• MR Points: 750
  • Status: Paid

ഭാഗം 8

രാമചന്ദ്രൻ നായർ പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന സിദ്ധാന്തമാണ്, വൈരുദ്ധ്യാത്മക ഭൗതികവാദം. പ്രകൃതിയിലും സമൂഹത്തിലും പ്രതിഭാസങ്ങൾ പരസ്പര സംഘട്ടനത്തിലൂടെ, വൈരുദ്ധ്യത്തിലൂടെ, പരസ്പര പ്രവർത്തനത്തിലൂടെയാണ് നിലനിൽക്കുന്നതും വളരുന്നതും. പ്രപഞ്ചത്തിൽ, പ്രാഥമികമായത് പദാർത്ഥം ആണെന്നും ആശയം പിന്നീടുണ്ടായതാണെന്നും പ്രപഞ്ചം ഏതെങ്കിലും ആശയത്തിന്റെ സൃഷ്ടിയല്ലെന്നും ഈ സിദ്ധാന്തം പറയുന്നു.

ജീവിതത്തിലെ ഏതു പ്രശ്നത്തെയും ഈ ഭൗതികവാദത്തിന്റെ വെളിച്ചത്തിലാണ് രാമചന്ദ്രൻ നായർ വിശകലനം ചെയ്യാറ്.

ഇപ്പോൾ മനോജിന് തന്നോടുള്ള എതിർപ്പ് തികച്ചും സ്വാഭാവികമാണ്, പരസ്പരം സംഘട്ടനത്തിലേർപ്പെടുന്ന രണ്ടു ചിന്താധാരകളാണ് എന്നു കരുതാം. ഇത്തരം സംഘട്ടനങ്ങൾ വളർച്ചയ്ക്ക് അനിവാര്യമാണു താനും. 

ഇവിടെ പദാർത്ഥങ്ങളുടെ കുത്തക ഏതാനും പേരുടെ നിയന്ത്രണത്തിൽ ആയിരിക്കുന്നു എന്നതാണ് പ്രശ്നം. തങ്ങളെപ്പോലുള്ളവർക്ക് പ്രകൃതിദത്ത വിഭവങ്ങളെ നിഷേധിക്കപ്പെടുന്നതിനാലാണ്, അസമത്വം ഉണ്ടാവുന്നത്. വിഭവങ്ങളുടെ തുല്യമായ വിതരണം ഒരു മുതലാളിത്ത വ്യവസ്ഥിതിയിൽ നടക്കില്ലാത്തതുകൊണ്ടാണ്, സോഷ്യലിസത്തിനു വേണ്ടി പ്രവർത്തിക്കുന്നത്. അതെങ്ങനെ തെറ്റാവും? അസംബന്ധമാവും?

അച്ഛന്റെ ഉപാസന സോഷ്യലിസ്റ്റ് സ്വപ്നങ്ങളെയായിരുന്നെങ്കിൽ അത് അദ്ദേഹത്തിന്റെ സ്വകാര്യ സ്വപനങ്ങളായി ഒതുങ്ങിപ്പോയി. ഇത്തരം ചിന്തകളൊന്നും ഭാര്യയോടും കുട്ടികളോടും പങ്കു വെച്ചിരുന്നില്ല. പറഞ്ഞാലും അവർക്ക് മനസ്സിലാകില്ല എന്ന് ആ ശുദ്ധഗതിക്കാരൻ ധരിച്ചു. മനോജിന്റെ ചിന്ത പ്രായോഗിക ജീവിതത്തിലൂന്നിയതായിരുന്നു. ഭൂസ്വത്തും മറ്റു വരുമാന മാർഗങ്ങളും ഇല്ലാത്തതുകൊണ്ട്, അധ്വാനിച്ചേ ജീവിക്കാൻ കഴിയൂ എന്ന് മനോജിനറിയാം. അധ്വാനിക്കാനും തയ്യാറാണ്. പക്ഷേ കഷ്ടപ്പെട്ടുണ്ടാക്കുന്നത് പാർട്ടി വളർത്താൻ സംഭാവന നല്കുന്നതും സ്വന്തം പണികളഞ്ഞ് പാർട്ടി പ്രവർത്തനം നടത്തുന്നതിനോടും യോജിപ്പില്ല.

സ്വാതന്ത്ര്യാനന്തര കേരളത്തിൽ തലമുറകൾ തമ്മിലുള്ള വിടവ് കൂടി വന്നിരുന്ന വർഷങ്ങളായിരുന്നു കടന്നു പോയത്. ഏതെങ്കിലും ആശയത്തിന് സ്വത്വത്തെ ബലി കൊടുത്ത മുതിർന്ന തലമുറയും പ്രായോഗിക ജീവിതത്തിന് പ്രാധാന്യം കൊടുത്ത രണ്ടാം തലമുറയും!

അല്ലെങ്കിൽ സമ്പാദിക്കാനാഗ്രഹിച്ച പഴയ തലമുറയും ചെലവാക്കാനാഗ്രഹിച്ച പുതുതലമുറയും.

അച്ഛനെ മകന മനസ്സിലാവുന്നില്ല, അതെ പോലെ അച്ഛന്റെ വഴികൾ നല്ലതാണെന്ന് മകനും തോന്നിയില്ല. ഈ വൈരുധ്യം സാമൂഹിക ജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തിയിരുന്നുരുന്നു. പല കുടുംബങ്ങളുടെ തകർച്ചയും ഈ കാരണത്താലായിരുന്നു. 

മകൾ മഞ്ജുവിന്റെ ഭർത്താവ് ഓട്ടോ ഓടിച്ചും പ്രൈവറ്റ് വാഹനങ്ങളിൽ ഡ്രൈവർ ആയി പോയും നല്ല വരുമാനം നേടിയിരുന്നു. മകളുടെ ജീവിതം നന്നായി എന്ന തോന്നലു മാത്രമാണ് രാമചന്ദ്രൻ നായർക്ക് മാനസിക സംതൃപ്തി നല്കിയത്.

കൂടുതൽ വരുമാനം നേടുന്നതിനു വേണ്ടി മഞ്ജുവിന്റെ ഭർത്താവ് ബിനു, ഒരു നാഗർകോവിൽക്കാരൻ തമിഴനോടു ചേർന്ന് പണം പലിശയ്ക്ക് കൊടുക്കുന്ന ഫിനാൻസ് സർവീസ് ആരംഭിച്ചു. കുറേക്കാലം ഫിനാൻസ് ഭംഗിയായി ഓടി. നല്ല വരുമാനവും ലഭിച്ചു. ബിനു സ്വന്തമായി സ്ഥലം വാങ്ങി ചെറിയൊരു വീടും പണിയിച്ചു. അവരുടെ പരിശ്രമത്തിലും പുരോഗതിയിലും ബന്ധുക്കളൊക്കെ സന്തോഷിച്ചു. മഞ്ജുവിന്റെ ഗൃഹപ്രവേശം രാമചന്ദ്രൻ നായരെ വളരെയധികം സന്തോഷിപ്പിച്ച സംഭവമായിരുന്നു.

ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ബിനുവിന്റെ പാർട്ണർ തമിഴ്നാട്ടുകാരൻ ഫിനാൻസിലെ തുക അടിച്ചെടുത്തുകൊണ്ട് അപ്രത്യക്ഷനായി. ഫിനാൻസിന് ഡിപ്പോസിറ്റ് കൊടുത്തവരൊക്കെ, പണം തിരിച്ചു ചോദിച്ചു കൊണ്ട് ബിനുവിന്റെ വീട്ടിലെത്തി. അവസാനം സമാധാനത്തിനുവേണ്ടി പുതിയ വീടും സ്ഥലവും വിറ്റ് ബാദ്ധ്യതകൾ തീർത്തു.

ഓടിച്ചു കൊണ്ടിരുന്ന ഓട്ടോ പോലും വിറ്റു. താമസം വാടക വീട്ടിലേക്ക് മാറി. ദിവസക്കൂലിക്ക് വണ്ടിയോടിക്കാൻ പോയതുകൊണ്ട് വീട് പട്ടിണിയില്ലാതെ മുന്നോട്ടു പോയി. മക്കൾ രണ്ടു പേർ പ്രൈവറ്റ് സ്കൂളിലാണ് പഠിക്കുന്നത്. അവരുടെ ഫീസ് ഇനത്തിൽ വലിയ തുക വേണം. നഷ്ടപ്പെട്ടതൊക്കെ തിരിച്ചു പിടിച്ചേ പറ്റൂ. മഞ്ജു പാലായിൽ ഒരു ടെക്സ്റ്റൈൽ കടയിൽ സെയിൽസ് ഗേളായി ചേർന്നു. ബിനു പാലായിലെ സിവിൽ സപ്ലൈസിന്റെ വാനോടിക്കുന്ന ഡ്രൈവറുമായി.

മഞ്ജു കടയിൽ പോകുന്നത് രാമചന്ദ്രൻ നായർക്ക് രസിച്ചില്ല. തൊഴിലിന്റെ മഹത്വത്തെപ്പറ്റി മനസ്സിലാക്കാത്ത തൊഴിലാളി പാർട്ടിയിലാണോ ഇത്രനാൾ പ്രവർത്തിച്ചതെന്നു തോന്നും. ബിനു കൊള്ളപ്പലിശയ്ക്ക് കടം കൊടുക്കുന്ന സ്ഥാപനം തുടങ്ങിയപ്പോളും രാമചന്ദ്രൻ നായർ എതിർത്തില്ല. അവിടൊക്കെ ആദർശത്തെ ബലികൊടുക്കുകയായിരുന്നോ?

കൂടുതൽ വായനയ്ക്ക്