(ഷൈലാ ബാബു)
അഗ്നി നാമ്പുകൾ
വിഴുങ്ങിയ കളേബരം
നൊന്തു വേവു,ന്നെത്ര
പൊള്ളിയടരുന്നു!
താപാശ്രുക്കണങ്ങളാ-
ലുരുകിയ കവിൾത്തടം;
നേർത്തുനേർത്തകലെയായ്,
തപ്തനിശ്വാസവും!
ദേഹത്തിന്നന്ത്യവും
ഭസ്മമാണെന്നുള്ള
നഗ്നമാമുണ്മയിൽ
കാലം കഴി,ച്ചവൾ!
മൃത്യുവിൻ ദൂതന്റെ
മാറിൽ മയങ്ങവേ,
ഏതോ കയങ്ങളി-
ലാത്മം പതിച്ചുവോ!
വിധിവിളയാട്ടത്തിൻ
കളിപ്പാവയാകവേ,
മരണ രഥത്തിനായ്
മോഹിച്ചു കേണവൾ!
പൊളളും നിനവുകൾ
കണ്ണീരിന്നുറവയായ്;
കരിയുന്നു കലികകൾ
മോഹഭംഗങ്ങളായ്!
ബാക്കിയായൊരുപിടി
ആശക്കൊളുന്തുക
ളാ, ശവമഞ്ചത്തിൽ
മാറാല കെട്ടിയോ?
തനയനെ കണ്ടിടാ-
തുരുകിയാ മാനസം;
തനുജയും വന്നില്ലിറ്റു
തോയം പകരുവാൻ!
പർണശാലയ്ക്കുള്ളി-
ലടിമക്കളത്രമായ്;
തർപ്പണക്കൂട്ടിലെ
ചങ്ങാലിയായവൾ!
അതിജീവനത്തിനാ-
യടരാടിത്തളരവേ...
അഗ്നികുണ്ഠത്തിലെ
ബലിവസ്തുവായവൾ!