നിങ്ങളിൽ പലർക്കും എന്നെ അറിയാമായിരിക്കും...ഞാൻ റസിയ..എനിക്കിനിയും പല പേരുകളുണ്ട്.ഫാത്തിമ,മുബീന,ഫൗസിയ,...ഈ വരുന്ന ഇരുപതാം തീയതിയാണ് എന്റെ ആഗ്രഹങ്ങളെയും,സ്വപ്നങ്ങളെയും മണ്ണിട്ട് മൂടാൻ പോകുന്നത്. അന്ന് പകൽ കൃത്യം പതിനൊന്നു മണിക്ക് മൈലാഞ്ചിയിലകൾ വിതറിയ ന്റെ മയ്യത്ത് പള്ളിപ്പറമ്പിലേക്ക് ആനയിക്കും.ഒരിറ്റു കണ്ണീർ പൊഴിക്കാതെ ആഹ്ലാദത്തോടെ ന്റുമ്മയും ബാപ്പയും ഇത്തമാരും ന്നെ അനുഗമിക്കും. ആ ചടങ്ങിനു അവർ ഇട്ടിരിക്കുന്ന പേര് "നിക്കാഹ്" എന്നാണു പോലും!
പത്താം തരത്തിന്റെ പരീക്ഷാ ഫലം വരുന്ന ദിവസം രാവിലെ തന്നെ സ്കൂളിൽ എത്തിയിരുന്നു. മീരയും ടീനയും സുബൈദയും എനിക്ക് മുൻപേ സ്ഥാനം പിടിച്ചിരുന്നു.വേണു സാർ വന്നു സ്കൂൾ ഫസ്റ്റ് എനിക്കാണെന്നു അറിയിച്ചപ്പോൾ........! ഉറക്കമിളച്ചിരുന്നു നന്നായി പഠിച്ചാണ് എല്ലാ പരീക്ഷയും ഞാൻ എഴുതിയത്.നല്ല മാർക്ക് കിട്ടുമെന്ന് ഉറപ്പുണ്ടായിരുന്നെങ്കിലും ഒന്നാം സ്ഥാനം എന്നത് സ്വപ്നത്തിൽ പോലും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല..സുഭാഷ് സാറും ലീല ടീച്ചറും അടുത്ത വന്നു അഭിനന്ദിച്ചു.+2വിനു സയൻസ് എടുത്ത് പഠിക്കണമെന്ന് എല്ലാരും പറഞ്ഞു..പിന്നെ എൻട്രൻസ് എന്നൊരു വല്യ പരീക്ഷ ഉണ്ടത്രേ..അതെഴുതി ജയിച്ചാൽ നിക്ക് മെഡിസിനു ചേരാമെന്ന്...അങ്ങനെ ഡോക്ടർ ആകുമ്പോൾ സുബൈദയുടെ തളർന്നു കിടക്കുന്ന ഉമ്മാന്റെ അസുഖം മാറ്റി കൊടുക്കണമെനിക്ക്..കുഞ്ഞു നാളിൽ അവളുടെ ഉമ്മ ഞങ്ങക്ക് എന്തു മാത്രം നെയ്പത്തിരി ഉണ്ടാക്കി തന്നിട്ടുള്ളതാ..ലീല ടീച്ചർ ഒരു ഹീറോ പേന സമ്മാനമായി തന്നപ്പോൾ ശെരിക്കുമെന്റെ കണ്ണ് നിറഞ്ഞു..ഒരുപാട് സന്തോഷം തോന്നുമ്പോ കരച്ചിൽ വരുമെന്ന് ഉമ്മ പറയാറുള്ളത് ഞാൻ ഓർത്തു.പേനയുമായി പൊരേലേക്ക് ഓടിയാണ് എത്തിയത്...വെപ്രാളത്തിൽ മുറ്റത്ത് തെന്നി വീണു കാലു മുറിഞ്ഞിട്ടും വേദനയൊന്നും തോന്നിയില്ല.പ്രതീക്ഷിച്ച പോലെ ന്റെ വിജയത്തിൽ അവിടെ ആരും സന്തോഷിച്ചു കണ്ടില്ല.+2 വിനു ഏതു സ്കൂളിലാ ചേരേണ്ടതെന്നു ചോദിച്ചപ്പോൾ ആരുമൊന്നും മിണ്ടിയില്ല."നിന്നെ ഇനി പഠിക്കാൻ വിടുന്നില്ല.ഒരുത്തന്റെ കൈയ്യിൽ നിന്നേം കൂടി പിടിച്ചേൽപ്പിച്ചാൽ......" എന്ന് ബാപ്പ പറഞ്ഞപ്പോൾ ഒത്തിരി സങ്കടം തോന്നി.പഠിച്ചു ജോലി വാങ്ങി നല്ല പോലെ ജീവിക്കണ്ടേ എന്ന ന്റെ ചോദ്യം ആരും കേട്ടതായി തോന്നിയില്ല..."അന്റുമ്മായും ബാപ്പയും കൊറേ പഠിച്ചിട്ടാ ഇങ്ങനെ ജീവിക്കണേ?ബാപ്പ അഞ്ചാം ക്ലാസി പടിപ്പു നിർത്തി ബീഡി തെറുക്കണ പണിക്കിറങ്ങിയോണ്ടാ കുടുംബം ഇങ്ങനെ കയ്യണത്." എന്നുമ്മയും കൂടി പറഞ്ഞപ്പോ....വിജയത്തിന്റെ മധുരം എത്ര പെട്ടന്നാ കയ്പ്പായി മാറിയത്...
പുസ്തകങ്ങളും സ്റ്റെതസ് സ്കോപ്പും സുബൈദയുടെ ഉമ്മയുമൊക്കെ ദൂരെ മാറി നിന്ന് എന്നെ കളിയാക്കി ചിരിക്കുന്നത് പോലെ..
ഒരാഴ്ച്ച കഴിഞ്ഞില്ല,അയലത്തെ കരീമ്മിക്ക പൊരേല് വന്നു.കൂടെ ഒരാളും ഒണ്ടായിരുന്നു.കറുത്ത് തടിച്ച,കണ്ടാൽ പേടി തോന്നുന്ന ഒരാള്. പട്ടണത്തില് സ്വന്തായിട്ട് ഇറച്ചി ക്കടയൊള്ള,ഒരുപാട് കാശ് ഒള്ള ആളാത്രെ! അമ്പതു വയസ് തോന്നുമെങ്കിലും നാല്പതെ ഉള്ളൂ എന്നാ
കരീമ്മിക്ക പറയണേ..ചിരിയൊന്നും ഇല്ലാതെ അയാള് എന്നെ നോക്കുന്നുണ്ടായിരുന്നു.പിന്നീട് ഉമ്മ പറഞ്ഞു അയാളുമായി ന്റെ നിക്കാഹ് ഉറപ്പിച്ചെന്നു! ഇത്തമാര് പറയുവാ ഞങ്ങടെ റസിയാടെ ഭാഗ്യാന്നു! എത്ര പെട്ടന്നാ നിക്ക് പുതിയ ഉടുപ്പും മാലേം കമ്മലും വളയുമൊക്കെ വാങ്ങി തന്നത്! നിക്കാഹിനു ഇതൊക്കെ ഇടുമ്പോൾ ഞാൻ മൊഞ്ചത്തിയാകുമെന്നാ ഉമ്മച്ചി പറയണേ...ഇനി പത്തു പന്ത്രണ്ട് ദിവസങ്ങളേയുള്ളൂ.അത് കഴിഞ്ഞാൽ ഞാൻ അയാളുടെ ബീവിമാരിൽ ഒരാള് ആകുമത്രെ!!
പിന്നെ ഇറച്ചി വെട്ടുമ്പോ ഞാനും സഹായിക്കനോന്നാ ഉമ്മ പറയണേ.നിങ്ങൾക്ക് അറിയോ ഇറച്ചി വെട്ടുമ്പോ എങ്ങനെയാ സഹായിക്കണെന്ന് ???നിക്കാഹിനു ന്റെ കൂട്ടുകാർക്കൊന്നും വരാൻ പറ്റൂലാ..അവർക്കന്നാ +1 ന്റെ ക്ലാസ് തുടങ്ങുന്നേന്നു ടീന പറഞ്ഞു.ഒന്നാം സ്ഥാനം കിട്ടിയോണ്ട് ചെലവു നടത്തണമെന്ന് അവര് കൊറേ പറഞ്ഞതാ..നിക്കാഹിനു വരാൻ കഴിയുമായിരുന്നേൽ നെയ്ച്ചോറു കൊടുത്ത് കടം വീട്ടാര്ന്നു.നിക്ക് ചിരി വരുന്നു...അള്ളാ കണ്ണ് നിറയണല്ലാ..ഉമ്മ പറയുമ്പോലെ സന്തോഷം കൊണ്ടാരിക്കും.....!
" ലാ ഇലാഹാ ഇല്ലള്ളാ......" ആരുടെയോ മയ്യത്ത് വരണല്ലാ.....അള്ളാ, അതെന്റെ സുബൈദയുടെ ഉമ്മയാണല്ലാ...............ഓളുടെ ഉമ്മ ന്നെ നോക്കി ചിരിക്കുന്നു,എന്നിട്ട് പറയുവാ, മോളും കൂടി പോരെന്നു....!!!
ചുവരിൽ ഒട്ടിച്ചിരിക്കണ ഞാൻ വരച്ച അരയന്നത്തിന്റെ ചിത്രം.......അള്ളാ,അതൊരു കഴുകാനായി മാറിയോ? കണ്ണുകൾ തുറിച്ചു കൂർത്ത ചുണ്ടുമായി ന്നെ റാഞ്ചിയെടുക്കാൻ വരുന്നു.....എന്റുമ്മ ഞാൻ എവിടെയാ ഒന്നൊളിക്കുന്നത്....??? മായാവീടെ ഗുഹയിൽ ഒളിക്കാം...ആരും കാണാതെ അവിടെയിരുന്നു നിക്ക് പഠിക്കാം, വരയ്ക്കാം,ചിരിക്കാം,കരയാം......