അഗ്രഹാരത്തിന്റെ ഇടനാഴിയിലെവിടെയോ പൂത്തുതളിർത്ത ചിലങ്കയോടുള്ള അടക്കാനാവാത്ത പ്രണയം. അതിന്റെ മാസ്മരികതയിൽ മറ്റെല്ലാമവൾ മറക്കും, ഊണും ഉറക്കവുംപോലും.
ആത്തിലെല്ലാവരും പാട്ടുപഠിക്കുമ്പോൾ ഇവൾ മുരുകാംബാൾമാത്രം ചിലും ചിലും ശബ്ദവുമായി നടക്കും. ചിലങ്കയുമായി ജനിച്ചതുപോലെ . അനന്തനാരായണനെന്ന അനന്തുവിനവളെ ജീവനാണ്. നിഴൽപോലെയവളുടെകൂടെയുണ്ടാവും.
വേദികളിലവൾ ആനന്ദനടനങ്ങളാടിത്തിമിർക്കുമ്പോൾ എല്ലാവരും മതിമറന്നിരിക്കും. അവളുടെ കണ്ണുകളും കാലുകളും കൈകളും ഒഴുകുന്നതിന്റെ ഹരം പകർന്നുതരുന്ന ലഹരിയുമാസ്വദിച്ചങ്ങനെയിരിക്കുന്ന സുഖം ഒന്നുവേറെതന്നെയാണെന്ന് അനന്തുവിനെപ്പോഴും തോന്നും.
പക്ഷേ, തന്നെക്കൂടെ മറന്നുള്ള അവളുടെ നൃത്തഭ്രാന്ത് കാണുമ്പോൾ സഹികെട്ട് പലപ്പോഴുമവൻ പറയാറുണ്ട്. "ഏറെക്കളിച്ചാൽ ഞാനീ ചിലങ്കയെടുത്ത് കല്പാത്തിപ്പുഴയിലൊഴുക്കും."
അതു കേൾക്കുമ്പോൾ അവളുടെ നീണ്ടുവിടർന്ന മിഴികൾ നിറഞ്ഞുതുളുമ്പും. പക്ഷേ, ഒട്ടും ഭാവം മാറ്റാതെ പറയും:
"ഇത്തിരി പുളിക്കും . എറിഞ്ഞവർതന്നെ മുങ്ങിത്തപ്പിയെടുക്കേണ്ടിവരും."
രണ്ടു ദിവസം കഴിഞ്ഞപ്പോൾ മുറുക്കിന്റെ മുഖത്തെ ദുഃഖച്ഛവി ആദ്യം കണ്ടില്ലെന്നു നടിച്ചെങ്കിലും പിന്നെ പതുക്കെയടുത്തുപോയിച്ചോദിച്ചു: "എന്നാ ഇന്ന് മൂഞ്ചി കൊഞ്ചം പെരിശാര്ക്ക്?"
മറുപടി ഒരു തേങ്ങലായിരുന്നു....
"അനന്തൂ .... ഞാനൊരു സ്വപ്നം കണ്ടു. നീയെന്റെ ചിലങ്കകൾ കല്പാത്തിപ്പുഴയിലൊഴുക്കുന്നു. ഞാനതിന്നടിത്തട്ടിലേക്ക് മറിഞ്ഞുമറിഞ്ഞുപോവുന്നു ... !"
"സ്വപ്നംതാനേ....? മുറുക്ക് .... അതിനാണൊ നീ ഇങ്ങനെ വിഷമിക്കുന്നത്?"
തന്റെ തമാശകളുടെ ആഴം മനസ്സിലാക്കിയ അനന്തു തെല്ലൊരു കുറ്റബോധത്തോടെ ചോദിച്ചു:
"ഞാൻ മറഞ്ഞുമറഞ്ഞ് ചിലങ്കയ്ക്കൊപ്പമൊഴുകുന്നത് കണ്ടു .... ശരിക്കും കണ്ടോ...?".
അവളുടെ മുറിഞ്ഞ ശബ്ദവും നിറഞ്ഞ മിഴികളും നൊമ്പരപ്പെടുത്തിയെങ്കിലും അന്നത്ര കാര്യമായിത്തോന്നിയില്ല......
പക്ഷേ, ഇപ്പോൾ ചങ്ങലകളില്ലാതെ തളച്ചിട്ടിരിക്കുന്ന ആ കാലുകൾ പുനർജൻമം തേടിക്കൊണ്ടിരിക്കയാണ്.
കണ്ണൻപറമ്പിലെ പരിപാടികഴിഞ്ഞ് തിരിച്ചുവരുമ്പോൾ ചീറിപ്പാഞ്ഞുവന്ന പാണ്ടിലോറിയുടെ ഇടിയുടെ ശക്തിയില്‍ പൊലിഞ്ഞുപോയ അവളുടെ അച്ഛന്റെ ജീവനൊപ്പം അവളുടെ കാലുകളും കൂടെ അപഹരിച്ചാണ് ലോറി ഓട്ടം നിറുത്തിയത്.
അറ്റുപോയ കാലുകൾക്കുപകരം ചേർത്തുവെച്ച മരക്കാലിൽ നടക്കുന്ന മുരുകാംബാൾ എന്ന മുറുക്ക് അഗ്രഹാരത്തിന്റെ മൊത്തം വേദനയായിത്തീർന്നു.
ആ കണ്ണുകളിലലിഞ്ഞുചേർന്ന വിഷാദം തുടച്ചുമാറ്റാൻ അനന്തു നന്നേ പാടുപെട്ടു. അവന്റെ പരിചരണത്തിലും ചേർത്തുപിടക്കലിലും അവൾ പതിയേ ജീവിതത്തിലേക്ക് തിരിച്ചുവന്നു.
എന്തായാലെന്താ.... പൊയ്ക്കാലിപ്പെണ്ണല്ലേ..... എല്ലാവരും പിറുപിറുത്തു. ഇടക്കിടെയവൾ ചിലങ്ക തന്റെ പൊയ്ക്കാലിൽ ചേർത്തുകെട്ടും....
പതിയപ്പതിയേ ചിലങ്കയൊലിയുടെ ശക്തിയിലവൾ കാലുകൾ ചലിപ്പിച്ചു. കാലിന്റെ ഭാഗമായിരുന്ന ചിലങ്ക കൃത്രിമക്കാലിൽ ചേരാൻ ആദ്യം മടികാണിച്ചെങ്കിലും ഒടുവിൽ അവളുടെ ഇഷ്ടത്തിനു വഴങ്ങി.
വിധിയെ തോല്പിച്ച് അവൾ പൊയ്ക്കാലിൽ ചിലങ്കയണിഞ്ഞതോടെ രണ്ടാംജന്മം ലഭിച്ചതുപോലെയായി. അവൾക്ക് കാലില്ലെന്ന സത്യം പതിയേ ആളുകൾ മറന്നുതുടങ്ങി.
വെപ്പുകാലിന്റെ ദംഷ്ട്രകൾ മാസത്തിൽ കുത്തിയിറങ്ങി ചോര പൊടിഞ്ഞ് വേദനകൊണ്ട് പുളയുമ്പോഴും ചിലങ്കയൊലിയിൽ അവളുടെ മുഖം പുഞ്ചിരി പൊഴിച്ചിരുന്നു. നൃത്തച്ചുവടുകൾ കാലിൽ കടുത്ത ക്ഷതങ്ങൾ ഏല്പിക്കുമ്പോഴും തന്റെ ദൗത്യം തുടർന്നുകൊണ്ടേയിരുന്നു .
നീറുന്ന വേദന കടിച്ചിറക്കി, ആടിത്തിമർക്കുന്ന വേദികളിലുയരുന്ന കരഘോഷം ആ വേദനകളലിയിച്ചുകളയുമായിരുന്നു...
അവളുടെ ദിവസങ്ങൾക്കുവേണ്ടി വേദികൾ കാത്തുകിടന്നു. വേദികളിൽനിന്ന് വേദികളിലേക്കുള്ള നിരന്തരയാത്രകളിൽ കാലഴിച്ചുവെച്ച് കിടക്കുമ്പോൾമാത്രമാണവൾ ആ കുറവ് തിരിച്ചറിഞ്ഞിരുന്നത്.
പതിയേ ജീവിതത്തിലേക്ക് തിരിച്ചുവന്ന അവളെ ജീവിതത്തിന്റെ ഭാഗമാക്കാൻ അനന്തു തീരുമാനിച്ചു.
വർഷങ്ങളായുള്ള മോഹസാക്ഷാത്കാരത്തിന്റെ വഴിയേ നീങ്ങിക്കൊണ്ടിരിക്കുന്നതിനിടയിൽ പതിവിലധികം കാർന്നുതിന്നുന്ന നീരോടുകൂടിയ വേദന മുരുകoബാളിനെ തളർത്താൻ തുടങ്ങി...
പലതരംപരിശോധനകൾക്കുശേഷം അവളുടെ കാലുകൾക്കുള്ളിലൂടെ പഴുപ്പ് മുകളിലേക്ക് കയറിക്കൊണ്ടിരിക്കുന്ന ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കിയ അനന്തു പാതിജീവനായി.
ഇനിയും ചെത്തിക്കളയേണ്ട സ്കെച്ച് ചെയ്ത ഭാഗങ്ങൾ കണ്ട് അനന്തുവിന്റെ കണ്ണുകളിൽ ഇരുട്ടു കയറി. ഇനിയുള്ള ജീവിതം വീൽചെയറിലുരുളാൻ വിധിക്കപ്പെട്ട അവളെ ചേർത്തുപിടിച്ച് അവൻ വിതുമ്പലൊതുക്കാൻ പാടുപെട്ടു.
തന്റെ വെപ്പുകാലുകളുടെ ചലനം പരിപൂർണ്ണമായി നിലയ്ക്കാൻപോവുന്ന സത്യം മനസ്സിലാക്കിയ മുരുകംബാംൾ ഓപ്പറേഷൻ തിയേറ്ററിലേക്ക് പോവുന്നതിനു മുൻപ് ചിലങ്കയഴിച്ച് അനന്തുവിന് നൽകിക്കൊണ്ടുപറഞ്ഞു:
"എന്റെ വാടകക്കാലുകളുടെയും ആയുസ്സു നഷ്ടപ്പെടുകയല്ലേ...? ഇനി ഇതിന്റെയാവശ്യമില്ല. കൽപ്പാത്തിപ്പുഴയിലൊഴുക്കൂ ...."
ഇനിയൊരിക്കലും അതണിയാനാവില്ലെന്ന സത്യം ഉൾക്കൊണ്ടിട്ടെന്നതുപോലെ തികച്ചും നിർവികാരയായി അവൾ പറഞ്ഞു.
കണ്ണീരോടെയവൻ അതേറ്റുവാങ്ങുമ്പോൾ ഏറെത്തവണ തമാശയായി താൻ പറഞ്ഞതിപ്പോൾ സത്യമായല്ലോ എന്ന കുറ്റബോധം അവനെ കാർന്നുതിന്നു. പാതിജീവനായ് കണ്ണകളടച്ചുകിടക്കുന്ന പ്രിയപ്പെട്ടവളുടെ പാദങ്ങളിൽ വീണ്ടുമൊരിക്കൽക്കൂടെ ചിലങ്ക ചേർത്തുവെച്ചു.
പുറത്തിറങ്ങി ഒരു ഭ്രാന്തനെപ്പോലെ പൊരിവെയിലിൽ പുഴ ലക്ഷ്യമാക്കി നടന്നു. മുരുകംബാളുടെ ഹൃദയം ഏറ്റെടുത്ത പുഴ അതിന്റെ കിലുക്കത്തിൽ പൂർവ്വാധികം ശക്തിയായി ഒഴുകി. അവളുടെ സ്വപ്നത്തിന്റെ ബാക്കിപത്രമെന്നതുപോലെ ആ ഒഴുക്കിൽ ചിലങ്കയുടെ മാറ്റൊലിയലിഞ്ഞുചേർന്നു.
"കാലുകളില്ലാതായപ്പോൾ പൊയ്ക്കാലിലാടി. പൊയ്ക്കാൽ നഷ്ടപ്പെട്ടാൽ ബാക്കിയായ ഭാഗങ്ങളുമായി അവൾ വേദികളിൽ വരും....എന്റെ മുറുക്ക് അവളുടെ നിലയ്ക്കാത്ത, ചുവടുകളില്ലാത്ത നൃത്തവുമായ് ഇനിയുമാടും... ആർക്കും തോല്പിക്കാനാവില്ല.'' അവൻ ആരോടെന്നില്ലാതെ ഭ്രാന്തനെപ്പോലെ പുലമ്പിക്കൊണ്ടിരുന്നു. തിരയുതിർത്ത താണ്ഡവത്തിൽ ആ ജല്പനങ്ങളുമലിഞ്ഞുചേർന്നു.