"അയ്യോ!"എന്റെ ഇച്ഛായൻ പോയേ ..... ഇന്നലെയും കൂടെ ഒപ്പം ഉണ്ടതാണെ..... ഇന്ന് നേരം വെളുത്തപ്പം മിണ്ടാട്ടം ഇല്ലാതായേ..''
റോസമ്മ നെഞ്ചത്തടിച്ച് ഭർത്താവിന്റെ ചലനമറ്റ ദേഹം നോക്കി ആർത്തുകരയുകയാണ്. സമീപവാസികൾ അവളുടെ കരച്ചിൽ കേട്ട് ചുറ്റും ഓടി കൂടിയിട്ടുണ്ട്. അവർ കാരണമന്വേഷിച്ച് കൊണ്ടിരിയ്ക്കുന്നുണ്ട്.
പള്ളിയിലെ വികാരിയച്ഛനെ വിവരം ധരിപ്പിച്ചിട്ടുണ്ട്. ശവപെട്ടിയ്ക്ക് ചിലർ ഓർഡർ കൊടുത്തിട്ടുമുണ്ട്. റോസമ്മ നെഞ്ചത്തടിച്ച് വീണ്ടുംഭർത്താവിന്റെ ദേഹത്ത് വീണ് കരയാൻ
തുടങ്ങി.കൂടെ നിന്ന മുതിർന്ന സ്ത്രീകൾ അവരെ പിടിച്ചു മാറ്റി.റോസമ്മയുടേയും ജോസഫിന്റെയും 2 മക്കൾക്ക് വിവരം അറിയിച്ചതിനെ തുടർന്ന് അവർ വിദേശത്ത് നിന്ന് പുറപ്പെട്ടിട്ടുണ്ട്. അവർ വന്നിട്ട് കബറടക്കം നടത്താൻ നിശ്ചയിച്ചിരിക്കുകയാണ്.
"ജോസഫേ "
"എന്താ....! ആരാ എന്നെ വിളിച്ചത്?"
ജോസഫ് എഴുന്നേറ്റ് ചുറ്റും നോക്കി. ആരുമില്ല.
"ജോസഫേ എന്നാൽ പോകാല്ലേ നമുക്ക്! "
"എവിടേയ്ക്ക് ? നിങ്ങൾ ആരാണ്?"
ജോസഫ് വീണ്ടും ചോദിച്ചു.
"ഹ ഹ ഹ മനസ്സിലായില്ലേ...! ഞാൻ നിന്റെ മരണം നടപ്പാക്കാൻ വന്നവൻ ..... ഭൂമിയിലെ പലരും എന്നെ ഓമനപേരിട്ട് വിളിയ്ക്കാറുണ്ട് "
"കാലൻ "
"പോടാ നീ ആളെ കളിയാക്കാതെ ..... ഞാനിപ്പം ഉറങ്ങി എഴുന്നേറ്റതേയുള്ളൂ." ജോസഫ് പറഞ്ഞു.
"നീ മരിച്ചു അഞ്ച് മിനിട്ടായി, നീ നോക്കു നിന്റെ ഭാര്യ കരയുന്നത് .... നിന്റെ ചുറ്റും ആളുകൾ നിന്ന് വിതുമ്പുന്നത്."?
"ശരിയാണല്ലോ..... അവിടെ എന്റെ ഡ്യൂപ്പ് ആയി കിടക്കുന്നത് ആരാ...! അവളെ അവനേം ഞാൻ ശരിയാക്കി കൊടുക്കാം."
ജോസഫ് തറയിൽ കിടന്ന വലിയ പാരയെടുത്ത് റോസമ്മയേയും ഡ്യൂപ്പിനേയും തല്ലാനോങ്ങി പക്ഷേ ഒരൊറ്റ അടിയും അവർക്ക് കൊണ്ടില്ല.അവരാരും ജോസഫിന്റെ ചെയ്തികളും കണ്ടില്ല.. കാലൻ പൊട്ടിച്ചിരിച്ചു.
"നിന്റെ ഭൂമിയിലെ ജീവിതം കഴിഞ്ഞു .... ആരും നിന്നെ ഇനി കാണില്ല, വേഗം നടക്ക് 5-3o ന്റെ കാലൻ മെട്രോ ഇപ്പോൾ പോകാറായി.... വേഗം സീറ്റ് ഉറപ്പിച്ചോ !"
ജോസഫ് കാലൻ മെട്രോയിൽ കയറിയിരുന്നു. മെട്രോ ആകാശത്തിലൂടെയമലോകത്തേയ്ക്ക് പറന്നു. ട്രെയിനിൽ പ്രശസ്തരായ പലരും ഉണ്ടായിരുന്നു.കൂടാതെ ലോക്കൽസിനായി അടുത്ത കംപാർട്ട്മെന്റും ഉണ്ടായിരുന്നു. യാത്രയിൽ ഒരു നേതാവുമായി ജോസഫ് പരിചയപ്പെട്ടു. അയാൾ ഇടയ്ക്കിടയ്ക് തോർത്ത് കൊണ്ട് മുഖം തുടയ്ക്കുന്നുണ്ട്. "നിങ്ങൾ .എന്തിനാ ടെൻഷനടിയ്ക്കുന്നത്?"
ജോസഫ് ചോദിച്ചു.
നേതാവ് - തിരഞ്ഞെടുപ്പ് അടുത്തതല്ലേ.. വോട്ട് എനിയ്ക്ക് കൂടുതൽ കിട്ടിയാൽ മന്ത്രിയാകാം."
"അതിന് നിങ്ങൾ മരിച്ചതല്ലേ....!"
"എന്റെ പേരിൽ അധികം വോട്ട് കിട്ടിയാൽ കാലന് കൈക്കൂലി കൊടുക്കും എന്നിട്ട് സ്വർഗ്ഗത്തിലെ മന്ത്രിയാകും" നേതാവ് ഇത് പറഞ്ഞ് പൊട്ടിച്ചിരിച്ചു. ജോസഫ് മനസ്സിൽ ഓർത്തു അയാളുടെ കാര്യം OK ആയി. "എന്റെ കൈയ്യിൽ കൊടുക്കാൻ ഒന്നുമില്ലല്ലോ ... അപ്പോൾ സ്വർഗ്ഗത്തിലേയ്ക്ക് എന്നെ കയറ്റുമോ?"
ട്രെയിൻ സ്വർഗ്ഗത്തിനടുത്തെത്തി നേതാവ് കാലന്റെ ചെവിയിൽ സ്വകാര്യമോതി. പിന്നീട് രണ്ടാളും പൊട്ടിച്ചിരിച്ചു. സ്വർഗ്ഗവാതിലിനരികിൽ നേതാവിനെ ഇറക്കി മെട്രോ മുന്നോട്ടു പാഞ്ഞു.
"അയ്യോ....! എന്നേം ഇറക്കണേ ഇവിടെ....!"ജോസഫ് വിളിച്ചു കൂകി.
"നിന്റെ കയ്യിൽ തരാനെന്തുണ്ട് .....?"
കാലൻ ചോദിച്ചു. " ഉള്ളതെല്ലാം മക്കൾക്ക് കൊടുത്തു. ഇനി ഈ തടി മാത്രമേയുള്ളൂ"
"ശരി നിനക്ക് പറ്റിയ ഒരിടത്ത് ഞാനിറക്കാം " കാലൻ മറുപടി പറഞ്ഞു.
"നരകം "എന്നെഴുതിയ സ്റ്റേഷനിൽ വണ്ടി നിർത്തി.
"ഉം നീ ഇവിടെ ഇറങ്ങിക്കോ..... നിനക്ക് പറ്റിയത് ഇവിടെയാണ്."
"അയ്യോ എന്നെ ഇവിടെ ഇറക്കി വിടല്ലേ...!
ജീവിച്ചിരുന്നപ്പോൾ മറ്റുള്ളവരുടെ നന്മക്കായി പ്രവർത്തിച്ചവനാണ്. സ്വന്തം കാര്യം മറന്ന് " .
"എന്നാൽ തീർച്ചയായും നിനക്ക് അവകാശപ്പെട്ടത് ഇത് തന്നെ '"
ജോസഫിനെ നരകത്തിന്റെ വാതിലേക്ക് തള്ളി മെട്രോ വീണ്ടും ഭൂമിയിലേയ്ക്ക് യാത്ര തിരിച്ചു.