
Some of our best stories
-
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
-
ബഡായിക്കഥ
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
-
മസിനഗുഡി
ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.കുമ്പളങ്ങ കനവുകള്‍
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
ഇന്റർവ്യൂ
മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്.
കഥകൾ
അതീന്ദ്രിയം
- Details
- Written by: Hazel Paul Torres
- Category: Story
- Hits: 1506
ഒരു കൊച്ചുകുഞ്ഞിന്റെ കരച്ചിൽ കാതിൽ പതിഞ്ഞപ്പോഴാണ് അലൻ ഞെട്ടിയുണർന്നത്. ഒരു നിമിഷം എവിടെയാണെന്നു മറന്നു പോയത് പോലെ അവൻ ചുറ്റിലും നോക്കി. മങ്ങിയ വെളിച്ചത്തിൽ അഴികൾ കണ്ടപ്പോഴാണ് താൻ എവിടെയാണെന്ന് ഓർത്തെടുത്തത്. തൻറെ കൂടെ ഒരാൾ കൂടിയുണ്ട് പാട്രിക്, അവൻ നല്ല ഉറക്കമാണ് . അലൻ എഴുന്നേറ്റിരുന്നു.കുഞ്ഞിൻറെ ആ കരച്ചിൽ ഇപ്പോഴും കാതുകളിൽ അലയടിക്കുന്നു. തനിക്ക് വേണ്ടി കരയാൻ ആരുമില്ലാത്ത ഈ ലോകത്ത് തൻറെ കാതിൽപ്പതിഞ്ഞ ഈ കരച്ചിലിന്റെ അർത്ഥം എന്താണ്, അവൻ ആലോചിച്ചു.നാളേക്ക് ഒരു വർഷമാകും താൻ ഈ അഴികൾക്കുള്ളിൽ വന്നിട്ട്. കൊച്ചിയിലെ ഒരു കൊച്ചു കള്ളക്കടത്ത് സംഘത്തിൻറെ തലവനായിരുന്നു താൻ. കൂട്ടത്തിൽ ക്വട്ടേഷനും. എങ്ങിനെ ഇതിലൊക്കെ വന്നുപെട്ടു ......ഓർമ്മകൾ ഇന്നലെകളിലൂടെ സഞ്ചരിക്കാൻ തുടങ്ങി. മദ്യലഹരി അച്ഛനെ മരണത്തിന്റെ കൈകളിൽ നേരത്തേതന്നെയെത്തിച്ചു. അച്ഛനില്ലാതെ വളർന്ന ബാല്യം, അമ്മയുടെ കഷ്ടപ്പാടുകൾ, ചുമട്ടുതൊഴിലാളിയായ ജീവിച്ച കൗമാരം. വളർന്നുവരുന്ന അനുജത്തി, അവളുടെ ജീവിതം ഭദ്രമാക്കണമെന്ന ചിന്ത വലിയൊരു ആഗ്രഹമായി മനസ്സിൽ വളർന്നു. ആ കാലത്തിൽ, കൊച്ചിയിലെ ഉള്ളറകൾ തന്റെ യൗവനത്തെ മാടി വിളിച്ചപ്പോൾ പോകാതിരിക്കാൻ കഴിഞ്ഞില്ല. ഹൃദയം ഒരു ഇരുമ്പു കൂട്ടിലാക്കി ,ഇരുൾ വീണ വഴികളിലൂടെ ജീവിതം തുടർന്നു.....അലൻ കണ്ണുകൾ പൂട്ടി മനസ്സ് വല്ലാതെ അസ്വസ്ഥമാകുന്നു . പെട്ടെന്ന് അകകണ്ണിൽ ഒരു സ്ത്രീ രൂപം തെളിഞ്ഞു, ഒരു ഞെട്ടലോടെ അവൻ കണ്ണുകൾ തുറന്നു. ഈ അഴികൾക്കുള്ളിൽ പെട്ടപ്പോൾ മറന്നുപോയ രൂപം,'തൻറെ ടീന'...ഒരു ദീർഘനിശ്വാസത്തോടെ അവൻ ചുവരിലേക്ക് നോക്കി .അവളുടെ രൂപം മനസ്സുകൊണ്ട് ചുവരിൽ വരച്ചു. വീണ്ടും ഭൂതകാലത്തിന്റെ വഴിയിലേക്ക് അവന്റെ മനസ്സിന്റെ കടിഞ്ഞാൽ ആരോ പായിച്ചു.കള്ളക്കടത്തുകാർക്കും ക്വട്ടേഷൻകാർക്കും പറഞ്ഞിട്ടില്ലാത്ത ഒന്നാണ് പ്രണയം. പക്ഷേ പ്രണയത്തേക്കാൾ തീവ്രമായ അടുപ്പമായിരുന്നു റ്റീനയോട്. മട്ടാഞ്ചേരിയിലെ കൊച്ചു കൊട്ടേഷൻ ടീമിലെ ഒരാളായിരുന്നു അവളുടെ ഭർത്താവ്. ആരുടെയോ വെട്ടേറ്റു അയാൾ മരിച്ചു. വിധവയായ റ്റീന എന്ന ചെറുപ്പക്കാരി ഒരു കൊച്ചു പൂക്കട നടത്തി ജീവിച്ചു.എങ്ങിനെ അവളെ പരിചയപ്പെട്ടു, അടുത്തു എന്നൊന്നും ഓർമയിലില്ല. എങ്കിലും അവളിലേക്ക് ഒതുങ്ങിക്കൂടാൻ മനസ്സ് വല്ലാതെ വെമ്പിയിരുന്നു. കായലിന്റെ നനുത്ത കാറ്റിൽ, അവളുടെ തലോടലേറ്റ്, അവളുടെ മടിയിൽ കിടക്കുമ്പോൾ നഷ്ടപ്പെട്ട എന്തൊക്കെയോ കിട്ടുന്നതായി തോന്നിയിരുന്നു. സന്ധ്യകൾ എന്നും അവളോടൊപ്പം ആസ്വദിച്ചു . പ്രണയത്തിന്റെ മാസ്മരികതയിൽ ദിനങ്ങൾ പോയ്മറഞ്ഞുകൊണ്ടിരുന്നു .പക്ഷേ തൻറെ തൊഴിൽ അവളെ ബാധിക്കുമെന്ന് നല്ല ബോധ്യം തനിക്കുണ്ടായിരുന്നു. ഒരു ദുരന്തം കൂടി താങ്ങാൻ അവൾക്കാവില്ല.അതുകൊണ്ടാണ് താൻ അവളിൽ നിന്നും വേദനയോടെയാണെങ്കിലും അകന്നത്.അവളുടെ കാതിൽ പതിയെ മൂളാറുള്ളപാട്ട് അലനപ്പോൾ പാടിപോയി .."അറിയാതെ ഇഷ്ടമായിഅന്നു മുതലൊരുസ്നേഹ ചിത്രമായി....""ഒന്നു ഉറങ്ങുന്നുണ്ടോ ഡാ, പാതിരാത്രി ഒരു പാട്ട് ," പാട്രിക്കിന്റെ സ്വരം അലനെ വർത്തമാനകാലത്തിൽ എത്തിച്ചു. അലൻ മെല്ലെ മയക്കത്തിലേക്കു വീണു.വീണ്ടും ഒരു കാഴ്ച തെളിയുന്നു. ഒരു കുഞ്ഞ് ടീനയുടെ പൂക്കടയുടെ മുന്നിൽ ഒറ്റയ്ക്ക് ഇരിക്കുന്നു. ഏകദേശം രണ്ടു വയസ് തോന്നിക്കുന്നു.പ്രായമുള്ള ഒരു സ്ത്രീ അവൻറെ അടുക്കലേക്ക് വന്നു, അവന്റെ കയ്യിൽ എന്തോ കൊടുക്കുന്നു ,അവനത് കഴിക്കുന്നു.അങ്ങ് ദൂരെ ഒരു കല്ലിൽ ഒരു സ്ത്രീരൂപം ഇരിക്കുന്നു. അവ്യക്തമായ ആ രൂപം റ്റീനയെ പോലെ തോന്നുന്നു. അലന് പിന്നെ ഉറങ്ങാൻ കഴിഞ്ഞില്ല.പാട്രിക്കിന്റെ കൂർക്കംവലിയുടെ താളക്രമങ്ങൾ കേട്ട് അലൻ ചിന്തകളുടെ അലകളിൽ ഉലഞ്ഞാടി. രാവിലെ പാട്രിക് എണീറ്റപ്പോൾ ആദ്യം തന്നെ അവനോട് താൻ കണ്ട സ്വപ്നത്തെ പറ്റി പറഞ്ഞു. രണ്ടാഴ്ച കൂടി കഴിഞ്ഞാൽ പാട്രിക്കിന് പരോൾ കിട്ടും. അവൻ പുറത്തിറങ്ങിയാൽ എല്ലാം അന്വേഷിക്കാം എന്ന് പറഞ്ഞു അലനെ ആശ്വസിപ്പിച്ചു.പരോൾ കിട്ടിയ പാട്രിക് ആദ്യം പോയത് റ്റീനയുടെ പൂക്കടയിലേക്കാണ്. അത്ഭുതമെന്നു വിശേഷിപ്പിക്കാവുന്ന കാഴ്ചയാണ് പാട്രിക്കിന്റെ കണ്ണുകളെ എതിരേറ്റത്. അവിടെ അലൻ സ്വപ്നം കണ്ട അതേ കാഴ്ചയാണ് പാട്രിക് കണ്ടത്. പിന്നീട്, പാട്രിക് എല്ലാം അറിഞ്ഞു.അലൻ റ്റീനയെ സ്വപ്നം കണ്ട ദിവസം അവസാന യാത്രയ്ക്ക് ഒരുങ്ങുകയായിരുന്നു റ്റീന. ഒരുപക്ഷേ യാത്രചോദിക്കാൻ പോയതായിരിക്കാമവൾ. പാട്രിക്കിന് അങ്ങിനെയാണ് തോന്നി യത്.റ്റീനയെ അറിയാവുന്ന ഒരു സ്ത്രീയാണ് കുഞ്ഞിനെ നോക്കിയിരുന്നത്. അവർക്കും പ്രായമായി. തന്റെ പ്രിയ സുഹൃത്തിന്റെ കുഞ്ഞാണ് അനാഥനായി ഇരിക്കുന്നത്. ആ കുഞ്ഞിനെ അവൻ വാരിയെടുത്തു. പക്ഷെ താൻ ജയിലേക്കു തിരിച്ചു പോവേണ്ടവനാണെന്നു അവനോർമ്മവന്നു. എന്ത് ചെയ്യണം എന്ന് ചിന്തിച്ചു,പാട്രിക് കുറേനേരം അവിടെ നിന്നു . പിന്നെ കുഞ്ഞുമായി പതിയെ നടന്നു. അവന്റെപാദങ്ങൾ നിശ്ചലമായത്, ഈരവേലിയിലെ, മദർ തെരേസയുടെ അനാഥമന്ദിരത്തിനു മുന്നിലാണ്.രണ്ടു വർഷം കൂടി അലൻ അഴികൾക്കിടയിൽ വീർപ്പുമുട്ടി ജീവിച്ചു. പുറത്തിറങ്ങിയ അലൻ തന്റെ പൊന്നോമനയെ, ആ അനാഥ മന്ദിരത്തിലെ അമ്മമാരിൽ നിന്നും തിരിച്ചു വാങ്ങി. അന്ന് റ്റീന അരികിൽ വന്നത് യാത്ര ചോദിക്കാൻ മാത്രമല്ല ചില കാര്യങ്ങൾ ഓർമപ്പെടുത്താൻ കൂടിയായിരുന്നു എന്ന് അലന് തിരിച്ചറിവുണ്ടായി.ഇപ്പോൾ ഒന്നുമാത്രം അറിയാം തൻറെ കുഞ്ഞിന് ജീവിതം കൊടുക്കണം. മനസ്സിനെ മൂടിയിരിക്കുന്ന ഇരുമ്പു കവചം മാറ്റണം . പൂട്ടിക്കിടക്കുന്ന റ്റീനയുടെ പൂക്കടയ്ക്ക് മുന്നിൽ കുഞ്ഞിനെയുമെടുത്ത്അലൻ നിന്നു, മനസ്സുകൊണ്ടവൻ വിളിച്ചു."എൻറെ റ്റീനാ"..