ഒരാഴ്ചത്തെ തീർത്ഥാടനത്തിനു ശേഷം ആലീസ് ഓഫീസിൽ തിരിച്ചെത്തി. ആലീസിൻ്റെ രൂപത്തിലും, ഭാവത്തിലും മാറ്റം കണ്ട സഹപ്രവർത്തകർ ഭയഭക്തി ബഹുമാനത്തോടെ എഴുന്നേറ്റ് നിന്ന് കൈകൂപ്പി.
ഉള്ളിൻ്റയുള്ളിൽ പൊട്ടിച്ചിരിച്ച ആലീസ്' മേലധികാരിയെ ഒന്നു പാളി നോക്കി. അദ്ദേഹത്തിനു മാത്രം യാതൊരു ഭാവവ്യത്യാസവുമില്ല.
സഹപ്രവർത്തകരോട് ഓഫീസിലെ ഓരോ കാര്യങ്ങൾ ചോദിക്കുമ്പോൾ അവരെല്ലാം എഴുന്നേറ്റ് നിന്ന് കൈകൂപ്പിക്കൊണ്ടാണ് അതിനു മറുപടി പറയുന്നത്. തൻ്റെ ഇരിപ്പടത്തിലിരുന്ന് വെളിയിലേക്ക് ഒന്നു നോക്കിയതേയുള്ളു. അതാ! വഴിയിൽകൂടി പോകുന്നവരെല്ലാം കൈകൂപ്പിക്കൊണ്ടു നടക്കുന്നു. ആലീസ് ചിന്തിച്ചു എല്ലാവർക്കും എന്തോ കുഴപ്പം പറ്റിയിട്ടുണ്ട്. അല്ലെങ്കിൽ ഇങ്ങനെ സംഭവിക്കില്ല. ജോലി ചെയ്യുവാനുള്ള താല്പര്യം നഷ്ടപ്പെട്ട ആലീസ് ഓരോന്നും ആലോചിച്ചു കൊണ്ടിരുന്നു. ഉച്ചഭക്ഷണത്തിന് സമയമായപ്പോൾ സഹപ്രവർത്തക ഉഷ വന്നു വിളിച്ചപ്പോഴാണ് ചിന്തകളിൽ നിന്നും ഞെട്ടിയുണർന്നത്.
ഉഷയോടു പറഞ്ഞു "വല്ലാത്ത ദാഹം. നമുക്ക് ഒരു നാരങ്ങാവെള്ളം കുടിക്കാൻ പുറത്തുള്ള സോമൻ ചേട്ടൻ്റെ കടയിൽ പോകാം: ഉഷയോടൊപ്പം കടയിലേക്ക് പോയ ആലീസ്ഞെട്ടി! തിരക്കുള്ള കടയിലെ എല്ലാവരും എഴുന്നേറ്റ് നിന്ന് കൈകൂപ്പുന്നു. വിയർത്തു പോയ ആലീസ് കടക്കാരനോടു വിറയാർന്ന ചുണ്ടുകളോടെ ചോദിച്ചു "എന്തിനാണ് ചേട്ടാ, നിങ്ങൾ എല്ലാവരും എന്നെക്കണ്ടപ്പോൾ കൈകൂപ്പുന്നത് '?" ആലീസിൻ്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയ കടക്കാരൻ പറഞ്ഞു " ആലീ സേ, നിങ്ങളുടെ മുഖത്ത് ഒരു ദിവ്യപ്രകാശം പരക്കുന്നുണ്ട് "!
ഇതു കേട്ട് പകച്ചു നിന്ന ആലീസിൻ്റെ മുഖത്തേക്ക് നോക്കിയ ഉഷ കണ്ടത് " ഉച്ച സൂര്യൻ്റെ രണ്ടു കിരണങ്ങൾ മാത്രം;!!!