2006ലാണ് മെൽഗിപ്സൺ സംവിധാനം ചെയ്ത അമേരിക്കൻ ചിത്രം അപ്പൊക്കാലിപ്തൊ പുറത്തിറങ്ങുന്നത്. ഭാഷ, വേഷം, ഛായാഗ്രഹണം, പശ്ചാത്തലസംഗീതം, പ്രമേയം എല്ലാം കൊണ്ടും പുതുമയാർന്ന ഈ സിനിമ മനുഷ്യഅതിജീവനത്തിന്റെ കഥകൂടി കൈകാര്യം ചെയ്യുനു.
ചടുലമാണ് ഇതിലെ ക്യാമറ ഭാഷ. മെക്സിക്കോയിലെ യൂക്കാറ്റാൻ ഉപദ്വീപിൽ മായൻ കാലഘട്ടാന്ത്യത്തിൽ നടക്കുന്ന സംഭവങ്ങളെ കോർത്തിണക്കുക എന്നത് ഗിപ്സന്റെ മുൻചിത്രമായ "പാഷൻ ഓഫ് ക്രൈസ്റ്റ്" പോലെ ഏറെ അന്വേഷണബുദ്ധി ആവശ്യപ്പെടുന്നു. മായൻ അധികാര കാടത്തത്തിൽ നിന്ന് മീസോഅമേരിക്കൻ ഗോത്ര വർഗ്ഗക്കാരന്റെ അതിജീവനം അതിന്റെ എല്ലാ മാനുഷിക മൂല്യത്തോടും കൂടി സീന സെംലർ(ഛായാഗ്രാഹകൻ) പകർത്തിയത്.
സാഹസികത മനുഷ്യമനസ്സിന് പ്രചോദനമാണ്, അമാനുഷികത എന്നത് അതിജീവനത്തിന്റെ അടയാളമാണ്. എവിടെ ജീവിതം വെല്ലുവിളിക്കപ്പെടുന്നുവൊ അവിടെ യെല്ലാം അതിജീവമുണ്ട്. റൂഡി യങ് ബ്ലഡിന്റെ പ്രകടനങ്ങൾ ഗോത്രജീവിതത്തിലെ നായകന്റെ തതനുഭവം പോലെ സജീവമാണ്. അതിനാൽ തന്നെ ആ സിനിമ കണ്ടപ്പോൾ എന്റെ കണ്ണുകൾ ഒരുനിമിഷം പോലും പിൻവലിച്ചില്ല, വേഷവിധാനങ്ങളിലും, മേയ്ക്കപ്പിലും, ഉപകരണനിർമ്മാണത്തിലും,മായൻ രംഗസഞ്ചീകരണമൊരുക്കുന്നതിലും, കാടിനെ ചിത്രീകരിക്കുന്നതിലും സിനിമ വിജയിച്ചു.
മീസോഅമേരിക്കൻ ഗോത്രക്കാർ ഒരു കാട്ടുപന്നിയെ കെണിവച്ച് വീഴ്ത്തുന്നതിലൂടെയാണ് ചിത്രം തുടങ്ങുന്നത്. അവരുടെ ജീവിതത്തിലേക്ക് മായൻ അധിനിവേശം നടക്കുന്നു. അവിടെ നടക്കുന്ന ആക്രമണത്തിൽ നിരവധിപേർ ബന്ദികളാക്കപ്പെടുന്നു. തന്റെ ഭാര്യയെയും കുഞ്ഞിനെയും രക്ഷപ്പെടുത്താനായി,നായകകഥാപാത്രം പ്രകൃതിദത്തമായ കിണറ്റിൽ ഇറക്കുന്നു.അവൾ ഗർഭിണിയായിരുന്നു. പിന്നീട് മായൻമാരാൽ പിടിക്കപ്പെട്ടു. മായനഗരിയിലേക്ക് ബന്ദികളാക്കി കൊണ്ട് പോകുന്നു. മായൻപടയാളികൾ അവരെ ബലികൊടുക്കാൻ നിശ്ചയിച്ചു. സ്ത്രീകളെ അടിമകളാക്കി വിൽക്കാനും. സൂര്യാസ്തമയത്തിന് മുന്പ് രണ്ട് മൂന്നുപേരുടെ തലയറുത്തെങ്കിലും, ഭാഗ്യവശാൽ കുറച്ചുപേർ ബാക്കിയാവുന്നു. അതിൽ നായകനും പെട്ടിരുന്നു. അവരെ ആയുധപരിലനത്തിന് ഉപയോഗിക്കാമെന്ന് നിശ്ചയിച്ച്. ഒഴിഞ്ഞസ്ഥലത്ത് വച്ച് നിരത്തി നിർത്തി ഓരോരുത്തരോടായി രക്ഷപ്പെടാൻ പറയുന്നു. അവർ ഓടിപ്പോകുമ്പോൾ പിറകിൽ നിന്ന് അമ്പൊ, കുന്തമൊ വന്ന് കൊല്ലപ്പെടുത്തുന്നു. പകുതി ചത്തവരെ മായൻ യോദ്ധാക്കൾ തല്ലിക്കൊല്ലുന്നു. അമ്പിനേയും,കുന്തത്തേയും മറികടന്ന് വളഞ്ഞ് പുളഞ്ഞ് ഓടി അത്യാവിശ്യം പരിക്കുകളോടെ നായകൻ രക്ഷപ്പെടുന്നു. ഇനിയാണ് സിനിമയുടെ ചടുലവേഗം, മായന്മാർ കൊന്നു തള്ളിയ ശവക്കൂനകൾക്ക് മീതെ കൂടി. കാടിന്റെ അകത്തളങ്ങളിൽ കൂടി, വേരിന്റെ വന്യതയിൽ കൂടി അവന് കൂതിക്കുന്നു. പിറകെ മായൻ യോദ്ധാക്കളും. കാടിന്റെ അകമറിഞ്ഞ അവന് ഓരോ കാട്ട് വിദ്യയിൽ കൂടി ഓരോരുത്തരെയായി കൊല്ലുന്നു. അവസാനം ഒരു പെരുമഴയിൽ ഓർത്തുപോകുന്ന ഭാര്യയും കുഞ്ഞും, മറുഭാഗത്ത് അവശേഷിക്കുന്ന അവസാനശത്രുവും ഒരു സംഘർഷം നമുക്കുള്ളിലുമുണ്ടാക്കുന്നു. കിണറ്റിൽ വെള്ളം നിറയുന്നു. നായികയും കുഞ്ഞും രക്ഷപ്പെടാൻ ശ്രമിക്കുന്നു . ജലത്തിലേക്ക് പെറ്റ് വീഴുന്ന കുഞ്ഞും, കുഞ്ഞിനെ പൊക്കിപ്പിടിച്ചുള്ള രംഗം, കൃഷ്ണകഥയിലെ കംസന്റടുത്ത് നിന്നും യശോദയുടെ അടുത്തേക്ക് പെരുമഴയത്ത് പോകുന്ന വാസുകി യെ ഓർമ്മവരുന്നു. അവസാനശത്രുവിനേയും വകവരുത്തി സ്വന്തം ഭാര്യയെയും കുഞ്ഞുങ്ങളെയും കൊണ്ട് മുന്നോട്ട് പോകുമ്പോൾ ദൂരെ ഒരു കപ്പൽ തീരത്തടുക്കുന്നത് കാണുന്നു, അത് സ്പാനിഷ് കപ്പലായിരുന്നു.... മറ്റൊരു കൊളോണിയൽ അധിനിവേശം നടക്കാൻ തുടങ്ങുന്നു..... അവർ പരിഷ്കൃതരാണ്.