മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

നിറശോഭ തിങ്ങിടുമഴകിൻ പ്രഭയിലായ്
മിന്നിത്തിളങ്ങും നഗരമദ്ധ്യേ...
ഉന്മാദ ലഹരിയിലുന്മേഷഭരിതരായ്
അയനം തുടരും സഹയാത്രികർ.

പൊരിയുന്ന വെയിലിൽ വിവശരായീടവേ,
മധുര പാനീയങ്ങൾ കുളിർമയേകി;
നിറക്കൂട്ടിൽ ചാലിച്ച ദൃശ്യങ്ങളോരോന്നും
അമൃതേത്തായ് മാറ്റിടും സന്ധ്യാംബരം!

സ്വപ്നരഥത്തിന്റെ പക്ഷങ്ങളിൽ ചാരി
സ്വർഗകൂടാരത്തിനുള്ളിലെത്താൻ;
ആമോദ ജീവിതത്തിരത്തള്ളലിലെന്റെ
മോഹക്കലികകൾ പൂത്തുലഞ്ഞു!

മാരിവിൽ വർണത്തിന്നിഴചേർത്തു
തുന്നിയോരുടയാട തന്നിലെ വിസ്മയങ്ങൾ!
തിമിരം വിഴുങ്ങുമോരക്ഷിയിലായിരം
തങ്കപ്പാലിമകൾ മിന്നിനിൽക്കേ...

മാരീചനാണെന്നറിയാതെ മാനവ-
രാടിത്തിമിർക്കുന്നീ നാടകത്തിൽ;
അറിയാത്ത നാഴിക പടികടന്നെത്തവേ,
അകതാരിലുയരുന്നു പടഹധ്വനി!

യവനികയ്ക്കുള്ളിലായരനാഴികനേരം
അനുതപിക്കില്ലയോ മർത്ത്യജന്മം!
ഉൾക്കാഴ്ചയേകിയ നേരത്തു കാൺമൂ
മുഖം തേടിയലയുന്ന,നാഥബാലർ!

ഈറ്റുനോവില്ലാതെ പെറ്റു നീ നഗരമേ
താതനെയറിഞ്ഞിടാ, പൈതങ്ങളെ;
പൈദാഹമാറ്റിടാൻ നീട്ടുന്നകൈകളിൽ
നാണയക്കിലുക്കം പ്രതീക്ഷയായോ?

ശ്വാനനോടൊത്തവർ പാരം ചികയുന്നു
ഭക്ഷണ ശിഷ്ടങ്ങളൊട്ടുനേരം!
വഴിയോരത്തിണ്ണയിലന്തിയുറങ്ങുന്നു
ചാക്കിന്റെയുള്ളിലായ് വിധുരരായി!

നഗരത്തിളക്കത്തിലാടിത്തിമിർക്കുന്ന
പകൽമാന്യക്കൂട്ടരുമങ്ങോളമിങ്ങുമായ്;
കാമദാഹങ്ങളാറ്റിത്തണുപ്പിക്കാൻ
കാമനപ്പെണ്ണാളിന്നുടൽ തേടിയലയുന്നു!

          ✍️ഷൈല ബാബു

 

കൂടുതൽ വായനയ്ക്ക്

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter