(Sathish Thottassery)
ശശിയേട്ടയുടെ കല്യാണം കഴിഞ്ഞു. ആദ്യരാത്രിക്ക് ശേഷം രണ്ടുമൂന്നു രാത്രികൾ കൂടി കടന്നുപോയി. പിന്നീടുള്ള ഭാര്യാഗൃഹ സന്ദർശന വേളയിൽ ആണ് സംഭവം അരങ്ങേറുന്നത്.
കണ്ണമ്പ്ര പുഴയിൽ മുങ്ങിക്കുളിച്ചു കാപ്പിയും കടിയും കഴിഞ്ഞു മുറ്റത്തെ വരിക്കപ്ലാവിന്റെ മറപറ്റി നിന്ന് ഒരു സിസ്സറെടുത്തു പാക്കറ്റിനു മുകളിൽ ലംബമായി രണ്ടു കുത്തുകുത്തി ചുണ്ടിൽ വെച്ചു. മണ്ണെണ്ണമണമുള്ള, നൂൽ തിരിയിട്ട ലൈറ്റർ "ക്ലച് ക്ലച്" എന്ന് അഞ്ചാറുവട്ടം ശബ്ദിച്ച ശേഷം തീ തുപ്പിയപ്പോൾ അതിൽ നിന്നും തീകൊടുത്തു. വട്ടത്തിലും നീളത്തിലും പുകവിട്ട് അവസാനത്തെ രണ്ടു ദമ്മും എടുത്തപ്പോൾ സിഗരറ്റിന്റെ ഒടുക്കത്തെ പുകക്കു പെണ്ണിന്റെ ആദ്യത്തെ ഉമ്മയേക്കാൾ മധുരമാണെന്നു പറഞ്ഞ ബർണാഡ് ഷാ ചേട്ടന് മനസ്സിൽ ഒരു സല്യൂട്ടും കൊടുത്തു.
ഭാര്യവീട്ടിൽ തൊട്ടിലിൽ കിടക്കുന്ന മുത്ത് മുതൽ കട്ടിലിൽ കിടക്കുന്ന മുത്തി വരെ എല്ലാവരും കലാകാരന്മാരും കലാകാരികളും ആണ്. ഫാദർ ഇൻ ലോ ആണെങ്കിൽ ണയൻ വൺ സിക്സ് കമ്മ്യൂണിസ്റ്റ്. ഗോപാലമേനോൻ, സി വി ബാലൻ, കണ്ടമുത്തൻ മുതൽ പേരോടൊപ്പം ജാഥക്ക് പോയിട്ടുണ്ട്. ബ്ലോക്ക്, താലൂക്ക് കമ്മിറ്റി, കഷകസംഘം ജില്ലാ കമ്മിറ്റി എന്നിവയിൽ സജീവൻ. മോന്തി മയങ്ങുമ്പോൾ പ്രാദേശിക രാഷ്ട്രീയത്തിന്റെ മൂല്യച്യുതിയെ കുറിച്ച് കാരണവർ ചർച്ച തുടരുമ്പോൾ ശശിയേട്ട പിടിച്ചു നിൽക്കാൻ നന്നേ പാട് പെട്ടു. മായപ്പൻ പറയാറുള്ള രാഷ്ട്രീയ കാര്യങ്ങൾ ഓർമ്മ വരാത്തതിൽ സ്വയം ഖിന്നനായി. തലവട്ടാംപാറയിൽ കോമ്പി അച്ഛൻ നയിക്കുന്ന ജാഥയിൽ അദ്ദേഹം നീണ്ട മുദ്രാവാക്യം വിളിച്ചുകൊടുക്കുമ്പോൾ പെൺ
സഖാക്കൾ വാക്യംമുഴുവൻ ദഹിക്കാത്തതിനാല് "അങ്ങനെ തന്നെ അങ്ങനെതന്നെ അങ്ങനെ തന്നെ കോമ്പ്യച്ചോ" എന്ന് പറയാറുള്ള കാര്യം ഓർമ്മ വന്നെങ്കിലും അത് അവതരിപ്പിക്കേണ്ട രീതിയിൽ ആശയക്കുഴപ്പം വന്നതിനാൽ മനസ്സിൽ വെച്ചു.
കുറച്ചുസമയത്തിനകം സഭയിൽ ആളുകൾ കൂടിത്തുടങ്ങി. ഒരു അമ്മാവൻ ശ്രീ രാഗത്തിലുള്ള ത്യാഗരാജ കൃതി "എന്തരോ മഹാനുഭാവലു" എന്ന കീർത്തനത്തോടെ കലാപരിപാടികൾക്ക് തുടക്കമിട്ടു.
ഭാര്യ "അവിടുന്നെൻ ഗാനം കേൾക്കാൻ" എന്ന സിനിമാ ഗാനംമനോഹരമായി ആലപിച്ചു. പ്രാഞ്ചി പ്രാഞ്ചി വന്ന മുത്തശ്ശി കൈകൊട്ടിക്കളിപ്പാട്ടിന്റെ കുറെ വരികൾ ഓർമ്മയിൽ നിന്നും അടർത്തിയെടുത്തു കാച്ചി. താടിവെച്ച അളിയൻ ചുള്ളിക്കാടിന്റെ ആനന്ദ ധാരയിലെ "ചൂടാതെ പോയി നീ, നിനക്കായി ഞാനെൻ ചോര ചാറിച്ചുവപ്പിച്ച ചെമ്പനീർ പൂക്കൾ" എന്ന വരികൾ നീട്ടിച്ചൊല്ലി. വലിയച്ഛൻ കുഞ്ചന്റെ കല്യാണസൗഗന്ധികം പാടി. കരണവപ്പാട് വയലാർ ദേവരാജൻ ടീമിന്റെ മാസ്റ്റർ പീസ് ബലികുടീരങ്ങളെ ആലപിച്ചു. അവസാനം ശശിയേട്ടയുടെ ഊഴം വന്നപ്പോൾ "എസ്ക്യൂസ് മി" എന്ന് പറഞ്ഞു കരണവപ്പാടിന്റെ പാദപങ്കജങ്ങളിൽ സാഷ്ടാംഗ പ്രണാമം നടത്തി ഇതേ എനിക്കറിയുള്ളൂ എന്ന് ഉണർത്തിച്ചു സ്കൂട് ആയത്രേ.