(ഷൈലാ ബാബു)

എത്ര നാളെന്റെയീ വീടിന്റെയങ്കണം 
ശൂന്യമായ് കാൺമൂ വിരസമായി! 

പിച്ചവച്ചോടിക്കളിക്കാത്ത പാദങ്ങൾ
സങ്കല്പചിത്രമായോമനിപ്പൂ! 

പ്രേമം കിളിർത്തു തളിരണിയാത്തൊരീ,
നിദ്രാവിഹീന നിശീഥിനികൾ! 

ഗൃഹമെന്നുചൊല്ലുവതെങ്ങനെ ഞാനിന്നു, 
മൂകവിഷാദവിപഞ്ചിക പോൽ! 

കൺമണിക്കുഞ്ഞിനു താലോലമായിടാൻ,
താരാട്ടുപാട്ടായെൻ പൊൻകിനാക്കൾ! 

കോരപ്പുലയന്റെ ചെറ്റക്കുടിലിൽ
നിന്നാഹ്ലാദത്തിരതല്ലലുയരുന്നിതാ... 

കൊട്ടും കുരവയുമലയടിച്ചെത്തു-
ന്നെ,ന്നുദ്വേഗ മാനസമതികുതുകാൽ! 

പെറ്റിട്ടുവീണൊരാ കുഞ്ഞിക്കിടാവിനു,
അമ്മിഞ്ഞയൂട്ടി പുലയിപ്പെണ്ണും! 

പൂമേനി തൊട്ടുതലോടി നിന്നീടുന്നു
മൂത്ത കിടാങ്ങളുമരികിലായി! 

എന്തൊരാനന്ദമാണാക്കൊച്ചുപുരയി-
ലിന്നാകാശത്തോളം പറന്നുയരാൻ! 

നെടുവീർപ്പിലൊളിപ്പിച്ച മോഹങ്ങളിന്നെന്റെ,
കരളിലെ കരിങ്കല്ലായ് വളർന്നിടുന്നു!

അശാന്തി തിങ്ങുമീയന്തരീക്ഷത്തിലെ,
ചുമരുകൾക്കുള്ളിലായെൻ പ്രയാണം!