മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

തരളിതമാം ഗാന കല്ലോലിനിപോലെ-
യൊഴുകിയെത്തുന്നൊരീ മുരളീരവം

കാട്ടിൽ കടമ്പിന്റെ ചോട്ടിലായ് നിന്നെയും
കാത്തിരിക്കുന്നൊരു ഗോപികഞാൻ.

ഇപ്രപഞ്ചത്തിന്റെയാദിതാളം മുഗ്ദ്ധ-
സുസ്മിതസൂന സൗരഭ്യമേളം

കാടിന്നകത്തളമാകെക്കുളിരാർന്ന
ചേതോഹര പ്രണവതാളമായീ

നേർത്തോരിളം തെന്നലാട്ടുന്ന തൊട്ടിലിൽ
ചാഞ്ചാടിയാടുന്ന പൂമൊട്ടുകൾ

തുള്ളിക്കളിക്കുമിളമാൻ കിടാങ്ങളും
വെള്ളിമുകിൽ പോൽ കിളിക്കൂട്ടവും

അസ്തമയത്തിന്റെ രാഗഭാവം, അതി-
നിഷ്പന്ദവീചിപോൽ മാനസവും

ഓർമകൾക്കെന്തു സൗരഭ്യമിന്നും
ഓണനിലാവിന്റെ കാന്തിപോലെ

എങ്ങും ഘനശ്യാമസുന്ദരരൂപത്തെ-
യെൻമനസ്സെന്നും തിരഞ്ഞിരുന്നു...

ആരുമറിയാതെയാത്മാനുരാഗത്തെ-
യർച്ചനാപുഷ്പമായ് കാത്തുവെച്ചൂ

എന്നും യമുനാജലോപരി നീങ്ങുന്ന
കുഞ്ഞുതിരകൾ അറിഞ്ഞിരുന്നൂ

അവയെന്നുമൊരാശ്വാസമായിരുന്നൂ
എന്നെയെന്നുമേ കാണാൻ കൊതിച്ചിരുന്നൂ

എണ്ണിയെണ്ണിപ്പറഞ്ഞോരോ കഥകളും
തെന്നലായ് വന്നു പുണർന്നിരുന്നൂ

എൻ്റെയുള്ളിൽ വിഷാദമകറ്റുവാനായവ
മന്ദമെൻ കാതിൽ പകർന്നിരുന്നൂ

മുഗ്ദ്ധ ഗാനപ്രവാഹമായ് തീർന്നിരുന്നൂ
അതിലെല്ലാം മറന്നു ലയിച്ചിരുന്നൂ!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ