(Sathish Thottassery)
തങ്കപ്പന് പൌഡർ തങ്കപ്പൻ എന്ന പേര് നൽകിയ തലയ്ക്കു ഒരു പാരിതോഷികം നൽകേണ്ടതാണ്. ആ പേരുമായി ജീവിതത്തിന്റെ വിവിധ മേഘലകളിൽ തങ്കപ്പൻ അത്രയ്ക്ക് താദാത്മ്യം കാണിച്ചിട്ടുള്ളതും കാണിച്ചുകൊണ്ടിരിക്കുന്നതും ഇനി കാണിക്കുന്നതുമാണ്. ആ തലയെ കുറിച്ചുള്ള അന്വേഷണം ഇതുവരെയും അവസാനിക്കാത്തതിനാൽ പട്ടും വളയും കൊടുക്കൽ ചടങ്ങിന് ഇനിയും കാത്തിരിക്കേണ്ടതായി വരും.
തങ്കപ്പൻ ഒൻപതാം തരത്തിൽ പഠിക്കുന്ന കാലം. സ്കൂളിന്റെ എസ് .എസ്. എൽ .സി ശരാശരി വിജയശതമാനം അന്നേ വരെ രണ്ടക്കം മുട്ടിയിട്ടില്ല. പ്രശസ്തനായ ഒരു കവിയായിരുന്നു അന്നത്തെ മലയാളം മാഷ്. ഉദരസംബന്ധമായ ഏതോ രോഗ ചികിത്സക്കായി മാഷ് ലോങ്ങ് ലീവിൽ പോയപ്പോഴാണ് താൽക്കാലിക ഒഴിവിൽ സുമതി ടീച്ചർ സ്കൂളിലെത്തുന്നത്. മലയാളം ക്ലാസിലെ ടീച്ചറുടെ ഭാഷാ പ്രാവീണ്യം തങ്കപ്പന് അത്രക്കങ് ങു രസിച്ചില്ല. ക്ലാസ്സിലെ സീറോ അവറിൽ ടീച്ചറോട് രവിയെ അറിയുമോ എന്ന് തങ്കപ്പൻ. ഏതു രവി എന്ന് ടീച്ചർ. ശരി, വിജയനെ അറിയുമോ എന്ന് രണ്ടാമത്തെ ചോദ്യം. ഏതു വിജയൻ എന്ന മറുചോദ്യം. ഒന്നിൽ തുടങ്ങിയാൽ മൂന്നിൽ നിർത്തണമെന്നാണല്ലോ. ഖസാക്ക് വായിച്ചിട്ടുണ്ടോ എന്ന ലാസ്റ്റ് ആൻഡ് ഫൈനൽ ചോദ്യം. പാവം ടീച്ചർ ഫ്ലാറ്റ്.
വിജയനെയും ഖസാക്കിനെയും രവിയേയും അറിയാത്ത മലയാളം ടീച്ചർ പഠിപ്പിക്കുന്ന സ്കൂളിൽ പഠിക്കുന്നതിലും ഭേദം പഠിപ്പു നിർത്തുന്നതാണ് നല്ലത് എന്ന് പറഞ്ഞു അപ്പൊത്തന്നെ സ്കൂളിന്റെ പടിയിറങ്ങിയ്താണ് തങ്കപ്പൻ. പിന്നെ മഴ കൊണ്ടാൽ കൂടെ സ്കൂളിന്റെ പടി കടക്കുകയോ ഇറയത്തു നിൽക്കുകയോ ചെയ്തിട്ടില്ല.
തങ്കപ്പന്റെ അച്ഛന് കരിക്കച്ചവടമാണ്. ആ കാലത്തു് ഹോട്ടലുകൾ ഇന്ധനത്തിനായി കരി ഉപയോഗിച്ചിരുന്നു. അച്ഛൻ ഇല്ലാത്ത സമയത്തു കടയിൽ ഇരിക്കാനും സാധനം സൈക്കിളിൽ സപ്ലൈ ചെയ്യാനും തങ്കപ്പനായിരുന്നു നിയോഗം. വെള്ളമുണ്ടും ഷർട്ടുമാണ് സ്ഥായിയായ വേഷം. കരിക്കച്ചവടത്തിലെ ലാഭത്തിന്റെ ഒരുഭാഗം പൌഡർ, സെന്റ്, സ്പ്രേ, ബോഡി ലോഷൻ, ലൊട്ടു ലൊടുക്ക് ഇത്യാദി സൗന്ദര്യ സംരക്ഷണ സാമഗ്രികളുടെ ചിലവിലേക്കു തന്നെ വേണം. ഒരു ദിവസം വൈകീട്ട് സ്ഥലത്തെ വനിതാ കോളേജ് വിട്ട നേരത്തു പെൺകിടാങ്ങൾ താറാക്കൂട്ടം കുളത്തിലേക്കിറങ്ങുന്ന പോലെ ബസ് സ്റ്റോപ്പിലേക്കെത്തുന്നു. അപ്പഴാണ് കരിച്ചാക്കും കാരൃറിൽ വെച്ച് ആ വഴി വന്ന തങ്കപ്പന്റെ സൈക്കിൾ ചെയിൻ ഊരിപ്പോയത്. കോളേജ് വിടുന്ന നേരത്ത് ഇര തപ്പി ആകാശത്തു ചക്കിപ്പരുന്തു റോന്തു ചുറ്റുന്നതുപോലെ തങ്കപ്പന്റെ ബസ് സ്റ്റോപ്പിലെ സൈക്കിൾ റോന്തും കാക്ക നോട്ടവും കൊണ്ട് കക്ഷിയെ നല്ലോണം അറിയുന്ന കുരുത്തം കെട്ട പെൺപട പൌഡർ പൌഡർ എന്ന് ആർത്തുവിളിക്കാനും കൂവാനും തുടങ്ങി. സൈക്കിൾ അവിടെ സ്റ്റാന്റിട്ട പുള്ളി ടാക്സി സ്റ്റാൻഡിൽ പോയി വണ്ടി വിളിച്ചു പെൺകിടാങ്ങളെ ഞെട്ടിച്ചുകൊണ്ട് കരിച്ചാക്കു ടാക്സിയുടെ ഡിക്കിയിലിട്ട് ഹീറോയായി ടാക്സിയുടെ മുൻസീറ്റിൽ കേറിയിരുന്നു തൽക്ഷണം സ്കൂട്ടായി.
സംഭവം കേട്ട് എന്റെ ഗഡി ഡ്രൈവർ ശശി ദാർശനികമായ് പറഞ്ഞത്, നമ്മുടെ ഉള്ളിലും ചെറിയ പൗഡർ തങ്കപ്പൻമാരുണ്ടെന്നും ഇടക്കെങ്കിലും അവർ മറനീക്കി പുറത്തുവരാറുണ്ടെന്നും ആണ്