററുണ്ട്. ടീച്ചര്‍ പതുക്കെ നടക്കാന്‍ തുടങ്ങി. അല്‍പദൂരം ചെന്നു കാണും. പുറകില്‍ നിന്നാരോ ഉറക്കെ കൈകൊട്ടി വിളിക്കുന്നതായി തോന്നി. തിരിഞ്ഞു നോക്കിയപ്പൊള്‍ വിമലടീച്ചര്‍ ഞെട്ടി പ്പോയി. ബസ്സ്സ്റ്റോപ്പിലും കടത്തിണ്ണയിലും പലപ്പോഴും കാണാറുള്ള ഒരാള്‍. താടിയും മുടിയും വളര്‍ത്തി ഭ്രാന്തനെ പ്പോലുള്ള ഒരു രുപം. ടീച്ചറെ കാണുമ്പോള്‍ അയാള്‍ വെളുക്കെ വെറുതെ ഒന്നു ചിരിക്കാറുണ്ട്. ഒന്നും പറയാറില്ല. അത്ര തന്നെ.
ടീച്ചര്‍ അതിവേഗം നടന്നു. ഒന്നു നില്‍ക്കണേ എന്ന് പറഞ്ഞ് അയാള്‍ പുറകെ തന്നെയുണ്ട്. എന്താണാവോ അയാളുടെ ലക്ഷ്യം. തൊണ്ട വരണ്ടു. ഭയം ദേഹമാസകലം വ്യാപിച്ചു. ആകെ ഒരു മരവിപ്പ്. ശരിക്ക് നടക്കാല്‍ പോലും കഴിയുന്നില്ല. നിമിഷങ്ങള്‍ ഇഴഞ്ഞു നീങ്ങി. അല്‍പ്പം കഴിഞ്ഞ് സര്‍വ്വധൈര്യവും സംഭരിച്ച് തിരിഞ്ഞു നോക്കി. വലിയ ആശ്വാസം തോന്നി. ഭാഗ്യം. അയാളെ കാണുന്നില്ല. മുന്‍പോട്ടു വീണ്ടും അല്‍പദൂരം കൂടി നടന്നു കാണും പൊടുന്നനെ മറ്റൊരു വഴിയിലൂടെ അയാള്‍ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു. ടീച്ചറുടെ ഹ്യദയമിടിപ്പ് നിലച്ചതു പോലെ തോന്നി. ''ഇതാ. നിങ്ങളുടെ അല്ലേ ഇത്. ബസ്സ്റ്റോപ്പിലെ വെയ്റ്റിംഗ് ഷെഡില്‍ ടീച്ചര്‍ മറന്നു വച്ചതാണ്'' തനിക്ക് നേരെ നീട്ടിയ സ്വന്തം മൊബൈല്‍ കണ്ട് ടീച്ചര്‍ ഒന്നമ്പരന്നു. ഒപ്പം സന്തോഷവും. ഇന്നു രാവിലെ മുതല്‍ മൊബൈല്‍ നഷ്ടപ്പെട്ടതും., സിം ബ്ളോക്ക് ചെയ്തതും, പുതിയത് വാങ്ങുന്നതിനെപ്പറ്റി സ്കൂളില്‍ വച്ച് ചര്‍ച്ച ചെയ്തതും മനസ്സിലൂടെ ഒരു മിന്നായം പോലെ കടന്നു പോയി. കൂടാതെ നഷ്ടബോധത്തിര്‍ടെ കൂടെയുള്ള നൊമ്പരങ്ങളും. നന്ദി പറയാന്‍ തലയുയര്‍ത്തി നോക്കുമ്പോഴേക്കും അയാള്‍ വഴിയുടെ അങ്ങേയറ്റത്ത് ഒരു നിഴലായി മറഞ്ഞിരുന്നു.