(Krishnakumar Mapranam)
പണ്ടു പണ്ട്
ജനങ്ങള്‍ യഥേഷ്ടം
വീട്ടില്‍നിന്നും
പുറത്തിറങ്ങിയിരുന്നു
അന്ന്
ഇരമ്പി പാഞ്ഞുപോയിരുന്ന
വാഹനങ്ങളില്‍
സിനിമാകൊട്ടകകളില്‍
പ്രാര്‍ത്ഥനാലയങ്ങളില്‍
ഉത്സവപറമ്പുകളില്‍
തെരുവുകളില്‍
ചന്തകളില്‍
വഴിയോരങ്ങളില്‍
ജോലിയിടങ്ങളില്‍
പഠനശാലകളില്‍
പീടികത്തിണ്ണകളില്‍
എവിടേയും
ജനസഹസ്രങ്ങളുണ്ടായിരുന്നു
ജനങ്ങള്‍ കൂട്ടം കൂടി
പാട്ടുകള്‍ പാടി
ജാഥകള്‍ നയിച്ചും
സര്‍വ്വയിടങ്ങളിലും
ഒഴുകിനീങ്ങുന്നത്
സര്‍വ്വസാധാരണ
കാഴ്ചയായിരുന്നു
പലരും
പുലരിതുടുക്കും മുന്‍പേ
പുറത്തിറങ്ങുകയും
രാവുണരും നേരം
കൂടണയുന്നവരുമായിരുന്നു
അങ്ങിനെയിരിക്കെയാണ്
ഒരുനാള്‍
ചില വിത്തുകള്‍
കാറ്റത്തു പറന്നെത്തിയത്
അത് പെട്ടെന്നങ്ങു മുളച്ചു
അത് തഴച്ച് വളര്‍ന്ന്
പന്തലിച്ച്
വള്ളികളായി
പടര്‍ന്നേറികൊണ്ടിരുന്നു
വള്ളികള്‍
വരിഞ്ഞുമുറുക്കിയും
ശ്വാസം മുട്ടിച്ചും
ഒട്ടേറെ ജീവിതങ്ങളെ
അടർത്തിയെറിഞ്ഞു
അങ്ങിനെയാണ്
പ്രാണഭയത്താല്‍
എല്ലാം കൊട്ടിയടക്കാന്‍
വിധിക്കപ്പെട്ടത്
അന്നുമുതല്‍
എല്ലാവരും
വീട്ടിലിരുന്നു
പലരും
സൂര്യനുദിച്ച്
പൊങ്ങിയശേഷം
എഴുന്നേറ്റു
രാവുപിറക്കും മുന്‍പേ
ഉറങ്ങി
ഇപ്പോള്‍
ഇവിടം നിശബ്ദമാണ്
തിരക്കില്ലാത്ത വാഹനങ്ങള്‍
അടഞ്ഞ സിനിമാകൊട്ടകകള്‍
മൂകമായ പ്രാര്‍ത്ഥനാലയങ്ങള്‍
ആളൊഴിഞ്ഞ തെരുവുകള്‍
അനക്കമില്ലാത്ത ചന്തകള്‍
വെളിച്ചം കുറഞ്ഞ പകലുകൾ
നിശബ്ദ വഴികള്‍