അ ..... അമ്മ ...... ആ.. ആന ഇ.... ഇല: ...ഈ .......ഈച്ച
"ഇനിയെല്ലാവരും ഉറക്കെ വായിച്ചേ ഫാത്തിമ ടീച്ചർ തകൃതിയായി ക്ലാസ് എടുക്കുകയാണ്.കു ട്ടികൾ ടീച്ചർ പറഞ്ഞതനുസരിച്ച് ബോർഡിലെഴുതിയത് ഉറക്കെ താളത്തിൽ വായിച്ചു കൊണ്ടിരുന്നു.
അപ്പോഴാണ് വാതിൽക്കൽ ഒരു ശബ്ദം കേട്ടത്. "ടീച്ചറേ...ഫോണുണ്ട്, മോളാണെന്ന് തോന്നുന്നു. പ്യൂൺ ഗോപിയാണ്. "ദാ വരുന്നു ഗോപീ, (തിരിഞ്ഞ് കുട്ടികളോടായി) മക്കളെ ശബ്ദമുണ്ടാക്കാതെ എഴുതിപ്പഠിക്കൂട്ടോ ടീച്ചറിപ്പോ വരാം.
ഫോണെടുത്തപ്പോൾ ഗോപി പറഞ്ഞതുപോലെ മോൾ തന്നെയാണ് "ഉമ്മീ സ്കൂളിൽ സമരമാണ് സ്കൂൾ വിട്ടു, ഞാനിനി എന്താ ചെയ്യണ്ടേ?ഒരു കൂട്ടുകാരീടെ ഫോണിന്നാ ഞാൻ വിളിക്കണെ."ഹലോ എന്ന് പറയാൻ പോലും സമയമില്ലാതെ അവൾ പറഞ്ഞു. "മോളേ നീ വീട്ടിലേക്ക് പൊയ്ക്കോ..... ചാവി സാധാരണ വെക്കുന്ന സ്ഥലത്ത് തന്നെയുണ്ട്ന്ന് പറഞ്ഞ ഉടനെ വന്നു അവളുടെ മറുപടി "ഉമ്മി ഞാനൊറ്റക്കാവൂലെ വീട്ടിൽ ഉമ്മിവരോ? സ്കൂൾ വിട്ട ഉടനെ ഉമ്മി എത്തൂലെ മോളേ... നീ സമാധാനമായി പൊയ്ക്കോ എന്ന് പറഞ്ഞ് ഫാത്തിമ ടീച്ചർ ഫോൺ വെച്ചു.
ആനക്കര എൽപി സ്കൂളിലെ ഒന്നാം ക്ലാസ്സിലെ ടീച്ചറാണ് ഫാത്തിമ. എല്ലാവർക്കും പ്രിയങ്കരിയായ കുട്ടികളുടെ പാത്തു ടീച്ചർ. ഏക മകളാണ് സുമയ്യ .ഭർത്താവ് മരിച്ച അവരുടെ ഏക ആശ്വാസവും പ്രതീക്ഷയും സുമയ്യയിലാണ്. മോളേക്കുറിച്ചോർത്ത് ഫാത്തിമ ടീച്ചർ ക്ലാസിലേക്ക് നടന്നു. ക്ലാസിലെത്തിയപ്പോഴേക്കും ബെല്ലടിച്ചിരുന്നു. അടുത്ത പിരീഡ് ഫ്രീയാണ്.ടീച്ചർ സ്റ്റാഫ് റൂമിലേക്ക് നടന്നു. തന്റെ കസേരയിലേക്ക് ചാഞ്ഞിരിക്കുമ്പോഴും മനസ്സിൽ മോളായിരുന്നു.
എട്ടാം ക്ലാസ്സിലാണവൾ പഠിക്കുന്നത്. നന്നായി പഠിക്കുന്ന യാതൊരു ദുഃസ്വഭാവങ്ങളുമില്ലാത്ത എന്റെ പൊന്നുമോൾ, അവളെക്കുറിച്ചോർക്കുമ്പോൾ തന്നെ എന്റെ മനസ്സിൽ കുളിർമ നിറയും.അവളെ രണ്ട് മാസം ഗർഭമുള്ളപ്പോൾ വിട്ടുപിരിഞ്ഞതാണവളുടെ ഉപ്പ. എന്റെ ഇക്ക ഇന്നും പൊരുത്തപ്പെടാനായിട്ടില്ല ആ വേർപാട്. ഇക്കയുടെ മരണം ഏൽപ്പിച്ച ശൂന്യതയിലേക്ക് പടച്ചവൻ തന്ന അനുഗ്രഹമാണ് തന്റെ മോൾ. ഇക്കയുടെ അതേ മുഖവും നിർമ്മലമായ സ്വഭാവവുമാണവൾക്ക്. അതു കൊണ്ട് തന്നെയാണ് അവളുടെ ഓർമ്മകൾ എന്റെ മനതാരിൽ കുളിർമ്മയും ശാന്തതയും ഉണ്ടാക്കുന്നത് ആലോചനക്കിടയിലും ഫാത്തിമ ടീച്ചർ ഒന്ന് പുഞ്ചിരിച്ചു.
"എന്താ ടീച്ചറേ ഒറ്റക്കിരുന്ന് ചിരിക്കുന്നത്?ശബ്ദം കേട്ട് ഫാത്തിമ ടീച്ചർ ചിന്തയിൽ നിന്നുണർന്നു .ര മ ടീച്ചറാണ് .ഒന്നൂല്ല ടീച്ചറേ..... മോളെക്കുറിച്ചോർത്തതാ." ഫാത്തിമാക്കല്ലെങ്കിലും മോളേക്കുറിച്ചോർക്കുമ്പോൾ സമാധാനവും സന്തോഷവുമല്ലേ? എനിക്കുമുണ്ട് ഈശ്വരാ ഈ പ്രായത്തിൽ രണ്ടെണ്ണം ഒരക്ഷരം പഠിക്കുകയുമില്ല,ഒരു വക പറഞ്ഞാ കേൾക്കേമില്ല എന്റെ തലവിധി അല്ലാതെന്തു പറയാനാ. " "അങ്ങനെയൊന്നും പറയല്ലെ ടീച്ചറെ കുട്ടികളല്ലെ അവർ ശരിയാകും." ഫാത്തിമ പറഞ്ഞു..... "പിന്നേ കാക്ക മലർന്നുപറക്കുമായിരിക്കും ഫാത്തിമാ എന്നാലും അതുങ്ങൾ നേരാകത്തില്ലാ അതെങ്ങനെയാ..... അച്ചൻ പുന്നാരിച്ച് വഷളാക്കി വെച്ചിരിക്കയല്ലേ? അതിരിക്കട്ടെ മോൾടെ പരീക്ഷയുടെ മാർക്കൊക്കെ എങ്ങനാ? വലിയ വലിയ സ്വപ്നങ്ങളൊക്കെ ഉള്ള ആളല്ലേ അവൾ....? നല്ല മാർക്കൊക്കെ ഇല്ലേ ? "ടീച്ചർ പറഞ്ഞത് ശരിയാ വലിയ വലിയ സ്വപ്നങ്ങളാ അവൾക്ക് . നന്നായി പഠിക്കുന്നുമുണ്ട്. 1AS നേടുക എന്നതാണ് അവളുടെ ഏറ്റവും വലിയ സ്വപ്നം. എങ്ങിനെ അവളുടെ ഉള്ളിൽ ഈ സ്വപ്നം കടന്നു കൂടി എന്നെനിക്കറിയില്ല ടീച്ചറേ ടീച്ചർക്കറിയാമോ..... ഒരു കാലത്ത് എന്റെ യുള്ളിൽ ചിറകുവിടർത്തിയ സ്വപ്നങ്ങളിലൊന്നായിരുന്നു സിവിൽ സർവീസ്, കുടുംബത്തിലെ ഏക പെൺതരിയായതുകൊണ്ടും ആ കാലഘട്ടത്തിൽ ഒരു പരിധി കഴിഞ്ഞാൽ പെൺകുട്ടികൾക്ക് വിദ്യഭ്യാസം നാട്ടുകാരാൽ നിഷിദ്ധമാക്കപ്പെട്ടതുകൊണ്ടും എന്റെ സ്വപ്നങ്ങൾക്ക് കടിഞ്ഞാണിടപ്പെട്ടതാ. വീണ്ടും സുമിമോൾടെ ഉപ്പ എന്റെ സ്വപ്നങ്ങൾക്ക് പുറകെ ഒരു യാത്ര തീരുമാനിച്ചതാ. അപ്പോഴേക്കും അദ്ദേഹവും പോയി ...... ഇപ്പോൾ എന്റെ അകതാരിൽ ചിറകു വിടർത്തുന്ന സ്വപ്നങ്ങൾ മുഴുവൻ അവളെക്കുറിച്ചാ ടീച്ചറേ. അവളുടെ സ്വപ്നങ്ങൾക്ക് ഊടും പാവും നൽകി അതിനെ പരിസമാപ്തിയിലെത്തിക്കാൻ ഞാൻ അവൾക്കൊരു ഊന്നുവടിയാകും. പറഞ്ഞു നിർത്തിയതും ഫാത്തിമ ടീച്ചർ വിങ്ങിപ്പൊട്ടിപ്പോയി. കരയാതെ ഫാത്തിമ എല്ലാം ശരിയാകും.രമ ടീച്ചർ ആശ്വസിപ്പിച്ചു.
ഉച്ചഭക്ഷണത്തിന് ബെല്ലടിച്ചു.കുട്ടികൾ പാത്രവുമായി നിരന്നിരുന്നു. ഫാത്തിമ ടീച്ചർ കുട്ടികൾക്കോ രോരുത്തർക്കും അവരുടെ പാത്രത്തിൽ കഞ്ഞിയും പയറും വിളമ്പി. ചോറ്റുപാത്രം തുറന്നു ടീച്ചറും കഴിച്ചു . ഇനി അൽപസമയം പത്രവായനയാണ്. രാവിലെ പത്രം വായിക്കാൻ സമയം കിട്ടാത്തതു കൊണ്ട് ഉച്ചക്കാണ് ടീച്ചറുടെ പത്രവായന . മറ്റുള്ള ടീച്ചർമാർ പതിവുള്ള സംഭാഷണങ്ങളിലാണ് . ''' പത്രം തുറന്ന് വായന തുടങ്ങിയ ടീച്ചറുടെ കണ്ണുകൾ രണ്ടാം പേജിലെ വാർത്തയിലുടക്കി. " സ്കൂൾ വിദ്യാർത്ഥിനി വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ " താഴെ ഫോട്ടോയുമുണ്ട്. "ടീച്ചറേ... ടീച്ചർ വാർത്ത വായിച്ചോ? ഞങ്ങളുടെ വീടിനടുത്താ ഈ സംഭവം . വൽസല ടീച്ചറാണ്. കുട്ടി വീട്ടിൽ ഒറ്റക്കായിരുന്നൂ ത്രെ, പനിയായതുകൊണ്ടാണ് അന്നവൾ സ്കൂളിൽ പോകാഞ്ഞത് . അച്ഛനും അമ്മയും പണിക്ക് പോയിക്കഴിഞ്ഞാത്രേ സംഭവം.ബംഗാളികളാണെന്നാ പറയുന്നത്. നല്ലൊരു മോളായിരുന്നു . ആ അച്ചനമ്മമാരുടെ കരച്ചിൽ കണ്ടാൽ സഹിക്കൂല ടീച്ചറെ . പണി കഴിഞ്ഞു വന്ന ആ അമ്മ കണ്ട കാഴ്ച. ആകെ പിച്ചിച്ചീന്തപ്പെട്ട നിലയിൽ തന്റെ മകൾ . ഏതൊരമ്മക്കാ സഹിക്കുക? വൽസല ടീച്ചർ പറഞ്ഞു നിർത്തി.
പെട്ടന്നാണ് ഇടിമിന്നൽ പോലെ ഒരു ചിന്ത ഫാത്തിമ ടീച്ചറുടെ ഉള്ളിൽ പുളഞ്ഞിറങ്ങിയത്. "പടച്ചോനെ എന്റെ മോൾ: അവളും വീട്ടിൽ തനിച്ചാണല്ലോ റബ്ബേ. തൊട്ടടുത്ത് വീടുപണി നടക്കാണല്ലോ? അവിടെയും ബംഗാളികളാണ് പണിക്ക്. അവർ ഇടക്കിടെ വെള്ളം കുടിക്കാൻ വരുന്നത് തന്റെ വീട്ടിലേക്കാണ്. ടീച്ചറുടെ ചിന്തകൾ കാട്കയറുകയാണ് . നെഞ്ചിൽ ആരോ കൂടം കൊണ്ടടിച്ചതു പോലെ. കണ്ണിൽ ഇരുട്ട് കയറുന്ന പോലെ
"പടേ'' ന്നൊരു ശബ്ദം കേട്ടാണ് എല്ലാവരും തിരിഞ്ഞു നോക്കിയത്.ഫാത്തിമ ടീച്ചറ താ: താഴെ വീണു കിടക്കുന്നു .എല്ലാവരും ഓടിയടുത്തു . അവരെ താങ്ങിയെടുത്ത് ബെഞ്ചിൽ കിടത്തി :മുഖത്ത് വെള്ളം തളിച്ചു. ഒരു ഞരക്കത്തോടെ ടീച്ചർ കണ്ണു തുറന്നു .എല്ലാവരെയും നോക്കി.എന്തു പറ്റി ടീച്ചറോ ?രമ ടീച്ചർ ചോദിച്ചു? എന്താന്നറിയില്ല ടീച്ചറേ "തല കറങ്ങിയ പോലെ തോന്നി: ." ഫാത്തിമ ടീച്ചർ എഴുന്നേറ്റ് കൊണ്ട് പറഞ്ഞു. ഞാൻ ഉച്ചക്ക് ശേഷം ലീവെടുക്കാ ടീച്ചറെ. ഉള്ളിലാഞ്ഞടിച്ച കൊടുങ്കാറ്റിനെ പുറമെ കാണിക്കാതെ മുഖത്തൊരു ചിരി വരുത്തിക്കൊണ്ട് ടീച്ചർ പറഞ്ഞു.ശരി ടീച്ചറെ സാറിനോട് ഞാൻ പറഞ്ഞോളാം, ടീച്ചർ പൊയ്ക്കോളൂ.എന്ന് രമ ടീച്ചർ പറയുന്നതിന് മുമ്പേ തന്നെ ഫാത്തിമ ടീച്ചർ നടന്നു തുടങ്ങിയിരുന്നു .റോഡിലിറങ്ങി ബസ് സ്റ്റോപ്പ് ലക്ഷ്യം വച്ച് നടക്കുകയായിരുന്നില്ല: ഓടു ക യാ യി രു ന്നു അവർ '
സ്റ്റോപ്പിലെത്തിയിട്ടും നെഞ്ചിൽ കയ്യമർത്തി വേപഥു വോടെ പ്രാർത്ഥനയോടെ അവർ നിന്നു.പടച്ചോനെ അരുതാത്തതൊന്നും സംഭവിക്കല്ലെ,താൻ ചെല്ലുമ്പോഴേക്കും തന്റെ മോളെ ആരെങ്കിലും ഭ്രാന്തമായ അവരുടെ ചിന്തകൾ അവരുടെ ഹൃദയ വേദന കൂട്ടുകയായിരുന്നു .ആ നോവിന്റെ കാഠിന്യത്താൽ അവരുടെ പേശികൾ വലിഞ്ഞു മുറുകിയിരുന്നു. പിടഞ്ഞുയരുന്ന നെഞ്ചകത്തിൻ പ്രതിനിധിയെന്നോണം കണ്ണിൽ നിന്നും കണ്ണീർ ഒഴുകിക്കൊണ്ടിരുന്നു.ബസ് വന്നു, ടീച്ചർ എങ്ങനെയൊക്കെയോ അതിൽ കയറിക്കൂടി .പരിചയക്കാർ പലരും പലതും ചോദിച്ചെങ്കിലും അതൊന്നും അവർ കേൾക്കുന്നുണ്ടായിരുന്നില്ല . അര മണിക്കൂർ എങ്ങനെ ആ ബസ്സിൽ അവർ കഴിച്ചുകൂട്ടി എന്നവർക്കറിയില്ല ,വീടിന്റെ മുന്നിൽ തന്നെയുള്ള സ്റ്റോപ്പിൽ ബസ്സിറങ്ങി.അവർ ഓടി വീട്ടിലെത്തി 'വാതിൽ തുറന്നു കിടക്കുന്നു.പടച്ചോനെ ഭയപ്പെട്ടത് സംഭവിച്ചോ? വിറക്കുന്ന കാലുകളോടെ അവർ വീട്ടിനുള്ളിലേക്ക് കയറി മേളേ ശബ്ദം പൊങ്ങുന്നില്ല ഉറക്കെയുറക്കെ വിളിച്ചു. മോളേ.... വീടു മുഴുവൻ നോക്കി...... എവിടെ എന്റെ മോൾ ...... കാണാനില്ലല്ലോ...... ഭിത്തിയിൽ ചാരി നിലത്തേക്കൂർന്നു പൊട്ടിക്കരഞ്ഞു ഫാത്തിമ . പെട്ടന്നതാ ഒരു വിളി ..''. ഉമ്മിയെപ്പോ വന്നൂ ....? കണ്ണിരിനിടയിലൂടെ നോക്കിയപ്പോഴതാ തൊട്ടടുത്ത വീടിന്റെ വേലി ചാടിക്കടന്നു വരുന്നു തന്റെ മകൾ . ഓടി വന്ന് " ഉമ്മിയെന്തിനാ കരഞ്ഞേ ':: എന്നെ കാണാഞ്ഞിട്ടാണോ: വഴക്ക് പറയല്ലെ ഉമ്മി . അപ്പുറത്തെ വെല്യുമ്മച്ചിക്ക് തീരെ വയ്യാ. മോളൊന്നു വരോന്ന് ചോദിച്ച് വിളിച്ചു. അതാ ഞാൻ ഓടിപ്പോയി നോക്കിയത്.
മകളെ കെട്ടിപ്പിടിച്ച് ഫാത്തിമ ടീച്ചർ പൊട്ടിപ്പൊട്ടിക്കരഞ്ഞു..... അതു വരെ അടുക്കി വച്ച വേദനയും വിഷമവും ഭ്രാന്തമായ ചിന്തകളും എല്ലാം ആ കണ്ണിരിലൂടെ ഒലിച്ചുപോയിരുന്നു .ഒപ്പം മനസ്സിൽ അവർ പറയുന്നുണ്ടായിരുന്നു .
"നാളെയൊരു പത്രത്തിൽ ഒരു കോളം വാർത്തയാകാൻ നിന്റെ സന്തോഷത്തെ ഇല്ലാതാക്കാൻ നീയും ഞാനുമടങ്ങുന്ന പെണ്ണുടലിനെ ഭോഗവസ്തുവാക്കുന്ന നരാധമൻമാർക്കൊരിരയാവാൻ വേണ്ടി നിന്നെ ഞാനൊരിക്കലും തനിച്ചാക്കില്ല മോളേ..... അതിന് വേണ്ടി എത്ര രാവ് വേണമെങ്കിലും ഞാനുറങ്ങാതിരിക്കാം...... ഒരു മെഴുകുതിരിയായ് ഉരുകിയുരുകി നിനക്കായ് ഞാൻ വെളിച്ചം പകരാം ....."