മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100


ആയിടയ്ക്കാണ് ജന്മിയുടെ ഭാര്യയുടെ മരണം നടന്നത്.പലർക്കും പല തരത്തിലുള്ള അഭിപ്രായമായിരുന്നു. വിരളമായിട്ടേ മറ്റുള്ളവർ അവരെ കണ്ടിരുന്നുള്ളു. അവരുടെ ഇല്ലായ്മയിൽ ബന്ധു ജനങ്ങൾക്കപ്പുറം ഏറെ

വേദനിച്ച മൂന്നു ജന്മങ്ങൾ, കാശി , ഭ്രാന്തി നാരായണി പിന്നെ രാഘവൻ. കാശി അവിടെയെത്തിയിട്ട് കാലങ്ങൾ കുറേയായി. 13ാം വയസ്സിൽ അച്ചൻ്റെ കയ്യും പിടിച്ച് ഒരു വലിയ വീട്ടിനു മുന്നിലെത്തി. വെളുത്തു തടിച്ചുരുണ്ട സ്ത്രിയോട് എന്തൊക്കെയോ പറഞ്ഞ് പൈസയും വാങ്ങി തിരിഞ്ഞു നോക്കാതെ അയാൾ നടന്നു. കരയാൻ തുടങ്ങുമ്പോഴേക്കും സ്ത്രീ അരികിലേക്കു വന്നു പേടിക്കേണ്ട, ഇനി മുതൽ നീ ഇവിടെയായിരിക്കും. മുറ്റമടിയിൽ തുടങ്ങി നാൾക്കുനാൾ അവിടത്തെ അടിമപ്പണി മുഴുവൻ ചെയ്യാൻ വിധിക്കപ്പെട്ടവളായി അവൾ മാറി. വർഷത്തിൽ ഒരിക്കൽ അവളെ കൂട്ടിക്കൊണ്ടു പോകാൻ അച്ഛൻ വന്നു. 15000 രൂപയും കുറേ ഉപയോഗിച്ച് വേണ്ടാതായ തുണിത്തരങ്ങളും അവളുടെ യജമാനത്തി അവൾക്കു കെടുത്തു. ഒരാഴ്ച വീട്ടിൽ കുഞ്ഞനിയത്തിമാരുടെ കൂടെ ചിലവഴിച്ച് വീണ്ടും പഴയതിലേക്കു മടക്കം.

ഭ്രാന്തി നാരായണി പകൽ സമയം മുഴുവൻ വീട്ടുജോലി ഭംഗിയായി ചെയ്യും. സന്ധ്യയാവുമ്പോൾ ഒരു ടോർച്ചെടുത്ത് അവർ വീടിനു പുറത്തിറങ്ങും. ഏറെ ലാളിച്ചു വളർത്തിയ മകൾ പ്രണയ വിവാഹത്തിനു ശേഷം തീ കൊളുത്തി ആത്മഹത്യ ചെയ്തിരുന്നു. അതിനു ശേഷം അവർ ഇങ്ങനെയാണ്. നാട്ടുകാരേയും വീട്ടുകാരേയും പരക്കെ തെറി വിളിച്ചോണ്ട് ഇരുട്ടത്ത് അങ്ങിനെ നടക്കും.

രാഘവൻ... അയാൾ ബന്ധുക്കളാൽ ഉപേക്ഷിക്കപ്പെട്ട് ഒറ്റമുറി ചായ്പ്പിൽ കിടന്നുറങ്ങും രാവെന്നോ പകലെന്നോ ഇല്ലാതെ. ജന്മിയുടെ വിവാഹത്തിൽ ഇവർക്കാർക്കും ക്ഷണമുണ്ടായിരുന്നില്ല. എങ്കിലും ജന്മിയുടെ ഭാര്യ , എത്ര വേഗമാണ് അവരുമായി അടുത്തത്. വെളുത്തു മെലിഞ്ഞ്, ഇരുപത്തിരണ്ടു വയസ്സേ ആയിട്ടുള്ളു. ആളുകൾ പുതിയതാണ് പരിചയം ഏറെ ജന്മങ്ങൾക്കു മുൻപേ ഉണ്ടായിരുന്നെന്ന് ഒരു പക്ഷേ അവർക്കു തോന്നി കാണും. വലിയ താലിമാലയും സിന്ദൂരവും ചാർത്തിയ അവരെ കാശി അൽപം അസൂയയോടെത്തന്നെ നോക്കും. ആരും കാണാതെ ആരെയും കാണിക്കാതെ പലതരം സമ്മാനങ്ങൾ അവർ കാശിക്കു നൽകി. നിന്നെ ഇവിടുന്നു രക്ഷിക്കുവാൻ ഞാൻ അശക്തയാണ്. അവരുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നത് കാശി വെറുതേ നോക്കി നിന്നു. അതിനു ശേഷം യജമാനത്തിയോട് കുറച്ച് വിശേഷങ്ങൾ ചോദിച്ചവർ മടങ്ങി. ഏറെ കനമുള്ള അവരുടെ താലിയണിഞ്ഞ കഴുത്തിൽ അതു വലിഞ്ഞു മുറുകി പൊട്ടുമ്പോൾ ഉണ്ടായ മുറിവൊന്നും കാശി കണ്ടതുമില്ല. ഭ്രാന്തി നാരായണിക്കൊപ്പം ചില നേരങ്ങളിൽ അവൾ പോയി കൂട്ടിരുന്നു. അവർക്കവൾ മകളെ പോലെ തോന്നിയതുകൊണ്ടാവാം അവർ അവളെ ചീത്ത വിളിച്ചില്ല. സന്ധ്യാനേരത്തുള്ള ചീത്ത വിളികളിൽ ഒരല്പം ശമനമുണ്ടായി. രാഘവൻ ആദ്യമൊന്നും അവൾ കൊടുത്ത ഭക്ഷണം കഴിക്കാൻ കൂട്ടാക്കിയില്ല. പതിയെ പതിയെ അവളാ വാശി മാറ്റിയെടുത്തു. പിന്നീട് സന്തോഷങ്ങളും സങ്കടങ്ങളും വാർദ്ധക്യത്തിൽ ഒറ്റപ്പെടാനുള്ള കാരണങ്ങളും അങ്ങനെ പലതും അയാൾ അവളോട് പങ്കുവെച്ചു. അവൾ കത്തിയമരുന്നത് കാണാൻ വേണ്ടിയല്ല എങ്കിലും അവർ മൂന്നുപേരും അവളുടെ വീട്ടിലെത്തി. ചിതയിലേക്കെടുക്കും മുമ്പ് ചടങ്ങുകൾ കുറേ ബാക്കിയുണ്ട്. അവർ മൂവരും അവൾക്കരികിലേക്കു നീങ്ങി. രാഘവൻ അവളുടെ കൈകളിലേക്കു നോക്കി. എത്രയേ തവണ അവളുടെ കയ്കൾ അയാൾക്കുള്ള അന്നം വിളമ്പി വെച്ചിരിക്കുന്നു. അന്നെന്തോ രക്തം വാർന്ന് കൈ ഞരമ്പുകൾ നീലിച്ചു പോയതയാൾ കണ്ടു. അസൂയയോടെ താൻ നോക്കിയിരിന്ന അവരുടെ കഴുത്തിലെ മുറിപ്പാട് കാശിയും കണ്ടു. കൈകൾ കൊണ്ടവളുടെ മുഖം തലോടിയപ്പോൾ കണ്ണുനീർ കണങ്ങളുടെ നനവ് ഭ്രാന്തി നാരായണിക്കുo അനുഭവപ്പെട്ടു. അവർ മൂവരും തിരിഞ്ഞു നടന്നു. പട്ടടയെരിഞ്ഞമർന്നു. ജന്മിയുടെ ഭാര്യയുടെ നേർത്ത കയ് വിരലുകളെ അഗ്നി ഉരുക്കി കൊണ്ടിരുന്നു. ചീവിടുകൾ പോലും നിശബ്ദമായി. അതേ സമയം വീടിൻ്റെ ഒരു കോണിൽ അവൾ നട്ടുവളർത്തിയ പാതിരിപ്പൂക്കൾ... ഒരേ പൂങ്കുലയിൽ വെളുപ്പും ചുവപ്പുമായി പൂത്തു തളിർക്കുന്നവർ... ആ രാത്രിയിൽ അവ നേർത്ത തേങ്ങലോടെ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു.

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter