mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

 

എന്നാലും ദൈവം ഇങ്ങനെ ഒരു ചതി ചെയ്തല്ലോ എന്നാലോചിക്കുമ്പോഴാണു വീണ്ടും മിന്നലും ഒപ്പം ഇടിയും വെട്ടിയതു. ഭൂമി മുഴുവൻ ഓടി നടന്ന തനിക്കു ഈ പാഴ്മരത്തിന്റെ ജന്മം തന്ന ദൈവത്തെ

പഴിച്ചുകൊണ്ട്‌ മനുഷ്യമനസ്സുള്ള ആ മരം ധാര മുറിയാതെ പെയ്യുന്ന ആ മഴ നനഞ്ഞു നിന്നു. പ്രഭാതമായി. പതിവു നടത്തക്കാരെ കാണുന്നതിന്റെ സുഖം ആസ്വദിക്കുന്നതിനിടയിലാണു, വെള്ളയമ്പലം ഭാഗത്തു നിന്നും ആ വൃത്തികെട്ടവനും അവന്റെ മുതലാളിയും വരുന്നതു കണ്ടതു. നായയുടെ ജന്മം കിട്ടിയ അവനും തന്നെപ്പോലെ പൂർവ്വജന്മം ഓർക്കാൻ കഴിയുന്നതാണു ദുഖകരം.

മ്യൂസിയം എസ്‌ ഐ ആയിട്ടു താൻ വിലസിയ ആ സുന്ദരമായ മനുഷ്യജീവിതം ഓർത്തു ആ മരം നെടുവീർപ്പിട്ടു. കൈ നീട്ടി കാശു വാങ്ങുന്ന കാര്യത്തിൽ വാദിയെന്നോ പ്രതിയെന്നോ ഒരു വേർത്തിരിവു കാണിക്കാത്ത മാത്രുകാ പൊലീസ്‌ ആയിരുന്നു താനെന്നു അഭിമാനത്തോടെ ഓർക്കുമ്പോഴേക്കും,നായയും യജമാനനും അടുത്തെത്തിക്കഴിഞ്ഞിരുന്നു.അവൻ ജന്മം കൊണ്ടും രൂപം കൊണ്ടും നായയാണെങ്കിലും,ആ പഴയ പോക്കറ്റടിക്കാരനെ തനിക്കു മനസ്സിലാക്കാൻ ഒരു ബുദ്ധിമുട്ടും തോന്നിയില്ല. അവൻ നേരേ വന്നു,ഒരു കാൽ ഒന്നു പൊക്കി,അൽപം മൂത്രം മരത്തിലേക്കു പൊഴിച്ചു. അറപ്പോടെ സ്വന്തം കാൽ ഉയർത്തി അവനെ തൊഴിക്കാൻ ഒരുങ്ങിയപ്പോഴാണു അവൻ മുരളുന്ന ശബ്ദത്തിൽ പറഞ്ഞതു, "ഒന്നു ചുമ്മാതിരി സാറേ,സാറിപ്പം മരമാ,കൈയും കാലും ഒന്നും അനങ്ങത്തില്ല.ഞാൻ കുറച്ചേ മൂത്രിച്ചുള്ളൂ,ബാക്കി തിരികെ വരുമ്പോൾ തരാം"

"നിന്നെ ഞാൻ കൊല്ലുമെടാ"എന്നു പറഞ്ഞപ്പോൾ അവൻ ഓലിയിട്ടു കളിയാക്കി.
"ഇവനെ അന്നേ തല്ലിക്കൊല്ലേണ്ടതായിരുന്നു". അവശ പോലീസ്‌ ആത്മഗതം പുലമ്പി.

രാവിലെ മ്യൂസിയം പരിസരം നടപ്പുകാരെക്കൊണ്ടു നിറയുന്നു. ഒപ്പം നടത്തക്കു അകമ്പടിയായ നായ്ക്കളും, കൂട്ടിൽ നിന്നു പറന്നു രാവിലെ ബ്രേക്ക്‌ ഫാസ്റ്റ്‌ തേടുന്ന പക്ഷികളും. റോഡിലേക്കു നോക്കിയപ്പോൾ ഹെൽമെറ്റില്ലാതെ ബൈക്ക്‌ ഓടിക്കുന്ന ഭീകര കുറ്റവാളികൾ.ഇത്രയും എണ്ണത്തിനെ പിടിച്ചിരുന്നെങ്കിൽ എന്തു മാത്രം കാശു വീട്ടിൽ കൊണ്ടു പോകാൻ കിട്ടുമായിരുന്നു.
മനുഷ്യരും മൃഗങ്ങളുമെല്ലാം പരിചയക്കാർ. കഴിഞ്ഞയാഴ്ച ഒരു പണക്കാരന്റെ കൂടെ വന്ന തടിയൻ നായയെ കണ്ടപ്പോൾ സല്യൂട്ട്‌ ചെയ്യാൻ ഒരുങ്ങിയതാണു. മരത്തിനു കൈ പൊങ്ങില്ല എന്ന കാര്യം ഓർത്തില്ല. പഴയ എസ്‌ പി യുടെ ഇപ്പോഴത്തെ അവസ്ഥ ദുഖത്തോടെ ഓർത്തു. നായുടെ ജന്മമാണെങ്കിലും,ഇന്നും പഴയ പൊലീസ്‌ ഗാംഭീര്യം.

പറന്നു നടക്കുന്ന കിളികളിൽ പലതും,പണ്ടു മ്യൂസിയം കോമ്പൗണ്ടിൽ പ്രേമിച്ചു നടന്നവരായിരുന്നു. ഇതിനിടെ രണ്ടു കിളികൾ തന്റെ ഒരു ചില്ലയിൽ വന്നിരുന്നു ആഞ്ഞു കൊത്താൻ തുടങ്ങി. സൂക്ഷിച്ചു നോക്കിയപ്പോഴാണു കാര്യം പിടികിട്ടിയതു,പണ്ടു ഇതേ കോമ്പൗണ്ടിൽ പ്രേമിച്ചു നടന്നവർ,താൻ യൂണിഫോമിന്റെ ബലത്തിൽ വിരട്ടി വിട്ടവർ. ദൈവം വീണ്ടും ഒന്നിക്കുവാൻ അവസരം കൊടുത്തപ്പോൾ,അവർ ഒന്നിച്ചു പക വീട്ടുന്നു.

"എഴുനേറ്റു പോടാ" ഗർജ്ജിച്ചു,രണ്ടും പേടിച്ചു പറന്നു പോയി.
അതാ തിരിച്ചു വരുന്നു പോക്കറ്റടിത്തെണ്ടി,ബാക്കി വച്ച മൂത്രം ഒഴിക്കാൻ.
അവൻ വന്നു,ഒന്നു തല ഉയർത്തി നോക്കി,എന്നിട്ടു കാൽ ഉയർത്തി.
ഭൂമി കുലുങ്ങുന്ന പോലെ ഒരു കുര കേട്ടു,തന്റെ ചില്ലകൾ ആകെ കുലുങ്ങുന്നതറിഞ്ഞു. താഴേക്കു നോക്കി,
എസ്‌ പി അദ്ദേഹം ,യജമാനന്റെ സ്റ്റോപ്‌ വിളിയെ അവഗണിച്ചുകൊണ്ടു ഒറ്റച്ചാട്ടം. പോക്കറ്റടിച്ചാവാലി ജീവനും കൊണ്ടു ഒറ്റ ഓട്ടം.
ഘനഗാംഭീര്യത്തോടെ നടന്നു നീങ്ങുന്ന ഭീമൻ നായ,തന്റെ മേലുദ്യോഗസ്ഥനാണെന്നു ഓർത്തു ആ മരം ആനന്ദപുളകിതനായി,കാറ്റിൽ ഉലയുന്ന ചില്ലകൾ ഉറക്കെപ്പറഞ്ഞു
"ഇതു താനെടാ പോലീസ്‌"

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ