തിരയും തീരവും യുഗങ്ങൾക്ക് മുൻപ് ദേവലോകത്ത് സുഖമായി വസിക്കുന്ന ഒരു കാലം ഉണ്ടായിരുന്നു , തിരയിൽ ഒഴുകുന്ന തേനും പാലും കരയിൽ വന്നു ദേവന്മാർ എടുത്തു കൊണ്ടു പോകുമായിരുന്നു അങ്ങിനെ കാലം കഴിഞ്ഞുപോകവേ തീരത്തിനു തിരയോട് സ്നേഹം തോന്നി, അവളുടെ മേനിയിലെ ചൂടും കുളിരും, ചിലങ്കയുടെ പൊട്ടിച്ചിരി, താളത്തിനൊത്ത നടനം എല്ലാം അവനെ മദോന്മത്തനാക്കി. അവന്റെ കടകണ്ണു കൊണ്ടുള്ള ഏറു ആദ്യമൊന്നും അവൾ മൈന്റ് ചെയ്തില്ല പിന്നെ ഏറെ വൈകി അവളും തീരത്തെ ഇഷ്ട്ടപ്പെട്ടു തുടങ്ങി, നിലാവുള്ള രാത്രിയിൽ അവർ ആലിംഗനബദ്ധരായി നിശ്ചലം നിന്നു, അത് പിന്നെ തുടർന്നു കൊണ്ടേയിരുന്നു.
ഏറെ വൈകി ഉണരുന്നതിനാൽ ദേവ ലോകത്തേക്കുള്ള പാലും തേനും കുറഞ്ഞു , കാരണം അന്വേഷിച്ചു ചെന്ന ദേവന്മാർക്ക് കാര്യം മനസ്സിലായി അവിടത്തെ നിയമം അനുസരിച്ചു ആർക്കും പ്രേമിക്കാനും കാമുകി കാമുകിമാർ ആവാനും അനുവാദമില്ല, അതിനാൽ ഒരുനാൾ തിരയെയും തീരത്തെയും ഭൂമിയിലേക്ക് നാട് കടത്തി.
"ഒഴുക്കുന്ന പാലും തേനും പച്ചവെള്ളം ആകട്ടെ" കൂടെ "നിങ്ങൾ രണ്ടും ഒരിക്കലും ഒന്നാവാതെ പോവട്ടെ" എന്ന ശാപവും കൊടുത്തു.
പാവം തിരയും തീരവും, അവർക്ക് ഒരിക്കലും പിന്നെ കെട്ടിപിടിച്ചു ഒന്നാവാൻ കഴിഞ്ഞില്ല, തിര ഓടിവന്നു തീരത്തെ പുല്കാൻ ശ്രമിക്കുമ്പോൾ ഓളം വന്നു തിരയെ തിരിച്ചു കൊണ്ടു പോവും, കൂടെ മുറുകെപിടിച്ചിരുന്ന തീരത്തെ മണൽ തരികളെയും , ഇന്നും അത് തുടർന്നു കൊണ്ടേയിരിക്കുന്നു തീരത്തിന്റെ കണ്ണുനീരിലെ ഉപ്പുരസം കൊണ്ട് കരയെ പുൽകി നെടുവീർപ്പിടുന്നു, ജീവിതത്തിൽ ഒന്നാവാൻ കഴിയാത്ത മാനുഷ ഹൃദയത്തിലെ ഓളങ്ങൾ പോലെ.