• MR Points: 750
  • Status: Paid

ഭാഗം 1. ചന്ദ്രൻ നായരുടെ മരണം

കോട്ടയം ജില്ലയുടെ വടക്കുകിഴക്കൻ അതിർത്തിയിൽ ഉഴവൂരെന്ന കാർഷിക ഗ്രാമം. ഉഴവൂരിന്റെ കിഴക്കൻ അതിർത്തിയിൽ കൂടപ്പുലം മുതൽ വലവൂരുവരെ നീണ്ടുകിടക്കുന്ന നെടുമലക്കുന്ന്. ആ കുന്നിന്റെ നെറുകയിലൂടെ തെക്കോട്ടു നീണ്ടുകിടക്കുന്ന എട്ടടിപ്പാത.              

വടക്ക് വള്ളിപ്പടവു നിരപ്പിൽ നിന്ന് കുളംകരോട്ടു കയറ്റം കയറി നടുപ്പറമ്പും കഴിഞ്ഞാണ്, നെടുമലപ്പറമ്പ്. ആ പറമ്പിന്റെ പടിഞ്ഞാറൻ അതിരിനോടു ചേർന്നു പോകുന്ന റോഡരുകിലാണ് ഈ ദാരുണകൃത്യം നടന്നത്...  

നേരം വെളുത്തു കഴിഞ്ഞിട്ടില്ല. 

"നാരാണന്നായരേ, എണീക്ക്, ഒന്നിറങ്ങിവാ."

കുടുമ്മിക്കലെ കൊച്ചുചേകോന്റെ ഒച്ചയാണല്ലോ, എന്താ ഇത്ര രാവിലെ ? നാരായണൻ നായർ. കിടക്കപ്പായയിൽ നിന്നെഴുന്നേറ്റ് തിണ്ണയിലേക്കിറങ്ങി. അച്ഛനോടൊപ്പം മകൻ രാമേന്ദ്രനും ഇറങ്ങിച്ചെന്നു.

"എന്താ കൊച്ചേ, ഇത്ര രാവിലെ?"

"ചന്ദ്രന്നായര് വഴീൽ..." കൊച്ചു ചേകോൻ മുഴുമിപ്പിച്ചില്ല.

"എന്തു പറ്റി?"

"കുത്തി, ചന്ദ്രന്നായരെ കുത്തി..."

"എന്നിട്ട്?"

"വഴിയിൽ കിടപ്പുണ്ട്. വേഗം വാ.."

കൊച്ചു ചേകോൻ മുമ്പിലോടി, നാരായണൻ നായരും രാമചന്ദ്രനും പുറകെയും. പറമ്പിന് മുകൾഭാഗത്തുകൂടെ തെക്കോട്ടുള്ള എട്ടടിപ്പാതയിലൂടെ അവർ മുന്നോട്ടു നീങ്ങി. വിജനമായ വഴിയരുകിൽ ചന്ദ്രൻ നായർ രക്തത്തിൽക്കുളിച്ച് മരിച്ചു കിടക്കുന്നു!

നാരായണൻ നായരുടെ ഭാര്യാ സഹോദരനാണ് ചന്ദ്രൻ നായർ. രാമചന്ദ്രന്റെ അമ്മാവനും! 

"കൊച്ചേ ഇതെങ്ങനെ സംഭവിച്ചു?"

ഇന്നലെ രാത്രിയിൽ വഴിയിൽ നിന്ന് ഒച്ചയും ബഹളവുമൊക്കെ കേട്ടിരുന്നു. ചന്ദ്രൻ നായരും വെള്ളിരിമറ്റത്തിൽ ഓന്നനും തമ്മിലാണ് വഴക്കെന്ന്, ശബ്ദം കേട്ടാലറിയാമായിരുന്നു. അവസാനം കേട്ടത് ചന്ദ്രൻ നായരുടെ അലർച്ചയാണ്.നേരം രാത്രിയായതുകൊണ്ട് ഞങ്ങളാരും വഴിയിൽക്കേറി നോക്കിയില്ല. രാവിലെ എഴുന്നേറ്റ് വഴിയിലേക്കു ചെല്ലുമ്പോളാണ് ഈ കാഴ്ച കണ്ടത്.

അന്ന് ആ പ്രദേശത്ത് കൊച്ചുചേകോന്റെ വീടല്ലാതെ മറ്റു വീടുകളില്ല. ഉഴവൂർ ചന്തയിലെ ഇറച്ചി വെട്ടുകാരനാണ് ഓന്നൻ. ശനിയാഴ്ച ചന്തകഴിഞ്ഞ് ക്ഷീണം തീർക്കാൻ ഷാപ്പിലും കയറി, രാത്രി പത്തുമണിയോടെ ആ വഴിക്കു പോകുന്ന ഓന്നൻ ഉച്ചത്തിൽ തെറിപ്പാട്ടു പാടി രസിച്ചാണു പോകുക. ഈ ബഹളം വെക്കൽ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു എന്ന പൊതു പരാതിയുണ്ട്. അന്ന് ആ നാട്ടിൽ പൊതുജനങ്ങളുടെ നന്മയ്ക്കു വേണ്ടി മുന്നോട്ടിറങ്ങുകയും സംസാരിക്കുകയും ചെയ്യുന്ന ആളാണ് നടുപ്പറമ്പിൽ ചന്ദ്രൻ നായർ.

നടുപ്പറമ്പിലെ നാണിയമ്മയുടെ മൂന്ന് ആൺമക്കളിൽ നടുവൻ. നാരായണൻ നായരുടെ ഭാര്യാ സഹോദരൻ.               

ഇന്നലെ രാത്രിയിലുണ്ടായ വാക്കു തർക്കത്തിനിടയിൽ, ചന്ദ്രൻ നായരെ ഓന്നൻ കുത്തി മലർത്തി. നാടിന്റെ നന്മയ്ക്കു വേണ്ടി മരിച്ചുവീണ രക്തസാക്ഷി. നാടിനുവേണ്ടി ജീവത്യാഗം ചെയ്ത അമ്മാവൻ, രാമചന്ദ്രന്റെ മാതൃകാ പുരുഷനും വഴികാട്ടിയുമായി മാറി.

അമ്മാവനെക്കാളും കൂടുതലായി പ്രവർത്തിക്കണം എന്ന മോഹം ആ കൊച്ചു മനസ്സിൽ ഉണർന്നിരുന്നു.

പോലീസും കേസ്സും നടപടികളുമുണ്ടായെങ്കിലും ഓന്നന് വലിയ ശിക്ഷ കിട്ടിയില്ല. പാട്ടുപാടിയതിന് തന്നെ അടിച്ചപ്പോൾ, മദ്യലഹരിയിലായിരുന്ന താൻ ഈ കൃത്യം ചെയ്തു പോയി എന്ന് ഓന്നന്റെ കുറ്റസമ്മതത്തെ ആരും എതിർത്തില്ല. നഷ്ടം നടുപ്പറമ്പിൽ കുടുംബക്കാരുടെ മാത്രമായി!

(തുടരും)

കൂടുതൽ വായനയ്ക്ക്