മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Jnattuvela

Rajendran Thriveni

ഞാറ്റുവേലത്താളം പാടെ മറക്കുവാൻ 
തിരുവാതിരയ്ക്കെന്തു പറ്റീ?
മഴനൂലു പൊട്ടാതെ മണ്ണിലേക്കെത്തിയ
കുളിരിന്റെ തുള്ളികളെങ്ങേ?

ഏതൊരു കശ്മലൻ വീട്ടുതടങ്കലിൽ
നിന്നെയൊളിപ്പിച്ചു വെച്ചൂ?
ആകാശനാട്ടിലെ പീഡനമേറ്റു നീ
കണ്ണീരൊലിപ്പിച്ചിരിപ്പോ?

രോഗാതുരയായ്ക്കിടക്കയോയാതിര
പനിവന്നു വയ്യാതെയായോ?
ലഹരിക്കടിമയായ് പെയ്യാൻ മറന്നു നീ
ദു:ഖിച്ചു ദൂരേക്കകന്നതാണോ?

കാശിയോ, കേദാരനാഥിലോ ചുറ്റിയോ
ദേവനെക്കണ്ടു മറന്നു നിന്നോ?
പൃഥ്വിക്കു തലചുറ്റി ഭ്രമണം പിഴച്ചുവോ?
ഋതുതാളം ശ്രുതിഭംഗമായോ?

പേടിപ്പെടുത്തുന്ന ഏതോ വിനാശത്തിൻ
ചിറകൊച്ച കേൾക്കുന്ന പോലെ!
അടിവെച്ചടിവെച്ചടുക്കുമപചയം
ചിലമ്പൊലി തീർക്കുന്ന പോലെ!

താളംപിഴയ്ക്കാത്ത ഞാറ്റുവേലത്തുടി-
പ്പാട്ടുമായണയട്ടെ കാലം!
സത്യമങ്ങാകാതിരിക്കട്ടെ ശങ്കകൾ
ശംഖൊലി തീർക്കട്ടെ നല്ലകാലം!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ