പുഴ പറഞ്ഞു
ഒഴുകുന്നതിന്മുമ്പ് ഞാൻ തുള്ളികളായിരുന്നു
മനസ്സിന്റെ മാനത്ത് -
കുളിരു പെയ്യുന്ന പ്രണയം പോലെ.
വരണ്ടുണങ്ങി വീണ്ടുകീറിയ -
ഭൂപാള നെഞ്ചിലാഹ്ലാദക്കുളിരായ്.
വേരിന്റെ കൈകളാൽ കുളിര് കോരാനി -
ലവിരിച്ച മരങ്ങൾതന്നശ്രുകണങ്ങളായ്.
തണുപ്പായി, നനുത്ത തനുവാ -
യുള്ളിലൂഷ്മാവിൽ കർക്കിടക കറുപ്പായി.
നേർത്തൊരാരവം, പിന്നെ -
പേർത്തപെരുമഴയായ് ഞാനിവിടെയുണ്ട്.
വെള്ളപ്പെരുങ്കടൽ മണ്ണിൽക്കൊഴുപ്പിച്ച്
പെട്ടെന്നു പേടിതൻ കെട്ടഴിക്കും മഴ .
ആർത്തിരമ്പും കടലും മനസ്സും -
ചേർത്തിരമ്പും മഴക്കാറായ്
ഇരുതലമൂർച്ച വാളാൽ -
മഴ, പെയ്യുന്നതു മനസ്സിൽ.
പുഴയെപ്പെറ്റ മഴ ഞാൻ
ഒഴുകുന്നതിന് മുമ്പ് തുള്ളികളായിരുന്നു.