(പൈലി.0.F)
താളത്തിൽ താരാട്ടിനീണങ്ങളിൽ,
തീവണ്ടി കൂകിപ്പാഞ്ഞിടുന്നു.
തീ തുപ്പിയോടിയകന്നകാലങ്ങൾ
ഓർക്കുമ്പോളെഞ്ചിൻ കരഞ്ഞിടുന്നു.
പാടത്തിൻ മോടി മറഞ്ഞിടുന്നു
പാലത്തിൻമീതെ കുതിച്ചിടുന്നു.
പണ്ടത്തെ യാത്രയൊന്നോർത്തുനോക്കി,
പുഴയും മലയും കടന്നുപോയി.
ഒത്തിരി സ്വപ്നങ്ങൾ പൂവണിയാൻ
ഇക്കാലമത്രയും യാത്രചെയ്തു.
പത്തുപതിനഞ്ചു വർഷമായി,
അക്കരെയിക്കരെ പാഞ്ഞിടുന്നു.
പിന്നെയും ബാക്കിയായ് നിന്നിടുന്നു
താമരക്കണ്ണുള്ള പെൺകിടാവ്.
പുരപണിയങ്ങനെ തീർന്നുകിട്ടി,
പലിശപ്പണത്തിനൊരു ശമനമായി.
പെണ്ണിനെക്കെട്ടിച്ചയച്ചാൽ പിന്നെ,
പാതി പ്രാരബ്ധം തീർന്നുകിട്ടും.
കല്യാണമൊന്നു കഴിച്ചീടണം,
പെട്ടെന്നു പ്രായം കടന്നു പോയി.
മൂത്തമ്മാവൻ്റെ മോളൊരുത്തി,
മൂപ്പെത്തുവോളം കാത്തിരുന്നു.
മുന്തിയോരാളുമായ് പ്രേമത്തിലായ്...
മൂക്കുകയറും പൊട്ടിച്ചുപോയി.
കാര്യങ്ങളങ്ങനെയോർത്തിരുന്ന്,
വണ്ടിയിറങ്ങേണ്ട സ്റ്റേഷനെത്തി.