• MR Points: 750
  • Status: Paid

ഭാഗം 10

നേരം വെളുത്ത് രാമചന്ദ്രൻ നായർ റബർ വെട്ടാനായി കതകു തുറന്ന് തിണ്ണയിലേക്കിറങ്ങുമ്പോൾ, മനോജ് ഉമ്മറത്ത് കിടക്കുന്നു. വിളിച്ചു നോക്കി. മറുപടിയില്ല. കുലുക്കി നോക്കി. കണ്ണുതുറന്നില്ല. മുഖത്ത് വെള്ളം കുടഞ്ഞു നോക്കി. യാതൊരു ഭാവഭേദവുമില്ല. വളരെ വിഷമിച്ച് ശ്വാസം എടുക്കുന്നുണ്ട്. 

ആള് അബോധാവസ്ഥയിലാണ്. രാമചന്ദ്രൻ നായർ ഭയന്നു പോയി. ഇന്നലെ രാത്രിയിൽ വാക്കുതർക്കം ഉണ്ടായിരുന്നു. മനോജിന് പ്രയാസമുണ്ടായിക്കാണും. ഒരു വിധത്തിൽ ആലോചിച്ചാൽ താനാണ് കുറ്റക്കാരൻ.

രാമചന്ദ്രൻ നായർക്ക് പിടിച്ചു നില്ക്കാനിയില്ല. അദ്ദേഹവും അവിടെ തളർന്നിരുന്നു. ഇതു കണ്ടുകൊണ്ട് വെളിയിലേക്കിറങ്ങിയ പെണ്ണുങ്ങളും കുട്ടികളും കൂടി കൂട്ടനിലവിളിയുയർത്തി. രാവിലെ കൂട്ടക്കരച്ചിൽ കേട്ട്, അയൽക്കാർ ഓടിക്കൂടി. അവര് അച്ഛനെയും മകനെയും ഓട്ടോയിൽ കയറ്റി. ഓടിക്കാനറിയിവുന്ന ഒരയൽവാസി അവരെ ആശുപത്രിയിലെത്തിച്ചു.

ആദ്യം രാമപുരത്തെ സർക്കാർ ആശുപത്രിയിലേക്കാണ് അവരെ എത്തിച്ചത്. ആശുപത്രിയിലെ പ്രാഥമിക പരിചരണങ്ങളും ഒരു കുപ്പി ഗ്ലൂക്കോസ് കുത്തിവെയ്പ്പും കഴിഞ്ഞപ്പോൾ രാമചന്ദ്രൻ നായർ എഴുന്നേറ്റു. മനോജ് അപ്പോഴും അബോധാവസ്ഥയിലാണ്.

രാവിലെ ഡോക്ടർമാർ ഡ്യൂട്ടിക്കെത്തുന്നതുവരെ മനോജ് ക്വാഷ്വാലിറ്റിയിൽ ഡ്യൂട്ടി ഡോക്ടറുടെ പരിചരണത്തിൽ കഴിഞ്ഞു. ഇതിനിടയിൽ അത്യാവശ്യ ടെസ്സുകളും നടത്തിയിരുന്നു.

ഫിസിഷ്യനും സർജനും ഒരുമിച്ച് മനോജിനെ പരിശോധിച്ചു. മനോജിന്റെ കരൾ പ്രവർത്തന രഹിതമാണ്. എത്രയും പെട്ടെന്ന് കോലഞ്ചേരി മെഡിക്കൽ മിഷൻ മെഡിക്കൽ കോളേജീലേക്കോ, കോട്ടയം മെഡിക്കൽ കോളേജിലേക്കോ മനോജിനെ കൊണ്ടു പോകണമെന്ന് ഡോക്ടർമാർ നിർദേശിച്ചു.

ബന്ധുക്കൾ നേരെ കോട്ടയം മെഡിക്കൽ കോളേജിലേക്കാണ് കൊണ്ടുപോയത്. അവിടുത്തെ പരിശോധനയിൽ മനോജിന്റെ കരൾ പൂർണമായും നശിച്ചിരിക്കുന്നു എന്നു മനസ്സിലായി. ഇനി അഞ്ച് ശതമാനം മാത്രമാണ് കരൾ ആരോഗ്യത്തോടെയുള്ളത്. ആളിനെ രക്ഷിച്ചെടുക്കുന്നത് ഭാഗ്യപരീക്ഷണം മാത്രമാണെന്നും അവർ പറഞ്ഞു.

ഒരാഴ്ചയോളം മെഡിക്കൽ കോളജിൽ കിടന്നിട്ടും മനോജിന്റെ നില വഷളാകുന്നതല്ലാതെ ഭേദപ്പെടുന്നില്ല. ഡോക്ടർമാർക്ക് പ്രതീക്ഷയില്ലെന്ന് അറിയിച്ചു. മനോജിന്റെ വകയിലുള്ള സഹോരന്മാർ  ആലുവയ്ക്കടുത്തൊരു നാട്ടുവൈദ്യൻ ഇത്തരം കേസുകൾ സുഖപ്പെടുത്താറുണ്ടെന്നറിഞ്ഞത്. ഡോക്ടറോടു പറഞ്ഞ് ഡിസ്ചാർജ് ചെയ്യിപ്പിച്ച് നാട്ടുവൈദ്യന്റെ അടുത്തെത്തി. വൈദ്യര് രണ്ട് നിബന്ധനകൾ അനുസരിക്കാമെങ്കിൽ ചികത്സിക്കാം എന്നു പറഞ്ഞു.

1. ഇനി മദ്യപിക്കരുത്.

2. വൈദ്യരു നിശ്ചയിക്കുന്ന ആഹാരക്രമം പാലിക്കണം. ബന്ധുക്കൾ സമ്മതിച്ചു.

ഒരാഴ്ച അവിടെ കിടത്തി ചികിത്സിച്ചിട്ട്  മരുന്നുകൾ കൊടുത്ത് വീട്ടിലേക്കയച്ചു.

ഒരു മാസംകൊണ്ട് ഏറെക്കുറെ സുഖപ്പെട്ടു. ഒരുമാസം കഴിഞ്ഞ് വൈദ്യരെ കണ്ട് തിരിച്ച് രാമപുരം കവലയിൽവന്ന് ബസ്സിറങ്ങുമ്പോൾ പഴയ കൂട്ടുകാരെ കണ്ടു.

അവർ ചോദിച്ചു: "എങ്ങനെയുണ്ട് ബ്രോ?"

മനോജ്: "കഷ്ടിച്ച് ജീവൻ തിരിച്ചു കിട്ടി."

"ഇത് നമുക്ക് ആഘോഷിക്കണം. നീയിവിടിരിക്ക്, ഞാനിതാ വരുന്നു" എന്നു പറഞ്ഞ് അയാൾ ഓട്ടോയിൽ കയറി എങ്ങോ പോയി. തിരിച്ചു വന്നത് ഒരു കുപ്പി ബ്രാണ്ടിയുമായാണ്. 

മനോജ്: "എടാ, ഞാനിത് കഴിച്ചാൽ വീട്ടിൽ ചെല്ലുന്നതിനു മുമ്പ് ചാകും."

"മണ്ടത്തരം പറയാതെ മനോജേ, വൈദ്യര് എന്നും കഴിക്കരുതെന്നല്ലേ പറഞ്ഞത്. നീ കുടിക്കരുത്. ഇപ്പോഴും വേണ്ട. എന്നാൽ നമ്മുടെ സ്നേഹത്തിന്റെ പേരിൽ, നിന്റെ രക്ഷപെടീലിന്റെ സന്തോഷത്തിൽ അര പെഗ്ഗാവാം. പിന്നീടൊരിക്കലും നിന്നോട് മദ്യം കഴിക്കുവാൻ പറയില്ല." ആ സ്നേഹ സമ്മാനത്തെ അവഗണിക്കാൻ മനോജിനു കഴിഞ്ഞില്ല. അര പെഗ്ഗ് കഴിച്ചു.

മദ്യം ഉള്ളിലെത്തിക്കഴിഞ്ഞപ്പോൾ കണ്ണിന്റെ കാഴ്ച മങ്ങുന്നതായി തോന്നി. വയറ്റിൽ ഗ്യാസ് നിറയുന്ന അനുഭവം. ആകെ തളർന്നു. വയറ് വീറി വരുന്നു. ശ്വാസം വിടാൻ കഴിയാതെയായി.

കൂട്ടുകാരെല്ലാം ചേർന്ന് പെട്ടെന്ന് മനോജിനെ പാലാ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രഥമ ശുശ്രൂഷ നല്കിയ ഡോക്ടർ ഉടനെ പഴയ വൈദ്യരുടെ അടുത്തേക്ക് കൊണ്ടു പൊയ്ക്കൊള്ളാൻ പറഞ്ഞു.  

വൈദ്യരെ ഫോൺ ചെയ്തു ചോദിച്ചപ്പോൾ കിട്ടിയ മറുപടി:

"ഇന്നലെ ഇവിടെനിന്ന് സുഖമായി തിരിച്ചു പോയ രോഗിയുടെ നില മോശമാണെങ്കിൽ അയാൾ വീണ്ടും മദ്യപിച്ചു എന്നുറപ്പാണ്. പറഞ്ഞാൽ അനുസരിക്കാത്തവർക്ക്, എന്നെ വിശ്വാസമില്ല എന്നാണർഥം. അത്തരത്തിലൊരാളിനെ ചികിത്സിച്ചിട്ട് പ്രയോജനമില്ല. മറ്റെവിടെയെങ്കിലും കൊണ്ടുപൊയ്ക്കൊള്ളൂ."

കൂട്ടുകാർ വിഷമത്തിലായി. അവർ ബന്ധുക്കളെയും രാമചന്ദ്രൻ നായരെയും വിളിച്ചു പറഞ്ഞിട്ട് സ്ഥലം വിട്ടു. 

ഫോണിൽ മനോജിനെപ്പറ്റിയുള്ള വിവരമെത്തുമ്പോൾ, രാമചന്ദ്രൻ നായർ രാമപുരം കുരിശുപള്ളിക്കവലയിലൂടെ നടന്ന് ടിക്കറ്റ് വില്ക്കുകയായിരുന്നു. ഈ വാർത്തയറിഞ്ഞ രാമചന്ദ്രൻ നായർ വഴിയരുകിൽ കുഴഞ്ഞു വീണു.

(തുടരും...)