(Rajendran Thriveni)
കൂരിരുട്ടിന്റെ പാഴ്മറയ്ക്കുള്ളിലായ്
മാനഭംഗം വന്ന, രാത്രിപുഷ്പങ്ങളേ,
നിങ്ങൾതൻ കയ്യിലെ ചില്ലുവളകൾതൻ
പൊട്ടാകെ ചിതറിക്കിടക്കുമീ ഭൂമിയിൽ!
കണ്ണുനീരെത്ര വീഴ്ത്തി പുൽനാമ്പുകൾ,
ഗദ്ഗദംപാടിപ്പറന്നു കുളിർതെന്നലും!
'മാപ്പില്ല മാപ്പില്ല ഉന്മത്ത ഭൃംഗമേ'-
യെന്നു ചിലയ്ക്കുന്നു, വർണപ്പറവകൾ!
ചെങ്കനൽക്കണ്ണുമായ്, വാനിൽപ്പറക്കുന്നു
പ്രതികാരദാഹം മുഴുത്ത പരുന്തുകൾ!
കണ്ടിട്ടുമറിയാത്ത പുഞ്ചിരിപ്പൂനീട്ടി
വാനിലേക്കുയരുന്നു കർമസാക്ഷിയും!
കാമദാഹംപൂണ്ടഹല്യയെ പ്രാപിച്ച
സിംഹാസനത്തിന്റെ സ്തുതിപാടി നിന്നവർ,
ഇതിനപ്പുറത്തേക്കൊരു ചെറുവിരൽ
നീട്ടുമെന്നാശിക്കവേണ്ട നിരാശരേ!