മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 
(T V Sreedevi )
 
ചന്ദ്രനെയെടുത്തുകൊണ്ടംബരക്കോണിൽ-
ക്കാണാമറയത്താക്കീ വാനം.

ഇന്നെന്താണിവൾക്കിത്ര തിടുക്കമുറങ്ങുവാൻ?
ഇന്നെന്താണിവളുടെ കല്യാണരാവാണെന്നോ?

താരകപ്പെൺകൊടിമാർ നാണിച്ചു മറഞ്ഞുപോയ്‌,
ആകെയുമിരുണ്ടുപോയ്‌ ഗഗനമിരുട്ടിലായ്.

ഇന്നല്ലോ പിതൃക്കൾക്കായന്നമൂട്ടുന്ന ദിനം
ഇന്നു മാത്രമെന്തേ നീയൊളിച്ചു ചന്ദ്രക്കലേ?

വർഷത്തിലൊരിക്കലേ അവരിങ്ങെത്താറുള്ളു,
ഉറ്റവരർപ്പിക്കുന്ന ബലിഭോജ്യവുമുണ്ണാൻ.

നമ്മൾ തൻ സംവത്സരം പിതൃക്കൾക്കൊരുദിനം,
പിന്നത്തെ ദിനം നമ്മൾക്കൊരാണ്ടു തികയുന്നാൾ.

നമ്മളീയമാവാസിക്കർപ്പിക്കും അന്നമല്ലോ,
നിത്യവുമവരുടെ ഭോജ്യമായ് ഭവിപ്പതും.

ഇന്നവരെത്തും നേരം വെളിച്ചം നൽകേണ്ട നീ,
എന്തേയിന്നലസയായ്‌ മറഞ്ഞു ശശിലേഖേ?

മിന്നാമിന്നികൾ തരിവെട്ടവും തെളിച്ചുകൊ-
ണ്ടാധിപൂണ്ടോതീടുന്നു,
"അവരിങ്ങെത്താറായീ."

താഴെയീ നിളയുടെ തീരത്തു കാത്തിരിപ്പു
ആയിരങ്ങൾ നാമജപവുമായുറങ്ങാതെ.

ബലിഭോജ്യവും ഭുജിച്ചാശീർവാദവും നൽകി,
മടങ്ങു പിതൃക്കളേ സംതൃപ്തരായി നിങ്ങൾ.
 

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ