'ഞാൻ മരിച്ചാൽ നീ അറിഞ്ഞു വന്നെൻ്റെ കല്ലറയിൽ ഒരു റോസാപ്പൂ ചാർത്തണം ഇത്രമാത്രമാണെൻ്റെ ആഗ്രഹം '... നഷ്ടപ്രണയത്തിൻ്റെ ശൂന്യതയിലും വേദനയിലും അനുശ്രീ തൻ്റെ ഡയറിയിൽ കുറിച്ചിട്ടു.
രണ്ട് കാലഘട്ടത്തിലെ പ്രണയത്തിൻ്റെ ധന്യതയിലും, ഗ്രഹാതുരതയേയും കണ്ണൂരിൻ്റെ പച്ചപ്പിൽ ഭംഗിയായി വരച്ചിട്ട ചിത്രമാണ് നിഖിൽ മുരളിയുടെ പ്രണയവിലാസം എന്ന മൂവി.
ടിപ്പിക്കൽ പ്രണയത്തിൻ്റെ ഉജ്ജ്വല മൂഹൂർത്തങ്ങളെ കോളാഷായി അവതരിപ്പിച്ചിട്ടുണ്ട് ഈ സിനിമയിൽ.
കർക്കശക്കാരനായ വില്ലേജ് ഓഫീസറായ രാജീവനും, ഭാര്യ അനുശ്രീയും പയ്യന്നൂർ കോളജിലെ വിദ്യാർത്ഥിയായ സൂരജു മടങ്ങുന്ന കുടുംബവും അവരുടെ സുഹൃത്തുക്കളിലൂടെയുമാണ് ആദ്യ പകുതി നീങ്ങുന്നത്.
സ്നേഹസമ്പന്നയും വീട്ടിലെ കർത്തവ്യനിരതയായ ഭാര്യയുടെ ഇഷ്ടങ്ങൾ തിരിച്ചറിയാതെ നഷ്ടപ്രണയത്തിൻ്റെ സുഭഗതയിൽ പൂർവ്വ കാമുകിയുമായുള്ള കൂടിക്കാഴ്ചകളിൽ അഭിരമിച്ച് ജീവിക്കുന്ന രാജീവന് ചില നേരങ്ങളിൽ മകൻ പോലും ശത്രുവാണ് .
ഒരോ പ്രണയത്തിൽ നിന്നും പുതിയ പാഠങ്ങൾ പഠിച്ചും പകർത്തിയെഴുതിയും ജീവിക്കുന്ന സൂരജ് പുതിയ കാലത്തിൻ്റെ പ്രതിനിധിയാണ്.
നിരാസത്തിലൂടെയും, തിസ്ക്കരണത്തിലൂടെയും കടന്നുപോകുന്ന വീട്ടിലെ ഏറ്റവും മിഴിവാർന്ന കഥാപാത്രം
അനുശ്രിയാണ്. തങ്ങളുടെ ലോകത്ത് ജീവിക്കുന്ന ഭർത്താവിൻ്റേയും മകൻ്റെയും ഇഷ്ടങ്ങളെ പരിഭവമില്ലാതെ കണ്ട് സ്വന്തം പരിസ്ഥിതിയെ സ്നേഹംകൊണ്ടും, ചുറ്റുപാടുകളെ നിരാമയമായ വാത്സല്യം കൊണ്ടും കീഴടക്കുന്ന അനുശ്രീ ആ നാടിൻ്റെ മൊത്തം ചാരുതയും വിസ്മയവുമാണ് . ആശങ്കയും വേദനയും നിറക്കുന്ന രണ്ടാം പകുതിയിലൂടെ കണ്ണീരണിയാതെ നിങ്ങൾക്ക് കടന്നുപോകാനാവില്ല .
വിട്ടുപിരിയുമ്പോഴാണ് ഒപ്പമുണ്ടായിരുന്നവർ അവശേഷിപ്പിക്കുന്ന ശൂന്യതയുടെ ആഴം അത്രമേൽ ഒരോരുത്തരും തിരിച്ചറിയുന്നത്.
അനുശ്രീയുടെ പഴയ ഡയറിയിൽ നിന്നും അവർ ക്കൊരു പ്രണയമുണ്ടായിരുന്നെന്നത് രാജീവനെ അസ്വസ്ഥനാക്കുന്നു.
അകലെയായെങ്കിലും ഒരു പ്രണയത്തിൻ്റെ സാദ്ധ്യകൾക്ക് ഉള്ളു കൊണ്ട് വിലക്കു കല്പിക്കുന്ന രാജീവൻ എക്കാലത്തെയും പുരുഷ മനോഭാവത്തിൻ്റെ റാൻഡം സാംപിളാണ്.
അമ്മയുടെ പൂർവ്വപ്രണയിതാവിനെത്തേടി അഛനും മകനും യാത്രയാകാൻ തീരുമാനിക്കന്നത് അനുശ്രിയുടെ ചിതാഭസ്മവുമായി തിരുനെല്ലിയിലേക്കുള്ള യാത്രയിലാണ് . ഡയറിക്കുറിപ്പിലൂടെ അനുശ്രിയുടെ പൂർവ്വപ്രണയത്തിൻ്റെ ചിത്രം കാണുന്നത്. നഷ്ടപ്രണയത്തിൻ്റെ തിരുശേഷിപ്പുകളായ് മായ്ക്കാതെ മറച്ചുവെക്കാതെ തൻ്റെ പ്രണയത്തെ നേഞ്ചേറ്റിയിരുന്നു. യാദൃശ്ചികതയും ആക്സ്മികതയും കൊണ്ട് ഒന്നിക്കാതെ പോയ അനുശ്രീയുടെ വിനോദിനെ
രണ്ടാളും കണ്ടെത്തുന്നു. നഷ്ടപ്രണയത്തിൻ്റെ ശൂന്യതയിലും ജീവിക്കുന്ന വിനോദിനെ ജീവിപ്പിക്കുന്നത് തങ്ങളുടെ പ്രണയം തളിർത്ത വിദ്യാദീപം ലൈബ്രറിയുടെ പരിസരവും ഓർമ്മകളു മാണ്..
ഒരുപടി മുമ്പേ സഞ്ചരിക്കുന്ന വിസ്മയമാണ് ഒരോ പ്രണയവും.
പ്രണനിയുടെ ചിതക്കരുകിൽ ആരുമറിയാതെ എത്തി മടങ്ങിയ വിനോദ് പ്രേക്ഷകരെ സങ്കടപ്പെടുത്തുന്നുണ്ട്.
അമ്മയുടെ ഡയറി വിനോദിനായ് വെച്ച്, ഒട്ടും പരിക്കേൽക്കാത്ത അമ്മയുടെ പ്രണയത്തെപ്പറ്റിയുള്ള ആശങ്കൾക്ക് വിരാമമിട്ട്, അഛനും മകനും വീട്ടിലേക്ക് മടങ്ങുന്നു.
കണ്ണൂരിൻ്റെ ഗ്രാമത്തിനിമയിൽ കഥാപരിസത്തിനിണങ്ങിയ ഹരിതാഭയിൽ ചിത്രീകരിച്ച ഈ സിനിമ ചിലതൊക്കെ ഓർമ്മിപ്പിച്ചു . പ്രണയവും പ്രണയനഷ്ടവും ഈഗോ യുടെ ഈറ്റില്ലവും പകയുടേയും പ്രതികാരത്തിൻ്റെയും മരുഭൂമിയാവാതെ അനുനിമിഷം ഊർജം പകരുന്ന വാങ്മയ ചിത്രങ്ങളാകാമെന്നും അവയൊക്കെ ഒരോരുത്തരുടേയും മനസ്സിൽ പരിവർത്തനത്തിൻ്റെ പർണ്ണശാലകളാകാമെന്നും ഓർമ്മിപ്പിക്കുന്നു . അർജുൻ അശോകൻ, അനശ്വര രാജൻ, മനോജ് കെ.യു, മമിത , ഹക്കീം ഷാ തുടങ്ങിയ അഭിനേതാക്കൾ ചിത്രത്തെ കൂടുതൽ മിഴിവുള്ളതാക്കിയിരിക്കുന്നു.