(T V Sreedevi )

പ്രണയത്തിനാൽമാത്രം
ദീപ്തമാകുന്നൊരു,
പ്രഭയുണ്ട് മർത്ത്യ-
ന്റെയുള്ളിൽ.


പ്രണയത്തിനാൽ മാത്രം
നിറയുന്നൊരു-
നീലക്കടലുണ്ട്,
നയനങ്ങൾക്കുള്ളിൽ.

പ്രണയത്തിനാൽ
മാത്രം വിരിയുന്ന-
സ്വപ്‌നങ്ങളൊരുപാടു
നിറയുന്നു മനസ്സിൽ.

പറയാതെ പറയുന്ന
വാക്കുകൾ
ചേർത്തൊരു,
നിറയുന്ന മൗനതടാകം..

പ്രണയത്തിനു മാത്രം
നൽകുവാനാകുന്ന
സുഖമുണ്ട്.
നിത്യം മനസ്സിൽ.

പ്രണയികൾക്കായിട്ടു
മാത്രം വിരിയുന്നു,
പുലരികൾ,
സന്ധ്യകളെന്നും.

പുതുമഴയേറ്റപോൽ
കുളിരും തനുവിനെ,
പൊതിയുന്നു
പ്രണയത്തിൻ കൈകൾ.

വിരിയുന്ന പൂവിലും പുൽക്കൊടിത്തുമ്പിലും,
നിറയുന്നു പ്രണയ
സുഗന്ധം.

അതുവരെയണിയാത്ത
രോമാഞ്ച കഞ്ചുക-
മണിയിച്ചിടുന്നൂ,
പ്രണയം.

കൈകോർത്തുസ്വപ്ന-
ലോകത്തിൽ വിഹരിക്കാൻ,
കൊതിയേറെ
നൽകുന്നു പ്രണയം.

പ്രണയത്തിനാൽ
മാത്രമെന്നും നിറയുന്ന,
മധുചഷകമുണ്ട്
മനസ്സിൽ.

ചെമ്പനീർപ്പൂക്കൾതൻ
ഇതൾ ചേർത്തു,
നിർമ്മിച്ച പ്രണയ-
കൂടാരത്തിനുള്ളിൽ;

ഒരു നോക്കുകാണുവാ-
നെന്നും കൊതിക്കുന്ന,
ഹൃദയവുമായ്
നിൽപ്പൂ പ്രണയം.

പ്രണയത്തിൽ.
പ്രതികാരം
ചേർത്തുവച്ചീടാതെ, മധുരമാമനുഭൂതിയാക്കൂ.

പ്രണയമൊരുപക്ഷെ വിജയിച്ചില്ലെങ്കിലോ,
ഓർമ്മയിൽ
സൂക്ഷിച്ചു വയ്ക്കൂ.

കൂടുതൽ വായനയ്ക്ക്