മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

 

അക്ഷരപ്പൂങ്കാവിന്നിടനാഴിതൻ 
നിഴൽപ്പൂക്കളെമുത്തിവന്ന കാറ്റിൽ
ആകാശമറിയാതൊളിപ്പിച്ചൊരു
മയിൽപ്പീലിത്തുണ്ടിൻ സൗഗന്ധമുണ്ട്. 

കണ്ണിലായിരം കിനാവെട്ടുമായ്
കുറമ്പിന്റെ തട്ടമിട്ട കണ്ണാളിൻ
കരൾത്തറയിൽ കുറിച്ചവാക്കുകൾ
ആദ്യംകയ്ച്ചും പിന്നെ മധുരിച്ചതും
പച്ചിലപെയ്യുന്നു നെല്ലിമരച്ചോട്ടിൽ 

മഷിത്തണ്ടുമണമുള്ള സ്ളേറ്റിൽ
കേട്ടെഴുത്തിൽ കാണിച്ച വാക്കിന്റെ
വെള്ളിവെട്ടമിന്നും കിനാച്ചിറകിനു
ഏഴുനിറമുള്ളാകാശ വിളക്ക് 

ചായം നരച്ച ചുമരിനുള്ളിലന്നു
മഷിയൊട്ടിനിന്ന അക്ഷരവിരലാൽ 
ഹൃദയങ്ങളിലെഴുതിയ വാക്കിന്റെ
മൗനം മാനസപ്പടിയിൽ മുട്ടി നിന്നു 

ഗതകാല പടിവാതിലിലൂടെ
പിറകോട്ടൊഴുകുന്നോർമ്മവഞ്ചിയിൽ
എണ്ണീതീരാത്ത കുന്നിക്കുരുമണി
ആകാശം നോക്കി മിണ്ടിപ്പറയുന്നു 

ഓർമ്മകൾ മൂടുപടമണിയുമ്പോൾ
മനസ്സിന്നിറയത്തെ ഒറ്റമണി മഞ്ചാടി
അക്ഷരമുറ്റത്തോടിക്കളിക്കുന്നു 

മുട്ടോളമെത്തുന്ന പാവാടയിട്ടു
കാച്ചെണ്ണ മണമുള്ള മുടിയിഴപിന്നി
നാണപ്പൂ മറക്കുന്ന തട്ടവുമിട്ടു
ഈണത്തിൽ ഓർമ്മരാഗം മൂളി
വീണ്ടും നമുക്കൊരുയാത്രപോകാം
നമ്മെ നമ്മളായോർക്കുന്ന മുറ്റത്ത്

മഴ നനഞ്ഞു വെയിൽ പുതച്ചു
മനസ്സു പങ്കിട്ട ആകാശച്ചോട്ടിൽ
കുന്നോളമാശിച്ച കിനാവുകൾ
പുതുമഴതുള്ളിയായെത്തിപ്പിടിക്കാം

മയിൽപ്പീലി വിരിച്ചോർമ്മക്കൂട്ടിൻ
കിളിവാതിലൂടെ ഇരുമെയ്യൊന്നായ്
മനസ്സൊരു മണിമുറ്റമാക്കി
അതിലൊരുറ്റ മന്ദാരം കാണാം

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ